അര്‍ദ്ധനഗ്‌നമേനിയില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും ദേശീയ പതാകകളുടെ നിറം വാരിപ്പൂശിയ കേസില്‍ റിയാലിറ്റി ഷോയിലെ താരത്തിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
നേരത്തെ മൂന്ന് തവണ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ബിഗ് ബോസിലെ മത്സരാര്‍ഥിയായ ആര്‍ഷി ഖാനെതിരേയാണ് പഞ്ചാബിലെ ജലന്ധര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബിഗ് ബോസിന്റെ ഫൈനല്‍ നടക്കുന്ന 2018 ജനുവരി പതിനഞ്ച് വരെ ആര്‍ഷി അറസ്റ്റിന് സ്റ്റേ നേടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം ആര്‍ഷിയെ ബിഗ് ബോസിന്റെ സെറ്റില്‍ വച്ച് അറസ്റ്റ് ചെയ്തയായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ ബിഗ് ബോസിന്റെ സെറ്റില്‍ ചെന്ന് ആര്‍ഷിയെ അറസ്റ്റ് ചെയ്യണമെന്നാണ് കോടതി പോലീസിനോട് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതല്‍ ആര്‍ഷി ബിഗ് ബോസ് ഷോ നടക്കുന്ന വീട്ടില്‍ വീട്ടുതടങ്കല്‍ പോലെ കഴിയുകയാണ്. ഇതു കാരണമാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നതെന്ന് സഹായി ഫ്‌ലിന്‍ റെമെഡിയോസ് പറഞ്ഞു. ഇക്കാര്യം കാണിച്ചതുകൊണ്ടാണ് ആര്‍ഷിയുടെ അറസ്റ്റ് കോടതി സ്റ്റേ ചെയ്തത്.

അഫ്ഗാനിസ്താനില്‍ ജനിച്ച ആര്‍ഷി കുട്ടിക്കാലം മുതല്‍ ഇന്ത്യയിലാണ്. തമിഴ് ചിത്രങ്ങളിലാണ് കൂടുതല്‍ അഭിനയിച്ചത്. 4 ഡി ചിത്രമായ ദി ലാസ്റ്റ് എംപററിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു. ബിഗ് ബോസിലെ പ്രകടനത്തിന്റെ പേരിലാണ് ഇപ്പോള്‍ പ്രശസ്തി.