ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടനിലേക്ക് ആകാശ മാര്‍ഗം വെറും 11 മിനിറ്റില്‍ എത്താന്‍ ശേഷിയുള്ള അതിവേഗ വിമാനം വരുന്നു. പത്ത് യാത്രക്കാരുമായി 20,000 കിലോമീറ്റര്‍ ഒരു മണിക്കൂറില്‍ താഴെ സമയം കൊണ്ട് ആന്റിഡോപ് എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനത്തിന് മറികടക്കാനാകും. സ്‌ക്രീമര്‍ ജെറ്റിന്റെ നിര്‍മ്മാതാക്കളായ ചാള്‍സ് ബോംബോര്‍ഡിയറാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍.
സ്‌ക്രീമര്‍ ജെറ്റിന്റെ ഇരട്ടി വേഗവും കോണ്‍കോഡ് വിമാനങ്ങളുടെ 12 ഇരട്ടി വേഗവും ആന്റിപോഡിനുണ്ട്. കനേഡിയന്‍ എഞ്ചിനീയറായ ബോംബാര്‍ഡിയറാണ് ഈ അതിവേഗ വിമാനത്തിന് പിന്നില്‍. ന്യൂയോര്‍ക്കില്‍ നിന്നും 15,979 കിലോമീറ്റര്‍ അകലെയുള്ള സിഡ്‌നിയിലെത്താന്‍ ആന്റിപോഡിന് വെറും 32 മിനിറ്റ് മതി.

കഴിഞ്ഞ ഒക്ടോബറില്‍ സ്‌ക്രീമര്‍ വിമാനങ്ങളെക്കുറിച്ച് പ്രഖ്യാപനം നടത്തി ബോംബാര്‍ഡിയര്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. ശബ്ദത്തേക്കാള്‍ പത്തിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളവയാണ് സ്‌ക്രീമര്‍ ജെറ്റുകള്‍. ഇവയുടെ ഇരട്ടി വേഗതയുള്ള ആന്റിപോഡ് വിമാനങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നാല്‍പ്പതിനായിരം അടി ഉയരത്തില്‍ ശബ്ദത്തേക്കാള്‍ 24 ഇരട്ടി വേഗത്തില്‍ വരെ സഞ്ചരിക്കാനുള്ള ശേഷി ആന്റിപോഡ് ജെറ്റുകള്‍ക്കുണ്ട്. ആന്റിപ്പോഡിനായി വിമാനത്താവളങ്ങളില്‍ പ്രത്യേകം സജ്ജീകരണങ്ങളൊന്നും ആവശ്യമില്ല. പുനരുപയോഗിക്കാവുന്ന റോക്കറ്റ് ഇന്ധനങ്ങളാണ് ഇവയില്‍ ഉപയോഗിക്കുക.

ആന്റിപോഡിന്റെ ചിറകുകളില്‍ ഘടിപ്പിച്ചിട്ടുള്ള റോക്കറ്റ് ഇന്ധനങ്ങളുടെ സഹായത്തില്‍ 40000 അടി മുകളിലെത്തും. ആന്റിപോഡിനെ 40,000 അടി മുകളിലെത്തിച്ച് ഈ ചിറകുകള്‍ വിമാനത്താവളങ്ങളിലേക്ക് തന്നെ തിരിച്ചിറങ്ങും. ആന്റിപോഡ് റാംജെറ്റ് എഞ്ചിന്‍ ഉപയോഗിച്ച് 40,000 അടി ഉയരത്തില്‍ പരമാവധി വേഗം കൈവരിക്കുകയും ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുകയും ചെയ്യുന്നു. സൂപ്പര്‍ സോണിക് വേഗതയില്‍ ശബ്ദത്തനു 24 ഇരട്ടിയില്‍ ഈ സമയത്ത് ഇവക്ക് സഞ്ചരിക്കാനാകും.

ആറായിരം അടി നീളമുള്ള ഏതൊരു വിമാനത്താവളത്തിലും ആന്റിപോഡിന് ഇറങ്ങാനാകും. ബിസിനസ് സൈനിക ആവശ്യങ്ങള്‍ക്കായിരിക്കും ആന്റിപോഡ് പ്രധാനമായും ഉപയോഗിക്കുക. ഒരു ആന്റിപോഡ് ജെറ്റ് നിര്‍മ്മിക്കുന്നതിന് 150 ദശലക്ഷം ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.