ക്രൊയേഷ്യയോട് അര്‍ജന്റീന നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയ വിഷമത്തില്‍ പൊട്ടിക്കരഞ്ഞ് മറഡോണ. മല്‍സരത്തിന് മുന്‍പ് ഏറെ ഊര്‍ജസ്വലനായി ടീമിനെ പ്രചോദിപ്പിച്ച ഇതിഹാസം, താരങ്ങളുടെ മോശം പ്രകടനത്തില്‍ തീര്‍ത്തും നിരാശനായി.

അര്‍ജന്റീനയ്ക്ക് എന്നും ഓര്‍മിക്കാനൊരു സ്വര്‍ണക്കിരീടം നേടിയ ഇതിഹാസം വിഐപി ഗാലറിയിലെത്തിയത്, ജേതാക്കളെപ്പോലെ മെസിയും കൂട്ടരും പന്തുതട്ടുന്നത് കാണാനായിരുന്നു. മല്‍സരത്തിന് മുന്‍പ് തന്റെ മാനസപുത്രന്‍ ലിയോയുടെ പേരെഴുതിയ ജേഴ്സി അയാള്‍ ചുംബിക്കുകയും അത് ചുഴറ്റി ആരാധകരെ ത്രസിപ്പിക്കുകയും ചെയതു. അതില്‍ ഇപ്രകാരം എഴുതിയിട്ടുണ്ടായിരുന്നു, ലിയോ ഞാന്‍ നിന്നെ സ്നേഹിക്കുന്നു

അര്‍ജന്റൈന്‍ മുന്നേറ്റം ലക്ഷ്യം കാണാതെ അവസരം നഷ്ടപ്പെടുത്തിയപ്പോള്‍ ഗാലറിയിലിരുന്ന് അയാളും അലറിവിളിച്ചു. നീലപ്പടയുടെ നെഞ്ചുതുളച്ച് ഗോളുകള്‍ ഒന്നൊന്നായ് വീണപ്പോള്‍ ഇതിഹാസം നിരാശനായി. നിശബ്ദനായി മുഖം പൊത്തി നിന്നു.

അവസാനവിസില്‍ മുഴങ്ങിയപ്പോള്‍ തന്റെ യോദ്ധാക്കള്‍ കളത്തില്‍ തലകുനിച്ചു നില്‍ക്കുന്നത് കാണാനാകാതെ ദൈവം മുഖം പൊത്തിക്കരഞ്ഞു