ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നീക്കിയ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ തിരികെ നിയമിച്ച് സുപ്രീം കോടതി. ആലോക് വര്‍മയെ നീക്കിയ നടപടി സുപ്രീംകോടതി റദ്ദാക്കി. തന്നെ നീക്കിയതിനെതിരേ സി.ബി.ഐ. ഡയറക്ടര്‍ ആലോക് വര്‍മ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

വര്‍മയ്ക്കെതിരായ കേസിലെ റിപ്പോര്‍ട്ട് വരുന്നത് വരെ നയപരമായ തീരുമാനങ്ങളൊന്നും അദ്ദേഹം എടുക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഉന്നതാധികാര സമിതി ഒരാഴ്ചയ്ക്കകം യോഗം ചേര്‍ന്ന് അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഗൊഗോയ് അവധിയിലായിരുന്നതിനാല്‍ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.കെ.കൗളാണ് വിധി പ്രസ്താവം നടത്തിയത്.

ജസ്റ്റിസ് കെ.എം.ജോസഫും ബെഞ്ചിലെ അംഗമായിരുന്നു. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മറ്റിയാണ് സിബിഐ ഡയറക്ടറെ നിയമിക്കുന്നത്. സിബിഐ ഡയറക്ടറെ മാറ്റാനും ഈ സെലക്ഷന്‍ കമ്മിറ്റിക്കേ കഴിയൂ എന്ന ആലോക് വര്‍മയുടെ വാദം സുപ്രീംകോടതി ശരിവെച്ചു. ഒക്ടോബര്‍ 23 ന് ആലോക് വര്‍മയെ മാറ്റിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം റദ്ദാക്കുകയാണ് ഇപ്പോള്‍ കോടതി ചെയ്തിരിക്കുന്നത്.