ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്ന ഇന്ത്യയുടെ നടപടിയെ എതിര്‍ത്ത് ചൈന. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ചൈന ഇടപെടേണ്ടതില്ലെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി. വിഷയം ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഇന്ത്യയിലെ ഹൈക്കമിഷണറെ തിരിച്ചുവിളിക്കാന്‍ പാക്കിസ്ഥാന്‍ നീക്കം തുടങ്ങിയതായി സൂചന . അതേസമയം ഇന്ത്യയുടെ നടപടിയെ യുഎഇ പിന്തുണച്ചു.

ഇന്ത്യയുടെ നടപടിയെ ശക്മായി എതിര്‍ക്കുകയാണ് ചൈന. ലഡാക് കേന്ദ്രഭരണപ്രദേശമാക്കുന്നത് അസ്വീകാര്യമെന്ന് ചൈനീസ് വക്താവ് അറിയിച്ചു. അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യ വാക്കിലും പ്രവർത്തിയിലും ജാഗ്രത പാലിക്കണമെന്നും ഇരുരാജ്യങ്ങളും തമ്മിലുളള കരാറുകള്‍ കര്‍ശനമായി പാലിക്കണമെന്നും ചൈന ആവശ്യപ്പെടുന്നു. ലഡാക്കില്‍ നിലനില്‍ക്കുന്ന ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തിലാണ് ചൈന നിലപാട് കടുപ്പിച്ചത് . എന്നാല്‍ ഇന്ത്യ മറ്റൊരു രാജ്യത്തിന്റേയും ആഭ്യന്തരവിഷയങ്ങളില്‍ ഇടപെടാറില്ലെന്നും തിരിച്ചു അതേ സമീപനമാണ് വേണ്ടതെന്നുമായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി. അതേസമയം ഇന്ത്യയുടെ നടപടിക്കെതിരെ ഐക്യരാഷ്ട്ര സംഘടനയില്‍ പരാതിപ്പെടുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പാക് പാര്‍ലമെന്റിനെ അറിയിച്ചു . കശ്മീരില്‍ നടപ്പിലാക്കുന്നത് ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ നിലപാടെന്നും അദ്ദേഹം പറഞ്ഞു

നേരത്തെ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാക് പാര്‍ലമെന്ററിന്റെ സംയുക്ത യോഗം പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു .സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയത് പരാമര്‍ശിക്കാത്തതിനെച്ചൊല്ലിയാണ് ബഹളമുണ്ടായത്. എന്നാല്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സവിശേഷ സംഭവമല്ലെന്നും പ്രാദേശിക അസമത്വം കുറയ്ക്കുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമാണെന്നാണ് യു.എ.ഇ നിലപാട്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന കാര്യമാണിതെന്നും ഇന്ത്യന്‍ അംബാസിഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന പറഞ്ഞു