എല്ലാ വര്‍ഷവും മകളുടെ കന്യകാത്വ പരിശോധന നടത്താറുണ്ടെന്ന വിവാദ പ്രസ്താവനയിൽ പുലിവാല് പിടിച്ച് അമേരിക്കന്‍ ഗായകനും അഭിനേതാവുമായ ക്ലിഫോര്‍ഡ് ഹാരിസ്.

അമേരിക്കയിലെ പ്രശസ്തനായ റാപ് സംഗീതജ്ഞനായ ‘ടിഐ’ എന്നറിയപ്പെടുന്ന ക്ലിഫോര്‍ഡ് ഹാരിസിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കു വഴിതുറന്നിരിക്കുകയാണ്. ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

“മകള്‍ക്ക് ഇപ്പോള്‍ പതിനെട്ടു വയസ്സാണ്. അവള്‍ക്ക് പതിനാറു വയസ്സായപ്പോള്‍ മുതല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ കന്യകാത്വ പരിശോധന നടത്താറുണ്ട്. പരിശോധനയ്ക്കു മകളെ കൊണ്ടുപോകുന്നത് താനാണ്,” ഗ്രാമി അവാര്‍ഡ് ജേതാവ് കൂടിയായ ക്ലിഫോര്‍ഡ് ഹാരിസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

“മകളുടെ എല്ലാ ജന്മദിനങ്ങള്‍ക്കും ശേഷമാണ് പരിശോധന നടത്താറുള്ളത്. ജന്മദിനാഘോഷങ്ങള്‍ എല്ലാം കഴിഞ്ഞാല്‍ അന്നു രാത്രി അവളുടെ റൂമിന്റെ വാതിലില്‍ ഒരു കുറിപ്പ് എഴുതി ഒട്ടിക്കും. നമുക്ക് നാളെ രാവിലെ 9.30 ന് ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകണമെന്ന് ആ കുറിപ്പില്‍ എഴിതിയിടും. അവള്‍ക്ക് 16 വയസ്സായപ്പോള്‍ മുതല്‍ ഇതു ചെയ്യുന്നുണ്ട്,” ക്ലിഫോര്‍ഡ് ഹാരിസ് പറഞ്ഞു.

പരിശോധനയ്ക്കു ശേഷം മകളുടെ റിപ്പോര്‍ട്ട് ഡോക്ടര്‍ നല്‍കും. അവള്‍ ഇപ്പോഴും കന്യകയായി തുടരുകയാണെന്നും ക്ലിഫോര്‍ഡ് പറയുന്നു. വിവാദ പ്രസ്താവനയടങ്ങിയ ക്ലിഫോര്‍ഡിന്റെ അഭിമുഖം ചൊവ്വാഴ്ചയാണ് സംപ്രേഷണം ചെയ്തത്. പ്രസ്താവന വലിയ വിവാദങ്ങള്‍ക്കു വഴിതുറന്നതോടെ തൊട്ടടുത്ത ദിവസം തന്നെ യുട്യൂബില്‍നിന്ന് അഭിമുഖം നീക്കം ചെയ്തു. മകളുടെ ആരോഗ്യ കാര്യത്തില്‍ താന്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ക്ലിഫോര്‍ഡ് ഇക്കാര്യം പറഞ്ഞത്.

കന്യകാത്വ പരിശോധന നടത്തുന്ന ഡോക്ടര്‍ക്കെതിരെയും മകളെ പരിശോധനയ്ക്കു കൊണ്ടുപോകുന്ന ക്ലിഫോര്‍ഡിനെതിരെയും നടപടിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.