അങ്കമാലി ഡയറീസില്‍ മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ചിത്രം അപമാനകരമായി ഉപയോഗിച്ചതിനെതിരെ മകള്‍ ആമി.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലാണ് ഷൈനയുടെ ചിത്രം ജയിലിലെ ‘ഇവരെ സൂക്ഷിക്കുക’ ലിസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ശാന്ത എന്ന പേരിലാണ് ഷൈനയുടെ ചിത്രം സിനിമയില്‍ കാണിച്ചത്. ഷൈനയുടെ മകള്‍ ആമി ചിത്രത്തിനെതിരെ രംഗത്തെത്തി.സിനിമയിലെ പ്രസ്തുതഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അഭിഭാഷകന്‍ വഴി നോട്ടീസ് അയക്കാന്‍ ഷൈന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആമി വ്യക്തമാക്കി. നീക്കം ചെയ്തില്ലെങ്കില്‍ ഈ മാസം 30ന് വയനാട് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ആമി പറഞ്ഞു.
ഒരു മാവോയിസ്റ്റ് നേതാവിന്റെ ചിത്രം സിനിമയിലെ കഥാപാത്രങ്ങളായ ഗുണ്ടകള്‍ക്കൊപ്പം ‘ഇവരെ സൂക്ഷിക്കുക’ എന്ന തലക്കെട്ടില്‍ നല്‍കിയത് യാദൃച്ഛികതയായി കാണാനാവില്ലെന്നും അണിയറപ്രവര്‍ത്തകരുടെ സാമൂഹികകാഴ്ചപ്പാടാണ് ഇത് വ്യക്തമാക്കുന്നതെന്നും ആമി പറഞ്ഞു. ഗുണ്ടായിസമോ വ്യക്തി വൈരാഗ്യം മൂലമുള്ള നശീകരണങ്ങളോ അല്ല ഷൈനയ്ക്ക് മേലുള്ള കുറ്റം. മറിച്ച്‌ മർദ്ദിതരെ നിർമ്മിക്കുന്ന, നിലനിൽക്കുന്ന ഈ ജീർണ്ണിച്ച ചൂഷക വ്യവസ്ഥിതിയെ തകർത്തെറിഞ്ഞ്‌ സമത്വാധിഷ്ഠിതമായ ലോകത്തിനായി പ്രവർത്തിച്ചു എന്നതാണ്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഒരാളെ കുറ്റവാളിയെന്നു തെളിയുന്നതിന് മുൻപ്‌ തന്നെ പരസ്യമായി ഇവരെ സൂക്ഷിക്കേണ്ടവരാണെന്ന് മുദ്രകുത്തുകയാണു സിനിമയിലൂടെ അതിന്‍റെ നിർമ്മാതാക്കൾ ചെയ്തിരിക്കുന്നതെന്നും ആമി കുറ്റപ്പെടുത്തി.