ഇരുണ്ട ഗുഹയില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്ന നിങ്ങള്‍ക്കുള്ളതാണ് ഈ വിജയമെന്ന് ഫ്രാന്‍സിന്റെ മധ്യനിരതാരം പോള്‍ പോഗ്ബ ട്വിറ്ററില്‍ കുറിച്ചു. ‘വെല്‍ഡണ്‍ ബോയ്സ്, യു ആര്‍ സോ സ്ട്രോങ്’ എന്നാണ് പോഗ്ബ കുറിച്ചത്. ഗുഹയിലകപ്പെട്ട ഫുട്ബോള്‍ കളിക്കാര്‍ കാണിച്ച അതേ മനോധൈര്യമാണ് ബെല്‍ജിയത്തിനെതിരെ ഫ്രാന്‍സ് കാണിച്ചത.്

സാങ്കേതികത്തികവിലും തന്ത്രത്തിലും ബെല്‍ജിയത്തെക്കാള്‍ മികച്ച് നിന്നത് ഫ്രാന്‍സ് തന്നെ. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ് കാട്ടി ബാലന്‍സ് ചെയ്ത ഫ്രെഞ്ച് പട ഉംറ്റിറ്റിയുടെ ഹെഡറിലൂടെ വിപ്ലവം തീര്‍ത്തു.
ലോകകപ്പിലെ ആദ്യസെമിയില്‍ ഫ്രാന്‍സിനെതിരെ ബെല്‍ജിയമാണ് പന്ത് കൈവശം വെക്കുന്നതില്‍ മുന്നില്‍ നിന്നത്. 64 ശതമാനമായിരുന്നു ബെല്‍ജിയത്തിന്റെ ബോള്‍ പൊസഷന്‍. 36 ശതമാനം മാത്രമായിരുന്നു ഫ്രാന്‍സിന്റെ ബോള്‍ പൊസഷന്‍.

ആദ്യപകുതിയില്‍ ആക്രമണത്തിന്റെ കെട്ടഴിയുന്നത് കണ്ടു. എംബാംപ്പെ ആദ്യ മിനിറ്റില്‍ തന്നെ പാഞ്ഞുകയറി. ഗ്രീസ്മാനും എംബാപ്പെയും ഇരച്ചുകയറിയപ്പോള്‍ ബെല്‍ജിയത്തിന്റെ പ്രതിരോധക്കോട്ട വിണ്ടുകീറി. പക്ഷെ ഗോള്‍ വീണില്ല. ബെല്‍ജിയത്തിന്റെ ഹസാര്‍ഡും ഡിബ്രുയനും ഫ്രഞ്ച് പ്രതിരോധം തുളക്കുന്ന ഷോട്ടുതിര്‍ത്തെങ്കിലും ഒന്നും വലഭേദിക്കുന്നതായിരുന്നില്ല. മധ്യനിരയില്‍ കാന്റെയും പോഗ്ബയും ആക്രമണത്തിന്റെ മുനയൊടിക്കാന്‍ നിന്നപ്പോള്‍ ലുക്കാക്കു നിറംമങ്ങി, ഉംറ്റിറ്റിയും വരാനെയും പവാര്‍ഡും പ്രതിരോധത്തില്‍ ഉരുക്കുപോലെ ഉറച്ചപ്പോള്‍ ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറക്ക് തലതാഴ്ത്തി മടങ്ങേണ്ടിവന്നു.

കൊണ്ടും കൊടുത്തും ഇരുടീമും ആദ്യപകുതിയില്‍ മുന്നേറി. രണ്ടാംപകുതിയില്‍ കളിയുടെ ഗതിമാറ്റിയത് ഫ്രാന്‍സ് തന്നെ. സെറ്റ് പീസുകളിലെ മാന്ത്രികള്‍ ആന്റോയിന്‍ ഗ്രീസ്മാന്‍ തന്നെ പടയോട്ടത്തിന്റെ വിജയശില്‍പി. 51ാം മിനിറ്റില്‍‌ ഗ്രീസ്മാന്റെ കോര്‍ണറില്‍ നിന്ന് ഉംറ്റിറ്റി ബെല്‍‌ജിയന്‍ വലയിലേക്ക് തട്ടിയിട്ട പന്ത് സുവര്‍ണതലമുറയുടെ ചരിത്രക്കുതിപ്പിന് തടയിട്ടു.

പ്രതിരോധക്കോട്ട കെട്ടി വിജയിച്ച ഫ്രാന്‍സിന് അഭിമാനിക്കാന്‍ ഒന്നുമില്ലെന്നും ഇത് നാണംകെട്ട ജയമെന്നുമാണ് ബെല്‍ജിയത്തിന്റെ ഗോള്‍കീപ്പര്‍ തിബോട്ട് കുര്‍ട്ടിയോസ് വിശേഷിപ്പിച്ചത്. ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെ ബല്‍ജിയം ഇതുപോലെ പ്രതിരോധംകെട്ടി ജയം നേടിയപ്പോള്‍ തോന്നാത്ത നാണക്കേടാണ് ഇപ്പോള്‍ ബെല്‍ജിയത്തിന്റെ ഗോളിക്ക് തോന്നിയത് എന്നത് അത്ഭുതപ്പെടുത്തുന്നതായി.
ഗോള്‍ നേടിയശേഷം ഫ്രാന്‍സ് പ്രതിരോധം തീര്‍ത്തുവെന്നത് യാഥാര്‍ഥ്യം. പന്ത് കയ്യില്‍കിട്ടിയത് വളരെ കുറച്ചാണെങ്കിലും ഫ്രാന്‍സ് 19 തവണ നിറയൊഴിച്ചു. ബെല്‍ജിയം ആകട്ടെ ഒന്‍പത് ഷോട്ടുകളാണ് ഉതിര്‍ത്തത്. പ്രതിരോധവും ഉള്‍പ്പെടുന്നതാണ് കാല്‍പ്പന്താട്ടമെന്ന വസ്തുത കളിക്കാരും കാണികളും അംഗീകരിക്കണമെന്ന് ഈയൊരു മല്‍സരം വ്യക്തമാക്കുന്നു.