ബ്രിട്ടനില്‍ നാലാം വ്യവസായ വിപ്ലവത്തിന് കളമൊരുങ്ങുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെയുള്ള സാങ്കേതിക വിദ്യകളാണ് പുതിയ വ്യവസായ വിപ്ലവത്തില്‍ ഉപയോഗിക്കപ്പെടുകയെന്നും അവ ബ്രിട്ടീഷ് തൊഴിലവസരങ്ങളെ കാര്യമായി ബാധിക്കുമെന്നും കാര്‍ണി മുന്നറിയിപ്പ് നല്‍കുന്നു. ഈ സാങ്കേതികതയില്‍ ലോകമൊട്ടാകെ നടക്കുന്ന വികസനങ്ങള്‍ പത്ത് ശതമാനം ബ്രിട്ടീഷ് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കും. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 3.2 മില്യന്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ ഇടയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

സെന്‍ട്രല്‍ ബാങ്ക് ഓഫ് അയര്‍ലന്‍ഡില്‍ നടത്തിയ പ്രഭാഷണത്തിലാണ് കാര്‍ണി ഈ മുന്നറിയിപ്പ് നല്‍കിയത്. സാങ്കേതിക രംഗത്തുണ്ടാകുന്ന ഓരോ വിപ്ലവവും തൊഴിലുകളും അതുമായി ബന്ധപ്പെട്ടുള്ള ജീവിതത്തെയും ദയാരഹിതമായി ഇല്ലാതാക്കുകയാണ്. മുന്‍ വ്യവസായ വിപ്ലവങ്ങളുടെ അതേ മാര്‍ഗ്ഗത്തില്‍ തന്നെയാണ് പുതിയ വ്യവസായ വിപ്ലവവും സംഭവിക്കുന്നത്. പുതിയ അവസരങ്ങള്‍ സംജാതമാകുന്നതിനു മുമ്പ് സാങ്കേതിക ജ്ഞാനമില്ലാത്തവര്‍ക്ക് തൊഴിലില്ലായ്മയുടെ ഒരു ഇടവേളയുണ്ടാകുന്നു. ഇത് അസമത്വം പോലെയുള്ള സാമൂഹികാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഓട്ടോമേഷന്റെ ഭാഗമായി അനിശ്ചിതാവസ്ഥയിലാകുന്ന തൊഴിലുകള്‍ യുകെയില്‍ ആകമാനം 10 ശതമാനമാണെങ്കില്‍ അയര്‍ലന്‍ഡില്‍ അത് 15 ശതമാനമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ് തൊഴിലാളികള്‍ക്ക് മറ്റു കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ അവസരമൊരുക്കുന്നുണ്ടെങ്കിലും അത് തൊഴിലവസരങ്ങള്‍ക്ക് ഭീഷണിയാകുകയും ചെയ്യുന്നുണ്ട്. 2020ഓടെ 85 ശതമാനം കസ്റ്റമര്‍ സര്‍വീസ് സേവനങ്ങളും ചാറ്റ്‌ബോട്ടുകള്‍ ചെയ്യാന്‍ തുടങ്ങുമെന്നാണ് ഗാര്‍ട്‌നര്‍ എന്ന റിസര്‍ച്ച് കമ്പനി പറയുന്നത്.