ഓര്‍ത്തഡോക്‌സ് സഭയിലെ വൈദീകര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദീകന്‍ കൂടി പിടിയില്‍. കേസിലെ മൂന്നാം പ്രതി ജോണ്‍സണ്‍ വി മാത്യുവാണ് പിടിയിലായത്. വൈദീകന്‍ കുറ്റസമ്മതം നടത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടുമണിയോടു കൂടിയാണ് പത്തനംതിട്ട കോഴഞ്ചേരിയിലുള്ള വീടിന് സമീപത്തു നിന്നും വൈദീകനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതാണ് കേസ്. കേസില്‍ നാലു പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി.

കാറിനുള്ളില്‍ വച്ച് പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്‌തെന്നാണ് പരാതി. കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി ജോബ് മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റിയിരുന്നു. ഹൈക്കോടതി വൈദീകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഫാ സോണി വര്‍ഗീസ്, ഫാ ജോബ് മാത്യു,ഫാ ജോര്‍ജ് എന്നിവരോട് കീഴടങ്ങാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. വൈദീകരെ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

വൈദീകരുടെ ബന്ധുക്കളുടേയും അഭിഭാഷകരുടേയും ഫോണ്‍ കോളുകള്‍ നിരീക്ഷണത്തിലാണ്. സഭ ഇവരെ സഹായിക്കാന്‍ തയ്യാറല്ല. 1999 ല്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് ഒന്നാം പ്രതി പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. പിന്നീട് കുമ്പരാസ വിവരത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തി മറ്റു പ്രതികളും പീഡിപ്പിച്ചു. ചിത്രം മോര്‍ഫ് ചെയ്തും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. കൊല്ലത്തെ ക്രൈംബ്രാഞ്ച് സംഘമാണ് കേസന്വേഷിക്കുന്നത് .