ആലുവ സ്വകാര്യ ബസ് സ്റ്റാൻറ്റിൽ കഴിഞ്ഞദിവസം ബസ് ഇടിച്ച് പരുക്കേറ്റ യുവതി ഗുരുതരാവസ്ഥയിൽ. ട്രിപ്പ് അവസാനിപ്പിച്ചെന്നറിയിച്ച് സ്റ്റോപ്പിന് മുമ്പ് ബസില്‍ നിന്ന് ഇറക്കിവിട്ട യുവതിയെയും കൈക്കുഞ്ഞിനെയുമാണ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട മറ്റൊരു ബസ് ഇടിച്ചു വീഴ്ത്തിയത്.

ആലുവ ബസ് സ്റ്റേഷനില്‍ പതിവായി സ്വകാര്യബസ് ജീവനക്കാര്‍ നടത്തുന്ന നിയമനിഷേധത്തിന്റെ ഇരയാണ് നിമിഷയും കുഞ്ഞും. എറണാകുളം ഭാഗത്തു നിന്ന് ആലുവ ജില്ലാ ആശുപത്രിയിലേക്ക് ടിക്കറ്റ് എടുത്തതായിരുന്നു നിമിഷ. സ്വകാര്യ ബസ് സ്റ്റേഷനിലെത്തിയപ്പോള്‍ ട്രിപ്പ് അവാസനിപ്പിച്ചതായി ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ചു .മുഴുവന്‍ യാത്രക്കാരെയും ഇറക്കി . യാത്രതുടരേണ്ടവര്‍ക്ക് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പടുന്ന മറ്റൊരു ബസില്‍ കയറാമെന്ന് നിര്‍ദേശിച്ചു . യാത്രക്കാര്‍ കയറുന്നതിന് മുമ്പേ ഈ ബസ് മുന്നോട്ടെടുക്കുകയും നിമിഷയെയും കുഞ്ഞിനയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിമിഷ എറണാകുളത്ത സ്വകാര്യ ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ് . കുഞ്ഞിനും തലയ്ക്കും കൈകള്‍ക്കും പരുക്കേറ്റു

ബസ് യുവതിയെ ഇടിച്ചിട്ടയുടന്‍ പൊലീസെത്തി . എല്ലാം മനസിലാക്കിയെങ്കിലും നിയമലംഘനം നടത്തിയ ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ല. ബസും വിട്ടയച്ചു .ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐയുടെ പൊലീസ് സ്റ്റേഷന്‍ ഉപരോധം
ആലുവയിലെ സ്വകാര്യബസ് ജീവനക്കാരും പൊലീസുമായുള്ള അവിശുദ്ധബന്ധം സംബന്ധിച്ച് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടും നടപടിയെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.