വീട്ടില്‍ നിന്നാല്‍ അവര്‍ എന്നെ കൊല്ലും പോകാതെ പറ്റില്ലെന്ന് സഹോദരന് അയച്ച അവസാന സന്ദേശങ്ങളാണ് ഫോര്‍ട്ട്കൊച്ചി സ്വദേശിനി അന്‍ലിയയുടെ മരണത്തില്‍ ദുരൂഹതകളുടെ സൂചനകള്‍ നല്‍കിയത്. തനിക്കെ നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങളെക്കുറിച്ച് കഴിയുന്ന രീതിയില്‍ അന്‍ലിയ കുറിച്ചിട്ടിരുന്നു. വരകളിലൂടെയും അന്‍ലിയ തനിക്ക് നേരെ നടന്ന ക്രൂരപീഡനങ്ങളെക്കുറിച്ച് വിശദമാക്കിയിരുന്നു.

മകള്‍ക്ക് നീതി വേണമെന്ന് ആവശ്യവുമായാണ് ഇരുപത്തിയഞ്ചുകാരിയുടെ പിതാവ് പൊലീസിനെ സമീപിക്കുന്നത്. മകളുടെ മരണത്തില്‍ പ്രതികളെ രക്ഷപ്പെടുത്താൻ യുവവൈദികൻ കൂട്ടു നിന്നെന്ന ഗുരുതര ആരോപണവും പിതാവ് ഹൈജിനസ് ഉയര്‍ത്തി. മകളുടെ ജീവിതത്തില്‍ ഈ വൈദികന്‍ ഇടപെട്ടിരുന്നെന്ന് പിതാവ് ആരോപിക്കുന്നു. മകള്‍ ഹോസ്റ്റലില്‍ ജീവിച്ച കുട്ടിയാണ് അഹങ്കാരിയാണെന്ന് വൈദികന്‍ ആരോപിച്ചിരുന്നെന്ന് പിതാവ് പറഞ്ഞു. ആ വൈദികനെ ഇനി മേലാല്‍ വീട്ടില്‍ കയറ്റരുതെന്ന് മകള്‍ ആവശ്യപ്പെട്ടിരുന്നെന്ന് മകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പിതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ആണുങ്ങള്‍ ഇത്ര വൃത്തികെട്ടവരാണെന്ന് അറിയില്ലായിരുന്നുവെന്ന് മകള്‍ വൈദികനെക്കുറിച്ച് പറഞ്ഞിരുന്നതായി പിതാവ് പറയുന്നു.

ആൻലിയയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഭർത്താവ് ജസ്റ്റിൻ കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാറിൽ നദിയിൽ നിന്നും ആൻലിയ എന്ന ഇരുപത്തിയഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഭർതൃവീട്ടിലെ പീഡനമാണ് മരണത്തിനു കാരണമെന്ന് പരാതിയുയർന്നതിനെ തുടർന്ന് ഭർത്താവ് തൃശ്ശൂർ അന്നക്കര സ്വദേശി വടക്കൂട്ട് വീട്ടിൽ വി.എം. ജസ്റ്റിനെതിരെ പൊലീസ് കേസ്സെടുത്തു.

എന്നാല്‍ സംഭവ ദിവസം ബെംഗലുരുവിലേക്ക് പരീക്ഷക്ക് പോകാൻ ജസ്റ്റിനാണ് ആൻലിയയെ തൃശൂർ‌ റെയിൽവേ സ്റ്റേഷനിൽ കൊണ്ടു വിട്ടതെന്ന് വ്യക്തമായി. യാത്രക്കിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും അതാണ് പെട്ടെന്നുള്ള ആത്മഹത്യക്ക് കാരണമെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാല്‍ യുവതിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ഭർത്താവ് ജസ്റ്റിൻ കഴിഞ്ഞ ദിവസം തൃശ്ശൂർ ചാവക്കാട് കോടതിയിൽ കീഴടങ്ങിയത്. ഇതിനു പിന്നാലെയാണ് പ്രതിയായ ഭർത്താവിനെ രക്ഷിക്കാൻ വൈദികൻ ഇടപെട്ടുവെന്ന ആരോപണവുമായി യുവതിയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയത്.

ജസ്റ്റിൻ കീഴടങ്ങിയതിനു ശേഷവും വൈദികൻ അനുനയ ശ്രമങ്ങളുമായി എത്തിയെന്നും പിതാവ് പറഞ്ഞു. വൈദികനെതിരെ കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലിന് പരാതി നൽകിയതായും പിതാവ് പറഞ്ഞു. ജസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനുളള തീരുമാനത്തിലാണ് തൃശ്ശൂർ ക്രൈംബ്രാഞ്ച്.