ചെമ്മണ്ണൂരിന്റെ ധനകാര്യ സ്ഥാപനത്തിനെതിരേയും ടൗണ്‍ഷിപ്പ് പ്രൊജക്ടിനെതിരേയും ഒരുപാട് ആരോപണങ്ങള്‍ ഉണ്ട്. എന്തുകൊണ്ട് ബോബി ചെമ്മണ്ണൂരിനെ കേരളത്തിലെ മാധ്യമങ്ങള്‍ തുറന്ന് കാണിക്കുന്നില്ല എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി ഉയരാറും ഉണ്ട്. എന്തായാലും ആ ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസം ജയിലില്‍ കിടന്നു. കേരളത്തിലെ ജയിലില്‍ അല്ല, തെലങ്കായിലെ ജയിലില്‍. സാധാരണ ഗതിയില്‍ ജയില്‍ പുള്ളികള്‍ക്ക്, അവിടെ ജോലി ചെയ്യുന്നതിന് കൂലി കൊടുക്കാറുണ്ട്. എന്നാല്‍ ബോബി ചെമ്മണ്ണൂര്‍ ജയില്‍ അധികൃതര്‍ക്കാണ് പണം കൊടുത്തത്… അതും അഞ്ഞൂറ് രൂപ!!! എന്താണ് സംഗതി എന്നല്ലേ… തെലങ്കാനയിലെ ‘ഫീല്‍ ദ ജയില്‍’ പദ്ധതി പ്രകാരം ആണ് ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസം ജയില്‍ ‘ശിക്ഷ’ അനുഭവിച്ചത്. ടൂറിസം പരിപാടിയുടെ ഭാഗമായിട്ടാണ് ഈ പദ്ധഥി. സംഗരറെഡ്ഡിയിലെ ഹെറിറ്റേജ് ജയില്‍ മ്യൂസിയത്തില്‍ ആയിരുന്നു താമസം. ജയില്‍ ജീവിതം എന്താണെന്ന് അറിയുക എന്നത് വര്‍ഷങ്ങളായിട്ടുള്ള തന്റെ ആഗ്രഹം ആയിരുന്നു എന്നാണ് ബോബി ചെമ്മണ്ണൂര്‍ തെലങ്കാന ടുഡേയോട് പറഞ്ഞത്. കേരളത്തില്‍ ഇതിന് വേണ്ടി ശ്രമിച്ചിട്ട് നടന്നില്ലത്രെ!

ഒരാഴ്ച ജയിലില്‍ താമസിക്കണം എന്നതായിരുന്നു ബോബിയുടെ ആഗ്രഹം. അതിന് വേണ്ടി, 15 വര്‍ഷം മുമ്പ് കേരളത്തിലെ ജയില്‍ അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ ആ ആഗ്രഹം സഫലീകരിക്കപ്പെട്ടില്ല. എന്തെങ്കിലും കുറ്റം ചെയ്താല്‍ മാത്രമേ കേരളത്തില്‍ ജയിലില്‍ പാര്‍പ്പിക്കൂ എന്നാണത്രെ അന്ന് ജയില്‍ അധികൃതര്‍ ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞത്. എന്തായാലും വര്‍ഷങ്ങളായുള്ള ആ ആഗ്രഹം ഇപ്പോള്‍ തെലങ്കാനയില്‍ സഫലമാക്കിയിരിക്കുകയാണ് ബോബി.

തെലങ്കാന ജയില്‍ വകുപ്പിന്റെ പദ്ധതിയെ മുക്തകണ്ഠം പ്രശംസിക്കാനും ബോബി മറന്നില്ല. ജയില്‍ ജീവിതം എങ്ങനെ ആയിരിക്കും എന്ന് മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം ഒരു സൗകര്യം ഒരുക്കിയത് അഭിനന്ദനാര്‍ഹം ആണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 24 മണിക്കൂറിലെ ജയില്‍ വാസത്തില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ല. ബോബിയും ഉപയോഗിച്ചില്ല. ജയിലിലെ അന്തേവാസികള്‍ക്ക് കൊടുക്കുന്ന അതേ ഭക്ഷണം തന്നെയാണ് ഇങ്ങനെ എത്തുന്നവര്‍ക്കും കൊടുക്കുക. ബോബിയും കഴിച്ചത് അത് തന്നെ ആയിരുന്നു.

ടൂറിസം പോലെ ആണ് പരിപാടി എങ്കിലും ജയില്‍ വസ്ത്രങ്ങള്‍ ധരിച്ച് തന്നെ വേണം അകത്ത് കടക്കാന്‍. 24 മണിക്കൂര്‍ ജയില്‍ വാസത്തിനിടെ, ജയില്‍ വസ്ത്രങ്ങള്‍ ധരിച്ച് ബോബി ചെമ്മണ്ണൂര്‍ ചെടി നനക്കുകയും നിലം തുടക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. തെലങ്കാനയിലെ ‘ഫീല്‍ ദ ജയില്‍’ മാതൃക രാജ്യം മുഴുവന്‍ വ്യാപിപ്പിക്കണം എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം. ഇത് വലിയൊരു വിഭാഗം വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കും എന്നാണ് അദ്ദേഹം കരുതുന്നത്.

ജയില്‍ മാന്വല്‍ പ്രകാരം തടവുപുള്ളികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കാനെത്തുന്നവര്‍ക്കും നല്‍കുക. തടവറ സ്വയം വൃത്തിയാക്കണം. വേണമെങ്കില്‍ ജയില്‍ പരിസരത്ത് വൃക്ഷത്തെകള്‍ നടാം. ഹൈദരാബാദിലെ നൈസാം ഭരണകാലമായ 1796ലാണ് ഈ ജയില്‍ നിര്‍മ്മിച്ചത്. മൂന്ന് ഏക്കര്‍ ഭൂമിയില്‍ ഒരേക്കറോളം വിസ്താരത്തിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 2012 വരെ ഇവിടെ തടവുപുള്ളികളെ പാര്‍പ്പിച്ചിരുന്നു.ദിവസവും സന്ദര്‍ശകരുണ്ടെങ്കിലും ആദ്യമൊക്കെ ആരും ഇവിടെ താമസിക്കാനുള്ള ‘ധൈര്യം’ കാട്ടിയിരുന്നില്ല.

Image result for boby chemmanur in telangana jail

ജയില്‍ ടൂറിസം എന്ന പുതിയൊരു ആശയം ആണ് ഈ തെലുങ്കാന ജയില്‍ മ്യൂസിയം തരുന്നത്. തെലങ്കാനയിലെ ഈ ജയിലില്‍ താമസിക്കാന്‍ 500 രൂപയാണ് ഫീസ്. കൊളോണിയല്‍ കാലത്ത് സ്ഥാപിച്ച മേദക്ക് ജില്ലാ ജയിലിലാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തി ഇങ്ങനെയൊരു ആശയം നടപ്പിലാക്കിയത്. ജില്ലാ ആസ്ഥാനമായ സങ്കാറെഡ്ഡിയില്‍ സ്ഥിതി ചെയ്യുന്ന, 220 വര്‍ഷം പഴക്കമുള്ള ഈ ജയില്‍ ഇപ്പോള്‍ മ്യൂസിയമായാണ് പ്രവര്‍ത്തിക്കുന്നത്. ‘ഫീല്‍ ദ ജയില്‍’ ( ജയില്‍ അനുഭവിച്ചറിയാം ) എന്ന പേരിലാണ് പദ്ധതി. അഴിക്കുള്ളിലെ അനുഭവം അതേപടി സന്ദര്‍ശകര്‍ക്ക് പകരുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 500 രൂപ നല്‍കിയാല്‍ 24 മണിക്കൂര്‍ താമസിക്കാം.