പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പോരാടിയ മലാലയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ആപ്പിള്‍ കമ്പനിയും രംഗത്തെത്തി. ഇന്ത്യയിലും ലാറ്റിന്‍ അമേരിക്കയിലുമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള മലാല ഫണ്ടിനാണ് ആപ്പിള്‍ പിന്തുണ നല്‍കുന്നത്. ആപ്പിളിന്റെ പിന്തുണയോടെ ഇന്ത്യയിലും ലാറ്റിന്‍ അമേരിക്കയിലേക്കും ഫണ്ട് സമാഹരണം വ്യാപിപ്പിക്കുകയാണ് മലാല ഫണ്ടിന്റെ ലക്ഷ്യം.

100,000 പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസ അവസരങ്ങള്‍ ലഭ്യമാക്കുകം നടപ്പിലാക്കുക എന്ന ഉദ്ദശത്തോടെയാണ് ഈ ഫണ്ട് വിപുലീകരിക്കുന്നത്. ഫണ്ടിന്റെ ഗുല്‍മഘായി ശൃംഖല അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ലെബനന്‍,തുര്‍ക്കി,നൈജീരിയ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്.

എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഫണ്ടില്‍ തങ്ങളും പങ്കാളികളാകുകയാണെന്ന ആപ്പിള്‍ സിഇഒ ടിം കുക്ക് പ്രസ്താവനയില്‍ അറിയിച്ചു. മലാല എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന ഒരു വ്യക്തിത്വം ആണെന്നും, ലോകത്തെമ്പാടുമുള്ള പെണ്‍കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമാക്കി ചെയ്യുന്ന ഈ പ്രവര്‍ത്തിയില്‍ പങ്കാളികളാകുന്നതില്‍ അഭിമാനം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ പെണ്‍കുട്ടികള്‍ക്കും പേടി കൂടാതെ പഠിക്കാനും മുമ്പോട്ടു പോകാനുമുള്ള പോരാട്ടത്തില്‍ ആപ്പിളും പങ്കാളികളായതില്‍ കൃതാര്‍ഥയാണെന്ന് മലാല പറഞ്ഞു. പന്ത്രണ്ടു വയസ്സു വരെയുള്ള പെണ്‍കുട്ടികളുടെ സൗജന്യവും സുരക്ഷിതവുമായ വിദ്യാഭ്യാസം എന്ന ലക്ഷ്യ മുന്‍നിര്‍ത്തി 2013 മുതല്‍ മലാല ഫണ്ട് പ്രവര്‍ത്തിക്കുന്നു.