നമ്മുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ നേതാക്കന്‍മാര്‍ പരസ്പരം ആക്രമിക്കുമെങ്കിലും പുറത്താരെങ്കിലും വിമര്‍ശിക്കാന്‍ വന്നാല്‍ വിട്ടുകൊടുക്കില്ല. അതിനിപ്പോള്‍ മാതൃകയാകുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പാക്കിസ്ഥാന്‍ മന്ത്രി ചൗധരി ഫവാദ് ഹുസൈനെ രൂക്ഷമായി വിമര്‍ശിച്ച് അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും നരേന്ദ്ര മോദി തന്റെ പ്രധാനമന്ത്രി കൂടിയാണെന്നും അതുകൊണ്ട് തന്നെ പ്രധാനമന്ത്രിക്കെതിരായ ഏതുതരം ആക്രമണത്തെയും അംഗീകരിക്കില്ലെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് ഹുസൈന്റെ പരാമര്‍ശത്തിന് പിന്നാലെയാണ്് കെജ്രിവാള്‍ മറുപടിയുമായി രംഗത്തെത്തിയത്.

‘നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്റെ പ്രധാനമന്ത്രിയും കൂടിയാണ്. ഡല്‍ഹി തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഭ്യന്തര കാര്യമാണ്. ഇതില്‍ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സംഘാടകര്‍ കയറി ഇടപെടുന്നത് ഞങ്ങള്‍ സഹിക്കില്ല. പാക്കിസ്ഥാന്‍ എത്ര ശ്രമിച്ചാലും ഇന്ത്യയുടെ ഐക്യത്തിന് ഒരു ദോഷവും വരുത്താന്‍ കഴിയില്ലെന്നും” കെജ്രിവാള്‍ ട്വീറ്ററില്‍ കുറിച്ചു. യുദ്ധമുണ്ടായാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന പ്രധാനമന്ത്രി മോദിയുടെ സമീപകാല പ്രസ്താവനയെയാണ് നേരത്തെ ഫവാദ് ഹുസൈന്‍ പരിഹസിച്ചത്. ”ഇന്ത്യയിലെ ജനങ്ങള്‍ മോദിമാഡ്‌നെസിനെ പരാജയപ്പെടുത്തണം എന്നായിരുന്നു പാക് മന്ത്രിയുടെ പരിഹാസിച്ച് ട്വീറ്റ് ചെയ്തത്.

മറ്റൊരു സംസ്ഥാന തെരഞ്ഞെടുപ്പില്‍ കൂടി പരാജയപ്പെടാനുള്ള സമ്മര്‍ദ്ദത്തില്‍ മോദി മേഖലയില്‍ അവകാശവാദങ്ങളും ഭീഷണികളും മുഴക്കുകയാണെന്നും ഫവാദ് പറഞ്ഞു. കശ്മീര്‍, പൗരത്വ നിയമം, പരാജയപ്പെട്ട സമ്പദ്വ്യവസ്ഥ എന്നിവയ്ക്ക് ശേഷം മോദിക്ക് നിലതെറ്റിയെന്നും ഫവാദ് പരിഹസിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയെ പരിഹസിച്ചതോടെയാണ് തന്റെ കടുത്ത വിമര്‍ശകനായ മോദിയെ പ്രതിരോധിച്ച് കെജ്‌രിവാള്‍ രംഗത്തുവന്നതെന്ന് ശ്രദ്ധേയമാണ്. ഫെബ്രുവരി എട്ടിന് വോട്ടുചെയ്യാന്‍ പോകുമ്പോള്‍, നിങ്ങള്‍ എന്നെ നിങ്ങളുടെ മകനായി കരുതുന്നുവെങ്കില്‍, എ.എ.പിയുടെ ചിഹ്നമായ ചൂല് അമര്‍ത്തുക, നിങ്ങള്‍ എന്നെ തീവ്രവാദിയാണെന്ന് കരുതുന്നുവെങ്കില്‍, താമര അമര്‍ത്തുക എന്ന കെജ്രിവാളിന്റെ അഭിപ്രായം നേരത്തെ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അരവിന്ദ് കെജ്!രിവാളിനെ തീവ്രവാദി എന്ന് വിളിച്ച് ആക്ഷേപിച്ച ബി.ജെ.പിയുടെ പശ്ചിമ ഡല്‍ഹി എം.പി പര്‍വേഷിന്റെ വീഡിയോ വൈറലായതോടെയാണ് ഈ കെജ്രിവാള്‍ ഈ മറുപടി നല്‍കിയത്.

കെജ്‌രിവാളിനെപ്പോലുള്ള നിരവധി ചതിയന്‍മാരും കെജ്‌രിവാളിനെപ്പോലുള്ള തീവ്രവാദികളും ഡല്‍ഹിയില്‍ ഒളിഞ്ഞിരിക്കുകയാണ്. കശ്മീരിലെ തീവ്രവാദികള്‍ക്കെതിരെയാണോ ഡല്‍ഹിയിലെ കെജ്‌രിവാളിനെപ്പോലുള്ള തീവ്രവാദികള്‍ക്കെതിരെയാണോ പോരാടേണ്ടത് എന്ന് എനിക്ക് മനസിലാകുന്നില്ല… എന്നായിരുന്നു പര്‍വേഷിന്റെ അധിക്ഷേപം. ഇതിന് പിന്നാലെയാണ് കെജ്‌രിവാള്‍ വികാരാധീനനായി സംസാരിച്ചത്. എനിക്ക് വല്ലാത്ത വേദന തോന്നി. എന്റെ വേദന നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിച്ചു. ബി.ജെ.പി നേതാക്കള്‍ എന്നെ തീവ്രവാദി എന്നാണ് വിളിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഞാന്‍ ഡല്‍ഹിയിലെ ഓരോ കുട്ടിയെയും എന്റെ സ്വന്തം മക്കളെ പോലെയാണ് കണ്ടതും പരിഗണിച്ചതും. അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയും ചെയ്തു.

എന്നിട്ട് ബി.ജെ.പി എന്നെ തീവ്രവാദി എന്ന് വിളിക്കുന്നു.

ആരെങ്കിലും രോഗബാധിതനാകുമ്പോള്‍, അവരുടെ ചികിത്സയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും ഞാന്‍ നടത്തി. വാര്‍ദ്ധക്യത്തിലുള്ളവര്‍ക്ക് തീര്‍ത്ഥാടനത്തിന് വഴിയൊരുക്കി. അതൊരു കുറ്റമാണോ? അതാണോ എന്നെ തീവ്രവാദിയാക്കുന്നത്? സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ഹോമിച്ചപ്പോള്‍ ഞാന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. എന്നിട്ടും അവര്‍ എന്നെ തീവ്രവാദി എന്ന് വിളിക്കുന്നു, കെജ്‌രിവാള്‍ പറഞ്ഞു. ഇത്രയൊക്കെ ബിജെപിയെ വിമര്‍ശിച്ച കെജ്രിവാളാണ് മോദിയെ അനുകൂലിച്ചത് എന്നതിനാല്‍ വലിയ കൈയ്യടിയാണ് കെജ്രിവാളിന് കിട്ടുന്നത്.