പെരിയാര്‍ കരകവിഞ്ഞതോടെ ആലുവ ജംങ്ഷന്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ദേശീയപാതയിലും വെള്ളംനിറഞ്ഞു. ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഏലൂരില്‍ നൂറിലധികം കുടുംബങ്ങള്‍ ഒറ്റപ്പെട്ടുകിടക്കുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ബോട്ടുകള്‍ മതിയാകുന്നില്ല. പൊലീസ് ക്ലബില്‍ പൊലീസ് കുടുങ്ങിക്കിടക്കുന്നു.

പെരുമ്പാവൂര്‍ മൂവാറ്റുപുഴയിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ആലുവ ദേശീയപാതയില്‍ വള്ളമിറക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

തൃശൂര്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടല്‍. 15 പേരെ കാണാനില്ല. ഈരാറ്റുപേട്ട തീക്കോയിക്കുസമീപം രാത്രി വീടിനുമുകളില്‍ മണ്ണിടിഞ്ഞ് വീണ് നാലുമരണം. തൃശൂര്‍ പൂമലയില്‍ വീട് തകര്‍ന്ന് രണ്ടു മരണം. കോഴിക്കോട് കൂടരഞ്ഞിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു. പാലക്കാടും മലപ്പുറത്തുമായി രണ്ട് മരണം. പയ്യന്നൂർ രാമന്തളി ഏറൻപുഴയിൽ മത്സ്യതൊഴിലാളി മരിച്ചു. മലപ്പുറം ഓടക്കയത്ത് ഉരുള്‍പൊട്ടി രണ്ട് ആദിവാസികള്‍ മുങ്ങിമരിച്ചു

ഇടുക്കിയിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം. മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 30,000 ഘന അടി വരെ വെളളമെത്തുന്നു.

13 ഷട്ടറുകള്‍ വഴിപുറത്തേക്ക് വിടുന്ന വെളളം ഇടുക്കി അണക്കെട്ടിലേക്കൊഴുകുന്നു. ചെറുതോണി അണക്കെട്ടില്‍ നിന്ന് 1500 ഘനമീറ്റര്‍ വെളളം പുറത്തുവിടുന്നു. വളളക്കടവ് മുതല്‍ ഉപ്പുതറ ചപ്പാത്ത് വരെ പെരിയാര്‍ കരകവിഞ്ഞ് ഒഴുകുന്നു