ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദാവേ അന്തരിച്ചു. എതാനും മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദഹം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ ന്യൂഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേന്ദ്ര മന്ത്രിസഭയില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി സമിതികളില്‍ അംഗമായിരുന്നു.

2009 മുതല്‍ രാജ്യസഭാംഗമാണ്. 2016 ജൂലൈയിലാണ് വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നീ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി ചുമതലയേറ്റത്. ആര്‍എസ്എസിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. തനിക്ക് വ്യക്തിപരമായ നഷ്ടമാണ് ദാവെയുടെ വേര്‍പാടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ദാവെയുമായി സുപ്രധാന വിഷയങ്ങള്‍ താന്‍ ചര്‍ച്ച ചെയ്തിരുന്നെന്ന് പ്രദാനമന്ത്രി ട്വീറ്റ് ചെയ്തു.

1956ല്‍ ഭട്‌നാഗറിലാണ് ദാവെ ജനിച്ചത്. കോളേജ് വിദ്യാഭ്യാസ കാലത്തും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുഴുകി. പിന്നീടാണ് ആര്‍എസ്എസില്‍ ചേര്‍ന്നത്. നര്‍മദാ നദീ സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ദാവെ.