സൂററ്റ്: ഒരേ അനാഥാലയത്തില്‍ വളര്‍ന്ന മുംബൈയില്‍ നിന്നുള്ള 16 കാരന്‍ അബ്ദുള്‍ ഗാഫറിന്റെയും 13 വയസ്സുള്ള ആസാം കാരന്‍ ദീപ് ബോറയുടേയും കഥ കേള്‍ക്കുമ്പോള്‍ സ്‌നേഹത്തിന്റെയും കരുണയുടേയും ഉദാത്ത മാതൃക എന്നല്ലാതെ വേറെന്ത് പറയാന്‍. ത്യാഗത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും അസാധാരണമായ സംഭവങ്ങളിലൂടെ കടന്നു പോയ ഇരുവരും സിനിമയെ വെല്ലുന്ന ചരിത്രമാണ് എഴുതിയത്. ചെറുപ്പത്തില്‍ തന്നെ വീടും വീട്ടുകാരും നഷ്ടപ്പെട്ട് സൂററ്റ് നഗരത്തിലെ ഒരു അനാഥാലയത്തില്‍ എത്തപ്പെട്ട അബ്ദുള്‍ഗാഫര്‍ അവിടെ കണ്ടുമുട്ടിയ ദീപ് ബോറയ്ക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ നഷ്ടപ്പെട്ട അവന്റെ ആസാമിലെ വീടും പിതാവിനെയും കണ്ടെത്തിക്കൊടുത്തു.

ഒമ്പതു വര്‍ഷത്തിന് ശേഷം വ്യാഴാഴ്ച പിതാവും പുത്രനും തമ്മിലുള്ള അസാധാരണ സമാഗമം നടന്നത് അബ്ദുള്‍ ഗാഫറിന്റെ നിതാന്ത പരിശ്രമത്തെ തുടര്‍ന്നായിരുന്നു. ഇപ്പോള്‍ ദീപ ബോറയുടെ കുടുംബം മുഴുവന്‍ അബ്ദുള്‍ ഗാഫറിനോട് കടപ്പെട്ടിരിക്കുകയാണ്. മുംബൈയില്‍ നിന്നും പണിതേടി സൂററ്റില്‍ കഴിഞ്ഞ ജൂലൈയിലാണ് അബ്ദുള്‍ ഗാഫര്‍ എത്തിയത്. എന്നാല്‍ തന്റെ ബന്ധുക്കളുമായുള്ള ഇയാളുടെ ബന്ധം വിട്ടു പോയി. റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തിയ പയ്യനെ കതര്‍ഗാമിലെ വി ആര്‍ പോപാവാല ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിച്ചത് പോലീസായിരുന്നു. അവിടെ അബ്ദുള്‍ ഗാഫര്‍ഖാന്‍ മുറി പങ്കിട്ടത് തന്നേക്കാള്‍ മൂന്ന് വയസ്സിന് ഇളയവനായ ദീപിന്റെ മുറിയായിരുന്നു. പിന്നീട് അബ്ദുള്‍ഗാഫറിന്റെ അമ്മാവനെ സൂററ്റില്‍ നിന്നു തന്നെ കണ്ടെത്തിയതിനാല്‍ ഇരുവര്‍ക്കും തല്‍ക്കാലം പിരിയേണ്ടി വന്നു. എന്നാല്‍ ഇതിനിടയിലെ 15 ദിവസം കൊണ്ട് ഇവര്‍ ചങ്ങാതിമാരായി മാറയിരുന്നു.

ദീപയുടെ നീറുന്ന ബാല്യകാല കഥകള്‍ കേട്ട് ഏറെ വേദന തോന്നിയ ഗാഫര്‍ പിതാവിനെ കണ്ടുമുട്ടാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു മടങ്ങിയത്. കേവലം വാക്കിനപ്പുറത്ത് അത് ഗൗരവമായി എടുത്ത ഗാഫര്‍ അന്നു മുതല്‍ തെരച്ചിലും തുടങ്ങി. 2009 ലായിരുന്നു ദീപ് ബോറയ്ക്ക് വീടും പിതാവിനെയും നഷ്ടമായത്. മാതാവ് ബോറയേയും രണ്ടു ചേട്ടന്മാരെയുമായി പിതാവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയി. ഏറെ താമസിയാതെ രണ്ടാനച്ഛന്‍ സഹോദരന്മാരെ ക്രൂര പീഡനത്ത് ഇരയാക്കാന്‍ തുടങ്ങിയതോടെ മൂത്ത ജേഷ്ഠന്‍ അജയ് ആദ്യം ഒളിച്ചോടി ആസാമിലെ കര്‍ബി അംഗ്‌ളോംഗ് ജില്ലയിലെ ജന്മഗ്രാമമായ ലാംഗിന്‍ ടിനിയാലിയില്‍ പിതാവിന്റെ അടുത്ത് 2015 ല്‍ തിരിച്ചെത്തി.

തൊട്ടുപിന്നാലെ ദീപും ഒളിച്ചോടിയെങ്കിലും എത്തിച്ചേര്‍ന്നത് ഉത്തര്‍പ്രദേശില്‍. മാസങ്ങളോളം മൊറാദാബാദിലെ ഒരു കന്നുകാലി കേന്ദ്രത്തില്‍ ജോലി ചെയ്തു. അവിടെ തൊഴിലുടമയും പീഡനം തുടങ്ങിയതോടെ വീണ്ടും ഒളിച്ചോടി. ഇത്തവണ ആസാമിലേക്കുള്ള വണ്ടിയെന്ന് കരുതി കയറി എത്തപ്പെട്ടത് സൂററ്റില്‍. അവിടെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കതര്‍ഗാമില്‍ എത്തിച്ചേര്‍ന്നത് ജൂലൈയില്‍. കൂട്ടുകാരന് കൊടുത്ത വാക്ക് പാലിക്കാന്‍ ഈ മാസം ആദ്യം ആസ്സാമില്‍ എത്തിയ അബ്ദുള്‍ ഗാഫര്‍ 100 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ദീപിന്റെ ലാംഗിന്‍ ടിനിയാലിയില്‍ എത്തിച്ചേര്‍ന്നതും പിതാവിനെ കണ്ടുമുട്ടിയതും.

വീടിനെക്കുറിച്ച് ദീപില്‍ നിന്നും കിട്ടിയ ചെറിയ വിവരണം മാത്രമായിരുന്നു ഗാഫറിന്റെ ആകെ കൈമുതല്‍. ആദ്യ ദിവസം പക്ഷേ വീട് കണ്ടുപിടിക്കാന്‍ കഴിയാതിരുന്ന ഗാഫര്‍ രാത്രി ഗ്രാമത്തില്‍ തങ്ങി തെരച്ചില്‍ തുടര്‍ന്നു. ഒടുവില്‍ തെരച്ചിലിനൊടുവില്‍ ദീപ് ബോറയുടെ പിതാവ് സമറിനെ കണ്ടെത്തുക തന്നെ ചെയ്തു. പിന്നീട് സൂററ്റിലേക്ക് സമര്‍ വിളിച്ചതോടെ പുനസമാഗമത്തിന് കളമൊരുങ്ങി. മകനെ കണ്ടെത്താന്‍ കൂട്ടുകാരനായ ഒരു കൗമാരക്കാരന്‍ നടത്തിയ ശ്രമങ്ങള്‍ അവിശ്വസനീയമെന്നാണ് സമര്‍ പ്രതികരിച്ചത്.