അപ്പുക്കുട്ടൻ, ടാർസൻ അപ്പു എന്ന പേരുകളിൽ അറിയപ്പെട്ടിരുന്ന ക്രിമിനലായ അപ്പു ജോർജ് (21) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി 23 ദിവസത്തെ വനവാസത്തിനു ശേഷം പിടിയിലായെന്ന വാർത്ത മനസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ബന്ധുക്കൾ ആരും ആ പെൺകുട്ടിയെ ഏറ്റെടുക്കാൻ തയ്യാറായില്ല. എന്തു വന്നാലും അപ്പുവിന്റെ കൂടെ ജീവിക്കണമെന്ന് ആ പെൺകുട്ടി കരഞ്ഞു നിലവിളിക്കുന്നത് കാണാമായിരുന്നു. എന്നാൽ െപാലീസിൽ നിന്ന് അപ്പുവിന്റെ മുൻകാല ജീവിതത്തെ കുറിച്ച് അറിഞ്ഞപ്പോൾ പെൺകുട്ടി നിലപാട് മാറ്റുകയായിരുന്നു.

രാത്രി അപ്പു പുറത്തു പോകുന്ന സന്ദർഭങ്ങളിൽ വന്യമൃഗങ്ങൾ പിടികൂടാതിരിക്കാൻ പെൺകുട്ടിയെ മരത്തില്‍ 10 അടിയോളം ഉയരത്തില്‍ കയറ്റി ഇരുത്തിയിട്ടാണ് പോയിരുന്നതെന്ന് പെണ്‍കുട്ടിയും പൊലീസിനോട് പറഞ്ഞു. തങ്ങള്‍ കഴിഞ്ഞിരുന്ന മലമുകളില്‍ അധികം പൊക്കമില്ലാത്ത, ചുവടുമുതല്‍ ശിഖരങ്ങളുള്ള മരങ്ങളാണ് കൂടുതലും ഉണ്ടായിരുന്നതെന്നും അതിനാല്‍ മരത്തില്‍ക്കയറിക്കൂടുക വിഷമകരമായിരുന്നില്ലന്നും പെണ്‍കുട്ടി പോലീസിനോടു വിശദീകരിച്ചു.

സിനിമക്കഥയെ വെല്ലുംവിധമാണ് മേലുകാവ് സ്വദേശിയായ ഇരുപത്തിയൊന്നുകാരന‍് ജോര്‍ജിന്റെയും കുമളി സ്വദേശിയായ പതിനേഴുകാരിയുടെയും പ്രണയകഥ. മരം കയറ്റതൊഴിലാളിയായിരുന്നു ജോര്‍ജ്. ഏതാനും മാസം മുന്‍പ് ജോലിക്ക് വേണ്ടി കുമളിയില്‍ എത്തിയ ജോര്‍ജ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. ജനുവരി ആറിന് പള്ളിയില്‍ പോയ പെണ്‍കുട്ടിയുമായി ഒളിച്ചോടുകയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കുമളി പൊലീസ് അന്വേഷിച്ചെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.. 23 ദിവസത്തെ വനവാസത്തിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കമിതാക്കള്‍ പിടിയിലായത്.

തലയില്‍ ചാക്കുകെട്ടുമായി വനത്തില്‍ നിന്ന് തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയിലെ കോളപ്ര ഭാഗത്തേക്ക് വരുംവഴി ഇരുവരും പോലീസിന് മുന്‍പില്‍പെട്ടു. അപ്പു നയിച്ചിരുന്നത് ടാര്‍സന് സമാനമായ ജീവിതമെന്ന് നാട്ടുകാർ പറയുന്നു‍. കൗമാരക്കാരിയായ കാമുകിയുമായി നേരെ വീട്ടിലേക്കു പോയ അപ്പു പിന്നീട് മലമുകളിലേക്ക് പോകുകയായിരുന്നു. പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള അപ്പു തെങ്ങിലും കമുകിലും കയറുന്നതില്‍ അതി വിദഗ്ധനാണ്. ടാര്‍സന്‍ അപ്പുവെന്ന വിളിപ്പേരുപോലുമുണ്ട് അപ്പുവിനെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു.

21 വയസ്സിനിടയില്‍ നാലു പെണ്‍കുട്ടികളെയാണ് അപ്പുക്കുട്ടൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജോർജ് കെണിയിൽപ്പെടുത്തിയിരുന്നത്. കുമളിയിലെ പെണ്‍കുട്ടി നാലാമത്തെ ഇരയായിരുന്നു. ഇതില്‍ മൂന്നുപേരും പ്രായപൂര്‍ത്തിയാകാത്തവര്‍ ആയിരുന്നു. ചിങ്ങവനം സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ ആറു മാസത്തിലേറെ നീണ്ട ഒളിവ് ജിവിതത്തിന് ശേഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്. അപ്പു പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാണെന്നും മറ്റും കാണിച്ച് പെൺകുട്ടി ഒരുവര്‍ഷം മുൻപ് മേലുകാവ് സ്റ്റേഷനില്‍ പരാതിയുമായെത്തിയിരുന്നു.

പരാതിയെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിലേയ്ക്ക് എസ്ഐ ഇയാളെ വിളിപ്പിച്ചു. അപ്പു കുറ്റം സമ്മതിച്ചുവെങ്കിലും പെൺകുട്ടി പരാതിയിൽ ഉറച്ചു നിൽക്കാത്തത് രക്ഷയായി. മകനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി എസ്‌ഐ അകാരണമായി മര്‍ദ്ദിച്ചു എന്നാരോപിച്ച് അപ്പുവിന്റെ അമ്മ പരാതി നൽകിയതും വാർത്തയായി.

കട്ടപ്പന ഡിവൈഎസ്പി രാജ്‌മോഹന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ താന്‍ നടത്തിയ വേട്ടയെക്കുറിച്ചും ഇരകളെക്കുറിച്ചുമെല്ലാം അപ്പു മനസ്സ് തുറന്നത്. പ്രേമം നടിച്ചാണ് അപ്പു പെണ്‍കുട്ടികളെ വലയിലാക്കുന്നത്. ഇയാളുടെ കെണിയില്‍ പെട്ടതെല്ലാം സാധാരണക്കാരുടെയും കൂലിവേലക്കാരുടെയും മക്കളായിരുന്നു. കാട്ടുകിഴങ്ങുകളും, സമീപത്തെ പുരയിടങ്ങളില്‍ നിന്ന് ശേഖരിച്ച കരിക്ക്, തേങ്ങ, മാങ്ങ തുടങ്ങിയവ ഭക്ഷിച്ചാണ് ഇരുവരും വനത്തില്‍ കഴിഞ്ഞത്.

ചിങ്ങവനം പൊലീസ് ചാര്‍ജ്ജുചെയ്ത പീഡനക്കേസ്സിലും കാഞ്ഞാര്‍ പൊലീസ് ചാര്‍ജ്ജുചെയ്ത ബൈക്ക് മോഷണക്കേസ്സിലും അപ്പുവിന് ജാമ്യം ലഭിച്ചിരുന്നു.
അടയ്ക്ക വ്യാപാര രംഗത്ത് സജീവമായിരുന്ന വ്യാപാരി കവുങ്ങുകയറ്റത്തിനായി അപ്പുവിന്റെ സേവനം ഉപയോഗിച്ചിരുന്നു. വീട്ടുകാര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നതിനാല്‍ പെണ്‍കുട്ടിയെ ഹൈക്കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടി തുടര്‍ ദിവസങ്ങളില്‍ പീഡനത്തിന് ഇരയായതായി പൊലീസ് പറഞ്ഞു. പോക്‌സോ, ബലാത്സംഗം തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളാണ് ജോര്‍ജിന് എതിരെ ചുമത്തിയത്.