തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ യുകെ മലയാളികളുടെ യുവജനോത്സവമായ യുക്മ നാഷണല്‍ കലാമേളയിലെ കലാപ്രതിഭ. അന്ന് പ്രായം നാല്‍പ്പത്തിനാല്. കേള്‍ക്കുമ്പോള്‍ വൈരുധ്യം തോന്നുമെങ്കിലും സംഗതി സത്യമാണ്. യുകെയിലെ യുവതലമുറ സ്റ്റേജ് നിറഞ്ഞാടിയിട്ടും സര്‍വ്വ തന്ത്രങ്ങള്‍ പയറ്റിയിട്ടും അവര്‍ക്ക് നാണക്കേട് ഉണ്ടാക്കി രണ്ടു തവണ കലാപ്രതിഭാപട്ടം സ്വന്തമാക്കിയ അതുല്യപ്രതിഭ. അതും ഈ പ്രായത്തില്‍.!

ഇത്, ഫ്രാങ്ക്ളിൻ ഫെര്‍ണാണ്ടെസ്. മെയ് പതിനഞ്ചിന് അമ്പത് വയസ്സ് തികയുന്ന ഈ കലാപ്രതിഭ മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ എത്തുകയായി. സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ പത്തൊമ്പതാം വയസ്സില്‍ ചിലങ്കയഴിച്ച ഫ്രാങ്ക്ളിന്റ മനസ്സില്‍ നിന്നും ചിലങ്കയുടെ ശബ്ദം വിട്ട് പോയിരുന്നില്ല. മുപ്പത്തിമൂന്നാം വയസ്സില്‍ ഒരു ഒരു പെണ്‍കുഞ്ഞ് പിറന്ന സന്തോഷത്തില്‍ ഒരിക്കല്‍ അഴിച്ച ആ ചിലങ്ക ഫ്രാങ്ക്ളിൻ വീണ്ടുമണിഞ്ഞു. ഇപ്പോള്‍ ഫ്രാങ്ക്ളിന്‍ ഭരതനാട്യം പഠിക്കുന്ന മകളുടെ ഗുരുനാഥനും കൂടിയാണ്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിനടുത്തുള്ള പുതുക്കുറിച്ചിയാണ് ഫ്രാങ്ക്ളിന്റെ ഗ്രാമം. ജനിച്ച ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടാനാണ് ഇഷ്ടവും. നന്നായി നൃത്തം ചെയ്തിരുന്ന സഹോദരിക്ക് കൂട്ട് പോയതുമാത്രമാണ് ഫ്രാങ്ക്ളിന്റെ നൃത്തത്തിലുള്ള അടിസ്ഥാന വിദ്യാഭ്യാസം. അത് സ്‌കൂള്‍ കോളേജ് തലങ്ങളില്‍ ഫ്രാങ്ക്ളിനെ നിരവധി അംഗീകാരങ്ങള്‍ക്ക് ഉടമയാക്കി.

രണ്ടായിരത്തില്‍ ഫ്രാങ്ക്ളിനും കുടുംബവും ഇംഗ്ലണ്ടില്‍ എത്തി. അമ്പിളി ഫെര്‍ണ്ണാണ്ടെസാണ് ഭാര്യ. രണ്ടു പേരും ചെല്‍ട്ടന്‍ഹാം ജനറല്‍
ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. ലിയോ, നിയോ, റിയാ, ഇത് മൂന്നും ഇവരുടെ മക്കളാണ്.

മലയാളി അസ്സോസിയേഷന്‍ ഓഫ് ചെല്‍ട്ടന്‍ഹാമിനെ പ്രതിനിധീകരിച്ചാണ് ഫ്രാങ്ക്ളിനും കൂട്ടരും മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ ലെസ്റ്ററിലെത്തുന്നത്. ഇന്ത്യന്‍ സെമീക്ലാസിക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് എന്നീ ഇനങ്ങളിലാണ് ഇവര്‍ മികവ് തെളിയിക്കുന്നത്. പങ്കെടുക്കുന്നവരുടെ പ്രായം തന്നെയാണ് ഈ നൃത്തത്തിന്റെ പ്രത്യേകത. പലർക്കും പതിനെട്ട് വയസ്സിന് മുകളിലുള്ള മക്കളുണ്ട്. സ്‌കൂളിലും കോളേജിലുമായി ബാല്യകാലം ആടിത്തകര്‍ത്തവരാണ് ഇവരെല്ലാം. കൊഴിഞ്ഞു പോയ ബാല്യകാലം വീണ്ടെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. ഫ്രാങ്ക്ളിൻ പറഞ്ഞു.

ആശ അശോക്, അനിതാ ബൈജു, റിനു ജിമ്മി, റ്റെമി തോമസ്, ജിജി ജോര്‍ജ് എന്നിവര്‍ ഭരതനാട്യത്തില്‍ തിളങ്ങുമ്പോള്‍ സജിനി ജോജി, ഷിജി ജേക്കബ്, ശില്പാ ജെസ്വിന്‍, മഞ്ചു ഗ്രിംസണ്‍, ജ്യോതി എന്നിവര്‍ സിനിമാറ്റിക് ഡാന്‍സില്‍ അരങ്ങ് തകര്‍ക്കും.

യുകെ മലയാളികള്‍ ഇതുവരെയും കാണാത്ത കലാമാമാങ്കമാണ് ലെസ്റ്ററില്‍ ഒരുങ്ങുന്നത്. ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന ജനകീയ പത്രം. പ്രായപരിധികളൊന്നുമില്ലിവിടെ. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ അതിഥിയാകും. ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകന്‍ വൈശാഖ് ആണ് അവാര്‍ഡ് നൈറ്റ് ഉദ്ഘാടനം ചെയ്യുന്നത്. ജോയിസ് ജോര്‍ജ്ജ് എം പിയും സ്പെഷ്യല്‍ ഗസ്റ്റ് ആയി അവാര്‍ഡ് നൈറ്റ് വേദിയിലെത്തുന്നുണ്ട്.

മെയ് പതിമൂന്ന് ശനിയാഴ്ച. മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് യുകെയുടെ നാനാഭാഗത്തു നിന്നുമായി ഇരുനൂറോളം താരങ്ങള്‍ ഒന്നിക്കുകയാണ്. ആതിഥേയരായ ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി അതിഥികളെ സ്വീകരിക്കാന്‍  ഒരുങ്ങിക്കഴിഞ്ഞു. രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന, യുകെ മലയാളികള്‍ കണ്ടെതില്‍ വെച്ചേറ്റവും വലിയ ആഘോഷത്തിന് തിരി തെളിയാന്‍ ഇനി മൂന്ന് നാളുകള്‍ കൂടി മാത്രം.