അങ്കമാലി കറുകുറ്റിയില്‍ പതിനൊന്നുകാരി അമ്മവീട്ടില്‍ വച്ച് മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയാണ് മരണം സംബന്ധിച്ചുള്ള ചുരുളഴിഞ്ഞത്. മാനക്കേട് ഭയന്ന് വീട്ടുകാര്‍ സംഭവം മറച്ചുവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച വൈകിട്ടാണ് തൃശൂര്‍ കോടാലി സ്വദേശിനിയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കുളിമുറിയില്‍ തെന്നിവീണ് മരണം സംഭവിച്ചതാണെന്നാണ് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാല്‍ മൃതദേഹം പരിശോധിക്കുന്നതിനിടെ കഴുത്തിന് പിന്നില്‍ കയര്‍ മുറുകിയ പാട് കണ്ട ഡോക്ടര്‍മാര്‍ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തി. മാതാപിതാക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തെങ്കിലും മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കുട്ടിയുടെ മരണം കഴുത്തില്‍ കയര്‍ മുറുകിയാണെന്ന് വ്യക്തമായി.

ഇതോടെ ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്യുകയും കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കള്‍ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. കുട്ടി കുറച്ചുദിവസമായി ചില മാനസിക പ്രശ്നങ്ങള്‍ കാണിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മാനക്കേട് ഭയന്നാണ് ആത്മഹത്യയാണെന്ന വിവരം മറച്ചുവച്ചതെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം കണ്ടെത്തുകയാണ് പൊലീസിന്റെ അടുത്ത നീക്കം