പോണ്ടിച്ചേരി: തെന്നിന്ത്യന്‍ താരം അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമലോ പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ വിലാസത്തിലാണെന്ന് കണ്ടെത്തി. മാതൃഭൂമിയാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്‌ട്രേഷന്‍. നികുതി ഇനത്തില്‍ ഖജനാവിലേക്ക് എത്തേണ്ടിയിരുന്ന ലക്ഷങ്ങള്‍ വെട്ടിച്ചാണ് തെന്നിന്ത്യന്‍ താരം അമലാ പോളിന്റെ ബെന്‍സ് യാത്ര.

തിലാസപ്പെട്ടിലെ സെന്റ് തേരേസാസ് സ്ട്രീറ്റിലെ വിലാസത്തിലാണ് കാര്‍ രജിസ്‌ട്രേഷന്‍. എന്നാല്‍ ഈ വിലാസത്തിലുള്ള വീട് ഒരു എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടേതാണ്. ഇവര്‍ക്ക് അമലാ പോളിനെയോ കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയ കാര്യമോ അറിയുക പോലുമില്ല. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന ചട്ടം നിലവിലുള്ളതിനാലാണ് ഇത്തരത്തില്‍ വ്യാജ രജിസ്‌ട്രേഷന്‍ നടത്തിയതെന്നാണ് സൂചന. ഓഗസ്ത് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമലാ പോള്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെന്‍സ് കാര്‍ വാങ്ങിയത്. ഓഗസ്ത് ഒമ്പതിന് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തില്‍ 20 ലക്ഷം രൂപ അമലാ പോള്‍ നല്‍കേണ്ടിയിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. പോണ്ടിച്ചേരിയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും കാര്‍ ഓടുന്നത് കൊച്ചി ഇടപ്പള്ളിയിലാണ്. ഒരു കാര്യം വ്യക്തം.. നാട്ടുകാരെ പറ്റിക്കുന്ന കാര്യത്തിൽ രാഷ്ട്രീയക്കാരും സിനിമാക്കാരും പരസ്‌പരം മത്സരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുക…

Read more… ‘കണ്ണിനെ ഈറനണിയിക്കുന്ന സന്ദേശം’ മലയാളി ദത്തുപുത്രി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കൈമാറി