പൂജ കൃഷ്ണ

എല്ലാവരും വായിച്ചു വിജയിച്ച പുസ്തങ്ങളെ കുറിച്ച് എഴുതി കാണാറുണ്ട്, സന്തോഷം!!!

എങ്കിൽ ഒരു വെറൈറ്റി പിടിക്കാം എന്ന് കരുതി. എന്നെ തോൽപ്പിച്ചു കളഞ്ഞ ഒരു പുസ്തകത്തെ കുറിച്ച് എഴുതാം. ആ ഇനവും പരിഗണിക്കുമല്ലോ അല്ലെ?

ഹൈസ്കൂൾ കാലഘട്ടത്തിൽ ആണ് വായന തലയ്ക്കു പിടിച്ചത്. ബാലരമയിൽ നിന്നും പൂമ്പാറ്റയിൽ നിന്നുമൊക്കെ പെട്ടെന്ന് ഒരു പ്രൊമോഷൻ ഞാൻ എനിക്ക് തന്നെ നൽകിയ സമയം. സംശയിക്കേണ്ട, കളിക്കുടുക്ക അന്ന് പ്രചാരത്തിൽ ഇല്ല.

തിരുവല്ല മുസിപ്പൽ ലൈബ്രറിയിൽ ഒരു അംഗത്വം നേടുകയായിരുന്നു ആദ്യ ഉദ്യമം. പുസ്തകങ്ങളെ കുറിച്ച് എന്നെ പോലെ തന്നെ വല്യ പിടിപാടൊന്നും ഇല്ലാത്ത ലൈബ്രേറിയൻ ചേട്ടനും കൂടി ആയപ്പോൾ, സംഭവം കൊഴുത്തു.

കണ്ണാടി കൂട്ടിൽ നിരന്നിരിക്കുന്ന പുസ്തകങ്ങൾ എന്നെ ഒന്ന് പേടിപ്പിച്ചു. പുസ്തങ്ങകളുടെ മുഷിവും, ആദ്യ പേജിൽ ഒട്ടിക്കുന്ന പിങ്ക് നിറത്തിലുള്ള ചാർട്ടിലെ എന്ററികളുടെ എണ്ണവും നോക്കി, പുസ്തകത്തിന്റെ ഗുണ നിലവാരം അളക്കുന്ന നിലയിലേക്ക് പെട്ടന്ന് എനിക്ക് തരം താഴാൻ സാധിച്ചത് തുണയായി. നിലവാര തകർച്ച എനിക്ക് പുത്തരി ആയിരുന്നില്ല!!!

ഗ്രഹണി പിടിച്ച പിള്ളേര് ചക്ക കൂട്ടാൻ കണ്ട ഒരു അവസ്ഥ, വായനയുടെ പൂരം കൊടികയറി. ചിലവ ഒക്കെ കയിച്ചെങ്കിലും, ഏറെയും മധുരതരമായിരുന്നു. എന്നാൽ ഇതിലൊക്കെ മധുരം, വായനക്കാരെ ബുദ്ധിജീവികളായി കരുതിയ, സ്വതവേ പൊങ്ങിയായ എനിക്ക്, അപ്പോഴും ബാല പ്രസിദ്ധീകരണങ്ങളുടെ ഇടയിൽ നിന്ന് കരകയറാത്ത സമപ്രായ ക്കാരുടെ ഇടയിൽ, ഞാൻ തന്നെ ഉണ്ടാക്കി എടുത്ത ഒരു ബുദ്ധിജീവി ഇമേജ് ആരുന്നു. വെറുതെ അവരുടെ ഇടയിൽ ഇരിക്കുമ്പോൾ, മാക്സിം ഗോർക്കിയുടെ അമ്മയെ കുറിച്ച് പറഞ്ഞു, നെടുവീർപ്പിട്ടു, സെല്ഫ് പ്രൊമോഷൻ ഞാൻ കൊഴുപ്പിച്ചു!!!

അങ്ങനെ എടുത്താൽ പൊങ്ങാത്ത പൊങ്ങച്ചവും ആയി, ഒരു ദിവസം മുസിപ്പൽ ലൈബ്രറിയുടെ പടികൾ കേറി ഞാൻ ചെന്നത്, തലകുത്തി വീഴാൻ ആണെന്ന് ഒട്ടും കരുതിയില്ല. ചെന്ന ഉടനെ പതിവ് പോലെ ഞാൻ പുസ്തകങ്ങളെ അളക്കാൻ തുടങ്ങി. അധികനേരം നീണ്ടില്ല, തേടിയ പോലെ ഒന്ന് കയ്യിൽ കിടച്ചു. ടൈറ്റിൽ ആണ് അസാധ്യം ‘ആദിത്യനും രാധയും മറ്റു ചിലരും’. രാജുവിന്റെയും രാധയുടേം ഒരു ചെറിയ ലാഞ്ചന!!! എഴുത്തുകാരന്റെ പേരും കൊള്ളാം എം മുകുന്ദൻ. ഇന്നത്തെ വേട്ട മൃഗം ഇത് തന്നെ.

വീട്ടിൽ ചെന്ന്, ബാലരമ തുറക്കുന്ന ലാഘവത്തിൽ ഞാൻ പുസ്തകം തുറന്നു വായന ആരംഭിച്ചു. ഒരു കടിഞ്ഞാൺ ഇല്ലാത്ത കുതിര പുറത്തു കേറിയ അവസ്ഥ. കുതിരയുടെ മേൽ ഒരു നിയന്ത്രണവും കിട്ടുന്നില്ല, അത് എവിടേക്കൊക്കെയോ എന്നേം കൊണ്ട് പായുന്നു. ഓരോ വാചകങ്ങളിലും, മുകുന്ദൻ എന്നെ കുടഞ്ഞെറിയാൻ നോക്കിയെങ്കിലും, പൊങ്ങച്ചം തലയ്ക്കു പിടിച്ച എന്നിലെ വായനക്കാരി അതിന്മേൽ പിടിച്ചു തൂങ്ങി കിടന്നു. അക്ഷരാർഥത്തിൽ തോറ്റു പോകുക എന്നൊക്കെ പറഞ്ഞാൽ എന്താണെന്നു എനിക്ക് മനസ്സിലായി, എന്നിലെ വായനക്കാരി ഇനിയും ഏറെ വളരാനുണ്ടെന്ന നഗ്ന സത്യവും!!!

പുസ്തകത്തിന്റെ പേരും, എഴുത്തു കാരന്റെ പേരും, എന്റെ ചോർന്നു പോയ അഹങ്കാരവും അല്ലാതെ ആ പുസ്തകത്തിനെ കുറിച്ചുള്ള ഒന്നും എന്നിൽ അവശേഷിക്കുന്നില്ല. പലരുടെയും വായനാനുഭവങ്ങൾ കേട്ടപ്പോൾ ആ പുസ്തകം ഒന്ന് കൂടി വായിച്ചു നോക്കണം എന്ന് തോന്നി. ഒരു കൗമാരക്കാരിയിൽ നിന്ന് ഒരു കൗമാരക്കാരന്റെ അമ്മയിലേക്കുള്ള പ്രയാണം, ബൗദ്ധിക തലത്തിലും ഉണ്ടായിട്ടുണ്ടോ എന്ന ഒരു വിലയിരുത്തലും ആക്കാം.

ജീവിതത്തിലെ മറ്റു തിരക്കുകൾ വായന ശീലത്തെ തള്ളി മാറ്റിയിട്ടു ഏറെ നാളായി. പാചക കുറുപ്പുകളിലേക്കും, ടെക്നിക്കൽ ഫോറുമുകളിലേക്കും മാത്രമായി വായന ഒതുങ്ങി. ഏക ആശ്വാസം ഫേസ്ബുക്കിലെ നിലവാരം പുലർത്തുന്ന ഗ്രൂപ്പുകളും, ചില എഴുത്തുകാരും ആണ്. എങ്കിലും സംഭവം സ്‌ക്രീനിൽ തന്നെ!!!

അപ്പോൾ ഒന്നുടെ വായിച്ചു നോക്കാം അല്ലെ? എങ്ങാനും ബിരിയാണി കിട്ടിയാലോ?

വാൽകഷ്ണം: മുകുന്ദൻ എന്ന മഹാനായ എഴുത്തുകാരനെയോ അദ്ദേഹത്തിന്റെ മഹത്തരമായ ഒരു കൃതിയെയോ ഒരു തരത്തിലും അധിക്ഷേപിക്കാൻ ഉള്ള ശ്രമം അല്ല ഇത്, മറിച്ചു എന്റെ ബൗദ്ധിക നിലവാരത്തെ കുറിച്ചുള്ള ഒരു അവലോകനം മാത്രം.

 

പൂജാ കൃഷ്ണ : സ്വതവേ ഒരു എഴുത്തുകാരി ഒന്നും അല്ല. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ എഴുതിയെന്നു മാത്രം. കമ്പ്യൂട്ടർ അപ്പ്ലിക്കേഷൻസിൽ ബിരുദാനന്തര ബിരുദം ആണ് വിദ്യാഭ്യാസം. ഒരു വർഷം അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്, അതിനു ശേഷം ഇന്ന് വരെ ഓട്ടോമേഷൻ എഞ്ചിനീയറിംഗ് ആണ് തൊഴിൽ. തൊഴിലിടം എന്റെ വീട് തന്നെ. സ്വന്തന്ത്ര കരാർ അടിസ്ഥാനത്തിൽ www.upwork.com പോർട്ടൽ മുഖേന ജോലി ചെയ്യുന്നു. സ്വദേശം തിരുവല്ലയാണ്, ഇപ്പോൾ വിവാഹം കഴിഞ്ഞു കുടുംബത്തോടൊപ്പം പാലായിൽ താമസം.ഭർത്താവു ബിനുമോൻ പണിക്കർ ചൂണ്ടച്ചേരി സെയിന്റ് ജോസഫ്സ് കോളേജിൽ ഗണിത ശാസ്ത്ര വിഭാഗത്തിൽ അധ്യാപകനാണ്.