അമലാ പോളിനോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്ത കേസില്‍ അഴകേശന്‍ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരന്‍ ഭാസ്‌കരന്‍ എന്നയാളും അറസ്റ്റിലായി. അതിനിടെ സെക്സ് റാക്കറ്റുമായി അമലയുടെ മാനേജർ പ്രദീപ് കുമാറിന് ബന്ധമുണ്ടെന്ന് വാർത്ത വന്നിരുന്നു. ഈ സാഹചര്യലാണ് വാർത്ത നിഷേധിച്ച് അന്ന് നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തി അമല പോൾ പത്രക്കുറിപ്പ് ഇറക്കിയത്. സംഭവത്തില്‍ നിരവധിപേരാണ് അമലയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

സംഭവത്തെക്കുറിച്ച് അമല പറഞ്ഞത് ഇങ്ങനെ:

‘ജനുവരി 31-ാം തിയതി ചെന്നൈയിലെ ഒരു ഡാന്‍സ് സ്റ്റുഡിയോയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവിടെ വന്ന ഒരാള്‍ (ബിസിനസുകാരന്‍ അഴകേശന്‍) തന്നോട് മലേഷ്യന്‍ ഷോയെക്കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കണമെന്ന് മാറ്റിനിര്‍ത്തി. മലേഷ്യയിലെ ഷോയ്ക്ക് ശേഷം സ്പെഷൽ ഡിന്നറിന് വരണമെന്ന് അയാൾ പറഞ്ഞു.

‘എന്താണ് അന്ന് പ്രത്യേക വിരുന്ന് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ‘നിനക്ക് അറിയില്ലേ, വെറുതെ പറയരുത് നീ കുട്ടിയൊന്നുമല്ലെന്ന് അറിയാം…’ എന്ന് പ്രത്യേക രീതിയില്‍ മറുപടി നല്‍കി. ‘ഞാന്‍ പെട്ടന്ന് പൊട്ടിത്തെറിച്ചു. കാരണം ആ സമയത്ത് എന്റെ അടുത്ത് ആരുമില്ലായിരുന്നു. എന്റെ നല്ല മറുപടിക്കായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് അയാള്‍ സ്റ്റുഡിയോയുടെ പുറത്ത് നിന്നു. ഞാന്‍ അപ്പോഴേക്കും സുഹൃത്തുക്കളെ വിളിച്ചു. അരമണിക്കൂര്‍ കഴിഞ്ഞ് അവരെത്തുമ്പോഴും അയാള്‍ അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. ‘ അവള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ, ഇതൊക്കെ വലിയ വിഷയമാണോ’ അയാള്‍ പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അയാളെ പിടിച്ചുകെട്ടി ഒരു മുറിയില്‍ അടച്ചു. പിന്നീട് അന്വഷിച്ചപ്പോഴാണ് ഇയാളുടെ സ്ഥിരം പരിപാടിയാണ് ഇതെന്ന് മനസ്സിലായി. മലേഷ്യന്‍ ഷോയില്‍ പങ്കെടുക്കുന്ന എല്ലാ നടിമാരുടെയും നമ്പര്‍ അയാളുടെ മൊബൈലില്‍ ഉണ്ടായിരുന്നു.

‘പിന്നീട് മാമ്പലം പൊലീസ് സ്റ്റേഷനില്‍ അയാളെ ഏല്‍പ്പിച്ചു. പരാതി നല്‍കാന്‍ ഞാന്‍ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ പോയി. അന്വേഷണം തുടരുകയാണ്. ഈ വിഷയവുമായി കൂടുതല്‍ സംസാരിക്കാതിരുന്നത് കേസിനെ ബാധിക്കുമെന്ന് കരുതിയതുകൊണ്ടാണ്. മോശമായ വാര്‍ത്തകള്‍ നല്‍കിയാല്‍ അവര്‍ക്ക് നേരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. ഇക്കാര്യത്തിൽ പെട്ടന്ന് നടപടിയെടുത്ത പൊലീസ് നന്ദി. ഇനിയും കൂടുതൽപേർ അറസ്റ്റിലായേക്കും. മാത്രമല്ല അറസ്റ്റിലായവരുടെ പേര് വിവരങ്ങൾ പൊതുജനങ്ങൾ മുന്നിൽ വെളിപ്പെടുത്തി തനിനിറം പുറത്തുകൊണ്ടുവരണം’. ചില മാധ്യമങ്ങൾ എന്റെ മാനേജറെക്കുറിച്ച് മോശമായി എഴുതുകയുണ്ടായി. അതിനെതിരെ ഞാൻ മാനനഷ്ടത്തിന് പരാതി നൽകും.’–അമല പോൾ വ്യക്തമാക്കി.