അരീക്കോട് ദുരഭിമാനക്കൊലക്കേസിൽ പ്രതിയും, കൊല്ലപ്പെട്ട യുവതിയുടെ പിതാവുമായ അരീക്കോട് പൂവത്തിക്കണ്ടി പാലത്തിങ്ങൽ രാജനെ (45) വെറുതേ വിട്ടു. മഞ്ചേരി ഒന്നാംക്ലാസ് അഡിഷനൽ സെഷൻസ് കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വെറുതേ വിട്ടത്.

2018 മാര്‍ച്ച് 22 നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ പാരാമെഡിക്കല്‍ ജീവനക്കാരിയായിരുന്ന ആതിര കൊല്ലപ്പെടുന്നത്. ഇതര ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിലുളള വൈരാഗ്യം മൂലം ആതിരയെ പിതാവ് രാജന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കൊയിലാണ്ടി സ്വദേശിയായ യുവാവുമായി ആതിര ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ തുടക്കം മുതല്‍ രാജന്‍ എതിര്‍ത്തെങ്കിലും പൊലീസിന്റെ കൂടി ഇടപെടലിനെ തുടര്‍ന്ന് വിവാഹം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ മകളുടെ വിവാഹത്തില്‍ തുടക്കം മുതല്‍ അനിഷ്ടമുളള അച്ഛന്‍ മകളെ വിവാഹത്തലേന്ന് കുത്തിക്കൊല്ലുകയായിരുന്നു.മകള്‍ ആതിരയുമായുളള തര്‍ക്കത്തിനിടെ മദ്യലഹരിയിലായിരുന്ന രാജന്‍ അടുക്കളയിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.കുത്തേറ്റ ആതിര അയല്‍വീട്ടിലേക്ക് ഓടിക്കയറി. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.