ആഷസ് പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഇംഗ്ലണ്ടിന് 135 റണ്‍സ് വിജയം. ഇരുടീമും രണ്ടുമല്‍സരങ്ങള്‍ വീതം വിജയിച്ചെങ്കിലും ആഷസ് കിരീടം ഓസ്ട്രേലിയ നിലനിര്‍ത്തി. 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 263 റണ്‍സിന് പുറത്തായി. മാത്യു വെയ്ഡ് സെഞ്ചുറി നേടി. വെയ്ഡിന്റെ നാലാം ടെസ്റ്റ് സെഞ്ചുറിയാണ്.

പരമ്പരയിലെ കുറഞ്ഞ സ്കോറായ 23 റണ്‍സിന് സ്മിത്ത് പുറത്തായി. സ്മിത്തും സ്റ്റോക്സുമാണ് പരമ്പരയിലെ താരങ്ങള്‍. 1972ന് ശേഷം ആദ്യമായാണ് ആഷസ് പരമ്പര സമനിലയില്‍ അവസാനിക്കുന്നത്.

ഇതോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പര 2–2ന് സമനിലയിൽ അവസാനിച്ചു. നിലവിലെ ജേതാക്കളെന്ന നിലയിൽ കിരീടം ഓസീസിന്റെ കൈവശം തന്നെ തുടരും. സ്കോർ: ഇംഗ്ലണ്ട് – 294 & 329, ഓസ്ട്രേലിയ – 225 & 263

രണ്ടാം ഇന്നിങ്സിൽ ഉറച്ച പ്രതിരോധവുമായി കളം നിറഞ്ഞ വെയ്ഡ്, 166 പന്തിൽ 17 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് 117 റൺസെടുത്തത്. 67 പന്തിൽ 24 റൺസെടുത്ത മിച്ചൽ മാർഷാണ് ഓസീസിന്റെ രണ്ടാമത്തെ ടോപ് സ്കോറർ. സ്റ്റീവൻ സ്മിത്ത് (23), ടിം പെയ്ൻ (21), പീറ്റർ സിഡിൽ (പുറത്താകാതെ 13), മാർനസ് ലബുഷെയ്ൻ (14), ഡേവിഡ് വാർണർ (11) എന്നിവരും രണ്ടക്കം കടന്നു. മാർക്കസ് ഹാരിസ് (ഒൻപത്), പാറ്റ് കമ്മിൻസ് (ഒൻപത്), നേഥൻ ലയോൺ (ഒന്ന്), ജോഷ് ഹെയ്‌സൽവുഡ് (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

നേരത്തെ, എട്ടിന് 313 റണ്‍സ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇംഗ്ലണ്ട് 16 റൺസ് കൂടി കൂട്ടിച്ചേർത്ത് എല്ലാവരും പുറത്തായി. ജോഫ്ര ആർച്ചർ (മൂന്ന്), ജാക്ക് ലീച്ച് (ഒൻപത്) എന്നിവരാണ് ഇന്ന് പുറത്തായത്. ആർച്ചറിനെ കമ്മിൻസും ലീച്ചിനെ ലയോണും പുറത്താക്കി. ഒൻപതു പന്തിൽ രണ്ട് സിക്സ് സഹിതം 12 റൺസോടെ ബ്രോഡ് പുറത്താകാതെ നിന്നു. ജോ ഡെൻലി (94), ബെൻ സ്റ്റോക്സ് (67) എന്നിവരുടെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിന് അടിത്തറയിട്ടത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 294 റൺസാണെടുത്തത്. ഓസീസ് 225 റൺസിന് ഒന്നാം ഇന്നിങ്സിൽ പുറത്തായിരുന്നു.