മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി എതിരില്ലാതെ ബിസിസിഐ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശപത്രികസമര്‍പ്പണത്തിനുള്ള സമയപരിധി കഴിഞ്ഞു. പ്രഥമ പരിഗണ ആഭ്യന്തര ക്രിക്കറ്റിനെന്ന് ഗാംഗുലി പറഞ്ഞു. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുമെന്നും ഗാംഗുലി വ്യക്തമാക്കി.

കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ജോയിന്റ് സെക്രട്ടറിയാകും. എസ്.കെ.നായര്‍ക്കും ടി.സി.മാത്യുവിനും ശേഷം ബിസിസിഐ ഭരവാഹി പദവിയിലെത്തുന്ന മലയാളിയാണ് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്. ഗാംഗുലി അധ്യക്ഷനായ സമിതിയില്‍ അംഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും കേരളത്തിേലക്ക് കൂടുതല്‍ മല്‍സരങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.

നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഗാംഗുലി ബിസിസിഐ തലപ്പത്തെത്തുന്നത്. അധ്യക്ഷസ്ഥാനത്തേക്ക് അനുരാഗ് താക്കൂര്‍ വിഭാഗം ഗാംഗുലിയേയും നിലവിലെ ബിസിസിഐ നടപടികളില്‍ അസംതൃപ്തരായ എന്‍.ശ്രീനിവാസന്‍ വിഭാഗം ബ്രിജേഷ് പട്ടേലിനേയും പിന്തുണച്ചതോടെ മല്‍സരം കടുത്തു. എന്നാല്‍ ബിസിസിഐ അംഗങ്ങളുെട സമയവായ ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രിജേഷ് പട്ടേലിന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കി അനുനയിപ്പിച്ചതോടെ ഗാംഗുലിക്ക് നറുക്കുവീണു.

ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ആദ്യലക്ഷ്യമെന്ന് ഗാംഗുലി പറഞ്ഞു. ബിസിസിഐയുെട പ്രതിഛായ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.അമിത് ഷായുടെ മകന്‍ ജയ് ഷായാ സെക്രട്ടറിയും അനുരാഗ് താക്കൂറിന്റെ സഹോദഹരന്‍ അരുണ്‍ സിങ് താക്കൂര്‍ ട്രഷററുമാകും.