കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാതാ അമൃതാനന്ദമയീ ഭക്തർക്ക് ദർശനം നൽകുന്നത് അവസാനിപ്പിച്ചു. ആരോഗ്യവകുപ്പിന്റെ നിർദശത്തെ തുടർന്നാണ് ദർശനം താൽക്കാലികമായി നിറുത്തുന്നതെന്ന് വള്ളിക്കാവ് അമൃതാനന്ദമയീ മഠം വ്യക്തമാക്കി. വിദേശികളടക്കം ആയിരക്കണക്കിന് ആളുകളാണ് ദിവസേന അമൃതാനന്ദമയിയെ ദർശിക്കാൻ ആശ്രമത്തിലെത്തുന്നത്. ലോകവ്യാപകമായി കൊറോണ ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മുൻകരുതൽ. ഭക്തരെ ആലിംഗനം ചെയ്തു കൊണ്ടുള്ള ദർശനം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ അമൃതാനന്ദമയീ മഠത്തോട് ആവശ്യപ്പെടുകയായിരുന്നു.

സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതായി അറിയിച്ചു കൊണ്ട് അമൃതാനന്ദമയീ മഠത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ വന്ന കുറുപ്പ് ഇപ്രകാരമാണ്-

‘ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ കർശന നിയന്ത്രണത്തെ തുടർന്ന് മാതാ അമൃതാനന്ദമയീ മഠത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതായി വ്യസനസമേതം അറിയിക്കുന്നു. വിദേശികളും സ്വദേശികളുമായി നിരവധി ഭക്തജനങ്ങൾ തങ്ങളുന്ന ആശ്രമം ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരന്തര നിരീക്ഷണത്തിലും പരിശോധനയിലുമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാരേയോ വിദേശികളെയോ ആശ്രമത്തിൽ പ്രവേശിപ്പിക്കാൻ സാധിക്കില്ല.പകൽ സമയത്തെ സന്ദർശനത്തിനും ആശ്രമത്തിൽ താമസിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. വിദേശ പൗരൻമാർ എത്ര കാലം മുൻപ് ഇന്ത്യയിൽ എത്തിയതാണെങ്കിലും ഈ നിയന്ത്രണം പാലിക്കേണ്ടതായിട്ടുണ്ട്. ദൈവാനുഗ്രഹം കൊണ്ടും പ്രാർത്ഥന കൊണ്ടും ഈ സാഹചര്യം വൈകാതെ മാറും എന്നു കരുതാം ‘.