പെര്‍ത്തിലെ തോല്‍വിയ്ക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ കളത്തില്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളും പുറത്ത്. പേസ് ബൗളര്‍ ഇശാന്ത് ശര്‍മ്മയും സ്ബസ്റ്റിറ്റ്യൂട്ടായി ഫീല്‍ഡിംഗിനെത്തിയ രവീന്ദ്ര ജഡേജയും തമ്മിലാണ് പരസ്യമായി വാഗ്വാദത്തിലേര്‍പ്പെട്ടത്. ഒന്നര മിനിറ്റോളം ഈ തര്‍ക്കം നീണ്ടുനിന്നു.

ഓസീസ് മാധ്യമമായ ഫോക്‌സ് ന്യൂസ് ആണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. രവീന്ദ്ര ജഡേജയ്ക്ക് നേരെ കൈചൂണ്ടിയാണ് ഇശാന്ത് ശര്‍മ്മ സംസാരിച്ചത്.

മത്സരത്തിന്റെ നാലാം ദിവസമാണ് സംഭവം. ഓസ്‌ട്രേലിയന്‍ വാലറ്റം അപ്രതീക്ഷിതമായി ഇന്ത്യന്‍ ബൗളര്‍മാരെ പ്രതിരോധിച്ചതോടെയാണ് സമ്മര്‍ദ്ദത്തില്‍ അകപ്പെട്ട താരങ്ങള്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത്.

ഈ സമ്മര്‍ദ്ദം മുതലായത് ഓസ്‌ട്രേലിയക്കാണ്. മത്സരം 146 റണ്‍സിനാണ് ഓസ്‌ട്രേലിയക്ക് വിജയിക്കാനായത്. നിലവില്‍ പരമ്പരയില്‍ ഒരോ വിജയവുമായി ഇന്ത്യയുടെ ഓസ്‌ട്രേലിയയും ബലാബലത്തിലാണ്. ഡിസംബര്‍ 26ന് മെല്‍ബണിലാണ് മൂന്നാം ടെസ്റ്റ്.