റോഹ്ത്തക്: യോഗഗുരു ബാബ രാംദേവിനെതിരെ ജാമ്യമില്ലാ വാറണ്ട്. ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തല വെട്ടണമെന്ന പ്രസ്താവനയിലാണ് നടപടി. റാഹ്ത്തക് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരീഷ് ഗോയലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വിവാദ പ്രസ്താവനയില്‍ കഴിഞ്ഞ മാര്‍ച്ച് 12ന് കോടതി ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്നാണ് ജാമ്യമില്ലാ വാറന്റിന് ഉത്തരവിട്ടത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു വിവാദ പ്രസ്താവന രാംദേവ് നടത്തിയത്. താന്‍ ഭരണഘടന അനുസരിക്കുന്നുണ്ടെന്നും ഇല്ലായിരുന്നെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിക്കുന്നവരുടെ തലവെട്ടുമായിരുന്നെന്നുമായിരുന്നു പ്രസംഗത്തിനിടെ രാംദേവിന്റെ പരാമര്‍ശം. ആര്‍എസ്എസ് സംഘടിപ്പിച്ച സദ്ഭാവന സമ്മേളനത്തില്‍ സംസാരിക്കുമ്പോളായിരുന്നു ഇത്.

‘ഭാരത മാതാവിനെ ആദരിക്കില്ലെന്ന് ഏതെങ്കിലും ഒരു മതം നിലപാട് സ്വീകരിക്കുകയാണെങ്കില്‍ അത്തരമൊരു മതത്തിന് രാജ്യത്തോട് താത്പര്യമില്ലെന്നാണ് കാണിക്കുന്നത്. ചില തൊപ്പി വെച്ച ആളുകള്‍ എഴുന്നേറ്റ് നിന്ന് പറയും നിങ്ങള്‍ എന്റെ തലയറുത്താലും ഞാന്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ തയ്യാറല്ലെന്ന്. ഈ രാജ്യത്ത് ഒരു നിയമ വ്യവസ്ഥയുണ്ട്. നമ്മള്‍ രാജ്യത്തെ നിയമ വ്യവസ്ഥയെ അംഗീകരിക്കുന്നവരാണ്. അല്ലെങ്കില്‍, ഭാരത് മാതാവിനോട് അനാദരവ് പ്രകടിപ്പിക്കുന്ന ഒരാളെയല്ല ലക്ഷകണക്കിന് ആളുകളുടെ തല നമുക്ക് അറുത്തെടുക്കാമായിരുന്നു. ആരെങ്കിലും ഇത്തരത്തില്‍ പറയാനുള്ള ധൈര്യം കാണിക്കുകയാണെങ്കില്‍ അത് അരാജകവാദികള്‍ക്ക് വളരാനുള്ള തണലാകും. എന്നാണ് രാംദേവ് പറഞ്ഞത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504 വകുപ്പനുസരിച്ച് (സമാധാനം ലംഘിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമം), ഇന്ത്യന്‍ പീനല്‍ കോഡ് 506 (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി കേസെടുത്തത്. ജാമ്യാപേക്ഷയില്‍ ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവേക്കാന്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹരീഷ് ഗോയല്‍ ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 14ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടും അനുസരിക്കാത്തതിനാലാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.