അല്‍ഫോണ്‍സ് കണ്ണന്താനം എന്ന പാലാക്കാരന്റെ ജീവിതം  പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്ന പുതുതലമുറയ്ക്ക് ഒരു പാഠമാണ്.  സ്കൂളില്‍ പഠിക്കുമ്പോള്‍ പലരും അല്‍ഫോണ്‍സിനെ മണ്ടനെന്നു പരിഹസിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആദ്യ അത്ഭുതം സംഭവിച്ചത് പത്താംതരത്തില്‍ പഠിക്കുമ്പോഴായിരുന്നു. കേവലം 42% മാര്‍ക്ക് കിട്ടിയാണ് വിജയിച്ചത്. തുടര്‍ന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1979-ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എട്ടാം റാങ്കോടെ വിജയിച്ചു.

മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിച്ച വ്യക്തിയായിരുന്നു അല്‍ഫോണ്‍സും. അദ്ദേഹത്തിന്റെ സ്കൂള്‍ പഠനക്കാലത്ത് മണിമലയിലോ പരിസരങ്ങളിലോ വൈദ്യുതി ഇല്ലായിരുന്നു. കോട്ടയം ജില്ലയിലെ മണിമലയില്‍ കെ.വി.ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി 1953 -ല്‍ ആണ് അദ്ദേഹം ജനിച്ചത്. മലയാളം മീഡിയം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം.

സ്കൂള്‍,കോളജ് പഠനകാലത്ത് അല്‍ഫോണ്‍സ് ഹിപ്പിസ്റ്റൈല്‍ പിന്തുടരുന്ന ആളായിരുന്നു.സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള അഭിമുഖത്തിന് പോലും പോയത് നീട്ടിവളര്‍ത്തിയ മുടിയുമായിട്ടായിരുന്നു. പലരും അങ്ങനെ പോകരുതെന്ന് ഉപദേശിച്ചു. പക്ഷേ കണ്ണന്താനം മുടി മുറിച്ചില്ല. ഇതിന് വലിയ വിലയും കൊടുക്കേണ്ടി വന്നു. വേഷവിധാനത്തിന് അല്‍ഫോണ്‍സിന് അന്ന് കിട്ടിയത് മൈനസ് മാര്‍ക്ക് ആയിരുന്നു. എങ്കിലും എട്ടാം റാങ്കോടെ അദ്ദേഹം വിജയിച്ചു .

മസൂറിയില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനു ചെന്നപ്പോഴും അല്‍ഫോണ്‍സ് വ്യത്യസ്ഥനായി. ബാക്കി എല്ലാവരും കോട്ടും സ്യൂട്ടും ടൈയുമൊക്കെയായി കെട്ടി ഐഎഎസുകാരായി വിലസുന്നു. കണ്ണന്താനം മാത്രം തോളറ്റം മുടിയുമായി വിചിത്ര ജീവിയെപ്പോലെ. ഇന്റര്‍വ്യൂവില്‍ മൈനസ് മാര്‍ക്ക് കിട്ടിയപ്പോള്‍ അല്‍ഫോണ്‍സ് ഒരു കാര്യം തീരുമാനിച്ചു ഇനി മുടി മുറിക്കേണ്ടാ എന്ന്്.  വര്‍ഷങ്ങള്‍ക്കു ശേഷം മുടി മുറിക്കുമ്പോള്‍ ബാര്‍ബര്‍ പറഞ്ഞത് ഇന്ത്യന്‍ സിവില്‍ സര്‍വീസിനെ ഞാന്‍ സംസ്കാരസമ്പന്നമാക്കിയെന്നായിരുന്നു.

1979 കേഡര്‍ ഉദ്യോഗസ്ഥായി സര്‍വീസില്‍ കയറിയ അല്‍ഫോണ്‍സ് ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിയില്‍ ലാന്‍ഡ് കമ്മീഷണറായതോടെ അദ്ഭുതങ്ങളൊന്നും ഉണ്ടാവാന്‍ പോകുന്നില്ലെന്ന് കരുതി ഭൂമാഫിയ സമാധാനിച്ചു. എന്നാല്‍ സ്വയമൊരു ബുള്‍ഡോസറായി മാറിയ കണ്ണന്താനം അനധികൃത കെട്ടിടങ്ങളെല്ലാം ഇടിച്ചു നിരത്തിയപ്പോള്‍ സര്‍ക്കാരിലേക്കു തിരികെത്തിയ ആസ്ഥിയുടെ മൂല്യം 15000 കോടി രൂപയായിരുന്നു. 1994ല്‍ ടൈം മാഗസിനില്‍ ഇടം പിടിച്ച നൂറ് യുവ ലോകനേതാക്കളില്‍ ഇന്ത്യയില്‍ നിന്ന് കണ്ണന്താനത്തിനൊപ്പം ഇടം നേടിയത് മുകേഷ് അംബാനി മാത്രമായിരുന്നു.

വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി,കേരള മില്‍ക്ക് ഫെഡറേഷന്‍ എംഡി, ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി കമ്മീഷണര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍,ഹയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി, എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ കമ്മീഷണര്‍ എന്നിങ്ങനെ പല സ്ഥാനങ്ങളും വഹിച്ചു. ഒടുവില്‍ രാഷ്ട്രീയ ഇടപെടലുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം കുറയ്ക്കുന്നുവെന്ന് കണ്ടപ്പോള്‍ വിരമിക്കാന്‍ ഏഴുവര്‍ഷം മാത്രം ബാക്കിയുള്ളപ്പോള്‍ ഐഎഎസ് ജീവിതത്തിനു വിരാമമിട്ട് രാഷ്ട്രീയത്തിലിറങ്ങി.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പാണു നരേന്ദ്ര മോഡി സര്‍ക്കാര്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ആദ്യപദവി വാഗ്ദാനം ലഭിച്ചത്. ചണ്ഡിഗഡിന്റെ അഡ്മിസ്‌ട്രേറ്റര്‍ സ്ഥാനമാണ് അദ്ദേഹത്തിനായി കണ്ടുവച്ചത്. എന്നാല്‍, പിന്നീട് ആ നിയമനം യാഥാര്‍ഥ്യമായില്ല. രണ്ടാമത്തെ നിയോഗം കേന്ദ്രമന്ത്രിയെന്ന നിലയിലാണ്. അഴിമതിക്കെതിരായ സമരങ്ങളുടെ പേരില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന കാലത്തുതന്നെ ഇടത്തരക്കാരുടെ ആരാധനാപാത്രമായ വ്യക്തിയാണു അല്‍ഫോന്‍സ് കണ്ണന്താനം.സിവില്‍ സര്‍വീസില്‍ എട്ടുവര്‍ഷം ബാക്കി നില്‍ക്കെ 2006-ലാണ് അദ്ദേഹം രാജിവച്ചത്. ഫയലുകള്‍ക്കപ്പുറത്തെ മനുഷ്യജീവിതത്തെ അറിയാനാണ് ഐ.എ.എസ്. ഉപേക്ഷിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. രാജി പ്രഖ്യാപിക്കുമ്പോള്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ആയിരുന്നു അദ്ദേഹം. ഇടത് രാഷ്ട്രീയമാണ് അദ്ദേഹത്തെ അന്ന് ആകര്‍ഷിച്ചത്. 2006ല്‍ സി.പി.എം. സ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയില്‍നിന്നു നിയമസഭയിലെത്തി. 2011ല്‍ സി.പി.എമ്മിനെ ഞെട്ടിച്ചുകൊണ്ട് അല്‍ഫോണ്‍സ് കണ്ണന്താനം ബി.ജെ.പിയുടെ ഭാഗമായി. െവെകാതെ പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍ അംഗമായി.ദേവികുളം സബ്കലക്ടര്‍ ആയിരിക്കുമ്പോഴായിരുന്നു വിവാഹം. ഭാര്യ ഷീല. രണ്ടുമക്കളുണ്ട്: ആകാശും ആദര്‍ശും.