നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ ഡി.വൈ.എസ്.പിയുമായുള്ള തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പൊലീസ് അനാസ്ഥക്ക് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.സനലിന്റെ മരണത്തില്‍ പൊലീസ് വീഴ്ച സ്ഥിരീകരിച്ച് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് രംഗത്തെത്തി. സനലിനെ പൊലീസ് നേരിട്ട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയില്ലെന്ന് അനീഷ് പറഞ്ഞു. ഡ്യൂട്ടി മാറാന്‍ പൊലീസുകാര്‍ സ്റ്റേഷന് മുന്നില്‍ ആംബുലന്‍സ് പിടിച്ചിട്ടു. കരമന വരെ സനലിന് ജീവനുണ്ടായിരുന്നുവെന്നും അനീഷ് പറഞ്ഞു.

sanal-deathഅതേസമയം സനലിന്റെ മരണം തലക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.കാറിടിച്ചതിനെ തുടര്‍ന്ന് പത്ത് മീറ്ററിലധികം ദൂരത്തേക്ക് തെറിച്ച്‌ വീണപ്പോള്‍ തലയ്ക്കുള്ളിലുണ്ടായ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. സനലിന്റെ വാരിയെല്ലും കൈയും ഒടിഞ്ഞിരുന്നു.

 

ചോരയൊലിച്ചു കിടന്ന സനലിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് തയ്യാറായില്ല. അര മണിക്കൂറിന് ശേഷം ജനറല്‍ ആശുപത്രിയിലെത്തിച്ച സനലിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനും വൈകി.

ഏകദേശം 5 മിനിറ്റിലധികമാണ് ആംബുലന്‍സ് പൊലീസ് സ്റ്റേഷന് മുന്നില്‍ കിടന്നത്. അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ സനലിനെ ഉടന്‍ ആശുപത്രയിലെത്തിക്കാതെ ഗുരുതര അനാസ്ഥ പൊലീസ് കാണിച്ചുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

പൊലീസ് അനാസ്ഥ പുറത്തുവന്നതോടെ നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സജീഷ് കുമാര്‍, ഷിബു എന്നിവരെ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.