മുന്‍ കേന്ദ്രമന്ത്രിയായ കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ മാഫിയ ഇടപാടുകള്‍ക്ക് ഇടനിലക്കാരിയായി തന്നെ ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തലുമായി സരിത എസ്.നായര്‍. സോളാര്‍ കേസില്‍ മാഫിയാ ബിസിനസിന് തന്നെ ഉപകരണമാക്കിയെന്നാണ് സരിതയുടെ വെളിപ്പെടുത്തല്‍.

ഇത് സംബന്ധിച്ചുള്ള പരാതി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണെന്നും സരിത പറഞ്ഞു. മറ്റു പല സംസ്ഥാനങ്ങളില്‍ ഉള്ളവരും ഈ ഇടപാടില്‍ പങ്കാളികളാണ്. ഒരു രാഷ്ട്രീയ നേതാവിന് ചേരാത്ത ഇടപാടുകളാണ് ഇവര്‍ ചെയ്തിരുന്നതെന്നും സരിത പറയുന്നു.

സോളാറുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാലാണ് ഇക്കാര്യം സോളാര്‍ അന്വേഷണ കമ്മീഷനില്‍ വെളിപ്പെടുത്താതിരുന്നത്. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഈ പരാതി വീണ്ടും ചര്‍ച്ചയാക്കുകയാണ് സരിത.

എന്നാല്‍ സരിതയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷിക്കും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതേത്തുടര്‍ന്ന് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സരിത ക്രൈംബ്രാഞ്ചിന് മുമ്പില്‍ എത്തി മൊഴി നല്‍കിയത്.

2016 ജൂലൈയിലായിരുന്നു സരിതയുടെ ആദ്യ പരാതി. പിന്നീട് 23 നവംബറില്‍ പുതിയ ആക്ഷേപങ്ങളുമായി വീണ്ടും സരിത രംഗത്തെത്തുകയായിരുന്നു. ഇതിലാണ് എകെ ആന്റണിയുടെ മകന്റെ പേരുള്ളത്.

ഈ പരാതിയാണ് ഇപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ സരിത കൊണ്ടുവന്നിരിക്കുന്നത്. 2016 നവംബറില്‍ ഇതു സംബന്ധിച്ച ആരോപണം ക്രൈംബ്രാഞ്ചിന് കിട്ടിയിരുന്നു. എന്നാല്‍ ഇത് പരിശോധിക്കുകയോ തുടര്‍ നടപടികളെടുക്കുകയോ ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തയ്യാറായില്ല.

അതേസമയം പാണക്കാട് തങ്ങളുടെ മകനായ ബഷീറലി തങ്ങള്‍ക്കെതിരേയും ആന്റോസ് ആന്റണിയെന്ന വ്യവസായിക്കെതിരെയും സരിത പരാതി നല്‍കിയിട്ടുണ്ട്. കര്‍ണ്ണാടകയില്‍ ഖനന വ്യാപാരിയായ ആന്റോ ആന്റണി സോളാറില്‍ സഹായം ഉറപ്പു നല്‍കാമെന്ന് പറയുകയും കര്‍ണ്ണാടക മഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് പ്രശ്‌നം കൊണ്ടു വരാമെന്ന്‌ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

രാജ്യസഭാ ഉപാധ്യക്ഷനായ പിജെ കുര്യനെ പരിചയപ്പെടുത്തി തരാമെന്നും സോളാര്‍ പദ്ധതിയില്‍ കുര്യന്റെ സഹായം ഉറപ്പ് നല്‍കുമെന്നാണ് ഇയാള്‍ പറഞ്ഞത്. ഇതിന് ശേഷമാണ് ആന്റണിയുടെ മകന്‍ ബന്ധപ്പെടുന്നതെന്നും പരാതിയില്‍ പറയുന്നു.

മകന്റെ ഫോണ്‍ നമ്പറും പരാതിയിലുണ്ട്. പിജെ കുര്യനെ പരിചയപ്പെടുത്തി തരാമെന്നായിരുന്നു വാഗ്ദാനം. ഡിഫന്‍സ് ഡീലുകളില്‍ പങ്കാളിയാക്കി സാമ്പത്തിക നേട്ടം ഉറപ്പാക്കുമെന്നും ആന്റണിയുടെ മകന്‍ പറഞ്ഞതായി പരാതിയിലുണ്ട്. അതിന് ശേഷം സാമ്പത്തികമായും ലൈംഗികമായും ഉപയോഗിച്ചുവെന്നും പരാതിയില്‍ പറയുന്നു.

സോളാര്‍ ഇടപാടില്‍ സഹായിക്കാമെന്ന് പറഞ്ഞ് സ്വാധീനിച്ചെന്നും അതിന് ശേഷം മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടത്തുള്ള വസതിയില്‍ വച്ച് പീഡിപ്പിച്ചെന്നുമാണ് ബഷീറലി തങ്ങള്‍ക്കെതിരെയുള്ള ആരോപണം.

കോണ്‍ഗ്രസിലെ സമുന്നത നേതാവായ ആന്റണിയേയും മുസ്ലിം ലീഗിനേയും വിവാദത്തില്‍ കൊണ്ടു വരുന്നതാണ് ഈ ആരോപണങ്ങള്‍. ആന്റണിയുടെ മകനെതിരെ ആരോപണമുയര്‍ത്തുന്ന കത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേയും പരാമര്‍ശമുണ്ട്.

ഷെയ്ഖ റഫീഖ് എന്നയാളെ പരിചയപ്പെടുത്താമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നെന്നും ഇയാള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടികിട്ടാപുള്ളിയാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും സരിത പറയുന്നു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് തന്നെ മുന്‍ മുഖ്യമന്ത്രി ലൈംഗികമായി ഉപയോഗപ്പെടുത്തിയതെന്ന് മാതൃഭൂമി ന്യൂസിന്റെ പ്രൈം ടൈം ചര്‍ച്ചയില്‍ സരിത വെളിപ്പെടുത്തിയിരുന്നു.

ഉമ്മന്‍ ചാണ്ടി മുട്ടുവേദന മൂലം ഒരാഴ്ച വിശ്രമത്തിലായിരുന്ന സമയത്തായിരുന്നു സംഭവമെന്നും സരിത പറയുന്നു. ബിജു രമേശുമായുള്ള മുഖ്യമന്ത്രിയുടെ ഇടപാട് പ്രശ്‌നമായപ്പോള്‍ മന്ത്രിസഭ തന്നെ താഴെ പോവുമെന്ന് പറഞ്ഞാണ് ക്ലിഫ് ഹൗസിലേക്ക് തന്നെ വിളിപ്പിച്ചത്.

ബിജു ബ്ലാക്ക് മെയില്‍ ചെയ്ത കാര്യങ്ങളാണ് അവിടെയെത്തിയപ്പോള്‍ ആദ്യം ഉമ്മന്‍ ചാണ്ടി പറഞ്ഞത്. പിന്നീട് ഗണേശ് കുമാറിന്റെ പ്രശ്‌നം പറഞ്ഞു. ഈ സംസാരത്തിനിടയിലാണ് അദ്ദേഹം തെറ്റായി പെരുമാറിയത്. അതെനിക്ക് വലിയ ഷോക്കായിരുന്നുവെന്നും സരിത പറയുന്നു.