മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറെ ടെന്നീസ് ലോകത്തെയാകമാനം ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു. മെല്‍ബണില്‍ നടത്തിയ വികാരനിര്‍ഭരമായ വാര്‍ത്താ സമ്മേളനത്തിലാണ് കോര്‍ട്ടില്‍ ഇനി താനുണ്ടാവില്ലെന്ന് മറെ പ്രഖ്യാപിച്ചത്. ആസ്‌ട്രേലിയന്‍ ഓപ്പണ്‍ മല്‍സരങ്ങള്‍ തുടങ്ങാനിരിക്കെയാണ് മറെയുടെ പ്രഖ്യാപനം.

കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹം നട്ടെല്ലിനുള്ള ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതിന്റെ വേദന താങ്ങാവുന്നതിലും അപ്പുറമാണെന്നും അതാണ് വിരമിക്കലിന് കാരണമെന്നും മറെ വ്യക്തമാക്കി. അടുത്ത വിംബിള്‍ഡണോടെ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് മറെ വ്യക്തമാക്കി. കരിയറില്‍ 45 കിരീടങ്ങളാണ് മറെ സ്വന്തമാക്കിയത്. ഇതില്‍ മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും രണ്ട് ഒളിംപിക്‌സ് സ്വര്‍ണ്ണങ്ങളും ഉള്‍പ്പെടുന്നു. രണ്ട് ഒളിംപിക്‌സ് സ്വര്‍ണ്ണങ്ങള്‍ നേടിയ ഏക ടെന്നീസ് താരവുമാണ് മറെ.