സൂറിച്ച്: തലച്ചോറിലെ കോശങ്ങള്‍ക്ക് നാശമുണ്ടാകുന്നതിലൂടെ ഓര്‍മ പൂര്‍ണ്ണമായും നശിക്കുന്ന അല്‍ഷൈമേഴ്‌സ് രോഗം പകരുമെന്ന് പഠനം. എന്നാല്‍ മറ്റു പകര്‍ച്ചവ്യാധികള്‍ പോലെയല്ല ഇതെന്നു മാത്രം. ശരീരകലകള്‍ മാറ്റി വയ്ക്കുന്നതിലൂടെയാണ് ഈ രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നാഡീ കലകള്‍ സ്വീകരിച്ചവര്‍ക്കും അല്‍ഷൈമേഴ്‌സിന്റെ ആദ്യഘട്ടത്തില്‍ തലച്ചോറില്‍ കാണപ്പെടുന്ന പ്രത്യേകതരം പ്രോട്ടീനും തമ്മില്‍ മറവി രോഗത്തിനുള്ള ബന്ധമാണ് കണ്ടെത്തിയിരിക്കുന്നത്. കുട്ടികളായിരിക്കുമ്പോള്‍ വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവെയ്ക്കപ്പെട്ടവര്‍ പ്രായമാകുമ്പോള്‍ അല്‍ഷിമേഴ്‌സിനു സമാനമായ രോഗലക്ഷണങ്ങള്‍ കാണിക്കുന്നത് സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് സെപ്റ്റംബറില്‍ പുറത്തുവന്നിരുന്നു. ഇത് ശരിവയ്ക്കുകയാണ് പുതിയ പഠനം.
ഓസ്ട്രിയയിലും സ്വിറ്റ്‌സര്‍ലാന്‍ഡിലും ടിഷ്യൂ ഗ്രാഫ്റ്റിംഗിനു വിധേയരായ എട്ടു പേരുടെ തലച്ചോറില്‍ നടത്തിയ പഠനങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. മരിച്ചവരുടെ മസ്തിഷ്‌കത്തില്‍ നിന്ന് എടുക്കുന്ന കലകള്‍ മാറ്റി വയ്ക്കപ്പെടുന്നവര്‍ക്ക് സാധാരണയായി കാണാറുള്ള മസ്തിഷ്‌കരോഗം ബാധിച്ചു മരിച്ചവരെയാണ് പഠനത്തിന് വിധേയമാക്കിയത്. എ ബീറ്റ എന്ന പ്രോട്ടീന്‍ സാന്നിധ്യം മൂലം ഇവരില്‍ അഞ്ചുപേരുടെ തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക് നാശം സംഭവിച്ചതായി കണ്ടെത്തി. ഇതേ അസുഖം ബാധിച്ചു മരിച്ച മറ്റു രോഗികളുടെ തലച്ചോറിലെ പരിശോധനയില്‍ തലച്ചോറിലെ കലകള്‍ മാറ്റിവെച്ചതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.

ഇത് വ്യക്തമാക്കുന്നത് ശരീരകലകള്‍ മാറ്റിവയ്ക്കുന്നതിലൂടെ മറവിരോഗത്തിന്റെ വിത്തുകളും മറ്റൊരാളിലേക്ക് പകര്‍ത്തപ്പെടാമെന്നാണ്. എന്നാല്‍ രോഗിയെ പരിചരിക്കുന്നവതിലൂടെ അല്#ഷൈമേഴ്‌സ് പകരില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.