അമല പോൾ നായികയാകുന്ന തമിഴ് ചിത്രം ‘ആടൈ’ വിലക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രീയനേതാവും സാമൂഹ്പ്രവർത്തകയുമായ പ്രിയ രാജേശ്വരി രംഗത്ത്. അന്യസംസ്ഥാനത്തുനിന്നും വരുന്ന അമലക്ക് തമിഴ് സംസ്കാരം എന്തെന്ന് അറിയില്ലെന്നും അവരുടെ ലക്ഷ്യം പണം മാത്രമാണെന്നും പ്രിയ ആരോപിക്കുന്നു. അമലക്കെതിരെയും ചിത്രത്തിനെതിരെയും പ്രിയ ഡിജിപിക്ക് പരാതി നൽകി.

ആടൈ സിനിമയിലെ നഗ്ന രംഗങ്ങള്‍ തമിഴ് യുവാക്കളെ മോശമായി സ്വാധീനിക്കുമെന്നും ഇത് സ്ത്രീകൾക്കെതിരായ ലൈംഗിക ആക്രമണങ്ങൾ വർധിക്കാൻ ഇടയാക്കുമെന്നും പ്രിയ പറഞ്ഞു.

”ഈ സിനിമയുടെ ടീസറും പോസ്റ്ററും കണ്ട് പെൺകുട്ടികൾ തന്നെ ഞെട്ടിപ്പോയിരുന്നു. ചിത്രം നാളെ റിലീസിനു തയാറെടുക്കുകയാണ്. അതിന് മുന്നോടിയായി ചിത്രത്തിനെതിരെ ഡിജിപിക്ക് ഞങ്ങൾ പരാതി നൽകി. നഗ്നത ഉപയോഗപ്പെടുത്തി ഈ ചിത്രം പ്രചാരണം ചെയ്യരുതെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. നഗ്നത എന്ന വാക്ക് ഉപയോഗിച്ചാണ് ഇവർ ഈ സിനിമ ഇതുവരെ പ്രമോട്ട് ചെയ്തത്. വെറും കച്ചവട ലാഭത്തിനായി പെൺകുട്ടികളെ മുഴുവൻ ഇവർ മോശമായി ചിത്രീകരിക്കുകയാണ്. അതിനെതിരെ നടപടി എടുക്കുകയാണ് ഞങ്ങളുടെ ആവശ്യം. വിതരണക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനി പുറത്തിറങ്ങുന്ന ടീസറുകളിലോ പോസ്റ്ററുകളിലോ നഗ്നരംഗങ്ങൾ ഉപയോഗിക്കരുതെന്നും അവർ അത് ചെയ്യില്ലെന്നും ഞങ്ങൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

അമലയുടെ ആ നഗ്നരംഗം ചിത്രത്തില്‍ നിന്നും ഇനി നീക്കാൻ കഴിയില്ല. കാരണം സെൻസർ ബോർഡ് ആ രംഗത്തിനു എ സർട്ടിഫിക്കറ്റ് നൽകി കഴിഞ്ഞു. കുട്ടികളെപോലും വഴിതെറ്റിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളും ടീസറുകളുമാണ് സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയത്.

തമിഴിൽ നല്ല കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുത്ത് അഭിനയിച്ച നടിയാണ് അമല പോൾ. നമ്മുടെ മനസ്സിലും അവർക്ക് അങ്ങനെയൊരു സ്ഥാനമാണ്. അങ്ങനെയുള്ള നടി ഇത്തരമൊരു സിനിമയിൽ അഭിനയിച്ചതിന്റെ കാരണമെന്താണ്. പബ്ലിസിറ്റിക്കു വേണ്ടി മാത്രമാണ് അമല ഈ ചിത്രത്തിൽ അഭിനയിച്ചത്. ലോകം മുഴുവൻ ഇനി ഈ ചിത്രത്തെപറ്റി ചർച്ച ചെയ്യും. അതാണ് അവരുെട ലക്ഷ്യവും.

തമിഴ് സംസ്കാരത്തെപറ്റി യാതൊന്നും അറിയാത്ത നടിയാണ് അമല. അവർ മറ്റൊരു സംസ്ഥാനത്തു നിന്നുമാണ് ഇവിടെ വരുന്നത്. തമിഴ് പെൺകുട്ടികളെപറ്റിയും അവർക്ക് അറിയില്ല. പണത്തിനു വേണ്ടിയും കച്ചവടത്തിനുവേണ്ടിയും അമല എന്തും ചെയ്യും. ആടൈ പോസ്റ്റർ കാണുന്ന പത്തുവയസ്സുകാരന്റെ ചിന്ത എന്താകും. ഇതാണ് ഞങ്ങൾ എതിര്‍ക്കുന്നത്.

തന്റെ നഗ്നത മറയ്ക്കാൻ പതിനഞ്ച് പുരുഷന്മാർ സഹായത്തിന് ഉണ്ടായിരുന്നുവെന്ന് അമല പോൾ പറയുകയുണ്ടായി. ഇത്തരം പ്രസ്താവനകളെ അവഗണിക്കണം. പതിനഞ്ച് പേരെ ഭർത്താക്കന്മാരായി കണ്ടെന്നായിരുന്നു നടി പറഞ്ഞത്. മാത്രമല്ല പാഞ്ചാലിയെക്കുറിച്ചും നടി പറയുകയുണ്ടായി. പാഞ്ചാലിയെക്കുറിച്ച് പറയാൻ അവർക്ക് എന്ത് അവകാശമാണ് ഉള്ളത്”- പ്രിയ പറഞ്ഞു.