കോര്‍പറേറ്റ് 360 ഉടമ വരുണ്‍ ചന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഡിമെയ്റ്റ ഡെമി ഡിക്രൂസ്. ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താന്‍ ഭീകരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായെന്നും വരുണിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ഡിമെയ്റ്റ നടത്തിയത്.

കേരളത്തിലായിരുന്നപ്പോള്‍ വരുണ്‍ ഭീകരമായി മര്‍ദ്ദിച്ചു. വരുണിന്റെ സുഹൃത്ത് സി.കെ. വിനീതിന്റെ (കേരള ബ്ലാസ്റ്റേഴ്‌സ് താരം) മുന്നില്‍വെച്ച് ഞാന്‍ ശബ്ദം ഉയര്‍ത്തിയതിനാണ് വരുണ്‍ മര്‍ദ്ദിച്ചത്. പൊലീസിനെ വിളിച്ചപ്പോള്‍ അവര്‍ വനിത ഹെല്‍പ്പ് ലൈനെ വിളിക്കാന്‍ പറഞ്ഞു. അവിടെ വിളിച്ചപ്പോള്‍ ആവശ്യത്തിന് പൊലീസുകാര്‍ ഇല്ലെന്ന് പറഞ്ഞു.

വരുണിന്റെ മര്‍ദ്ദനത്തില്‍ പരുക്ക് പറ്റിയിരുന്നു. പക്ഷെ, കേരളത്തില്‍ ചികിത്സ നേടാന്‍ വരുണും സഹോദരന്‍ അരുണും സമ്മതിച്ചില്ല. അതുകൊണ്ട് ബംഗളൂരുവില്‍ വന്നാണ് ചികിത്സ നേടിയത്. ഞാന്‍ ഇപ്പോള്‍ സിംഗപ്പൂരിലാണ്. ഇവിടെയാണ് ആദ്യം കോര്‍പറേറ്റ് 360 ഇന്‍കോര്‍പറേറ്റ് ചെയ്തത്. അപ്പോള്‍ ഞാന്‍ മാത്രമായിരുന്നു ഡയറക്ടര്‍. പിന്നീട് വരുണ്‍ എന്നെ കൊണ്ട് ബലമായി ഒപ്പിടീച്ച് കമ്പനി സ്വന്തം പേരിലേക്ക് ആക്കിയെന്നും ഡിമെയ്റ്റ ആരോപിച്ചു.

ചാരിറ്റിയുടെ മറവില്‍ വരുണ്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്നും ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.