എന്നാലും എന്റെ ഏഷ്യാനെറ്റെ, നിങ്ങളുടെ വെബ്ഡെസ്കിൽ മാന്യതയെന്ന ആ സാധനം ഉള്ള ആരും ഇല്ലേ?’ സികെ വിനീത് ചോദിക്കുന്നു

മാധ്യമ ഊളത്തരത്തിന്റെ പുതിയ പര്യായമായി മാറുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ശ്രീജിത്തിന്റെ അമ്മയെ കാലുപിടിച്ച് കരഞ്ഞിട്ടും മുഖ്യമന്ത്രി കാണാൻ തയ്യാറായില്ല എന്ന വാർത്ത നാം കണ്ടതാണ്. ആരായിരുന്നു ആ മുഖ്യമന്ത്രിയെന്ന് ഇനിയും അവർ പറഞ്ഞിട്ടില്ല. ഉമ്മൻ ചാണ്ടിയാണെന്നാണ് മറ്റ് മാധ്യമങ്ങളുടെ വാർത്തകൾ. പിണറായിയോ ചാണ്ടിയോ ആരായാലും മറ്റേയാളെ അനാവശ്യമായി പ്രതിക്കൂട്ടിൽ നിർത്തുകയാണ്. തലക്കെട്ടിലെ തല്ലുകൊള്ളിത്തരം ഏഷ്യാനെറ്റ് തുടരുമ്പോൾ, പരസ്യമായി വെല്ലുവിളിച്ചാണ് സികെ വിനീത് രംഗത്തെത്തിയിരിക്കുന്നത്

കോപ്പലാശാൻ ബ്ലാസ്റ്റേഴ്സ് വിടാൻ കാരണം സികെ‌ വിനീതാണെന്ന തലക്കെട്ടിൽ ഏഷ്യാനെറ്റ് കൊടുത്ത വാർത്തയോടാണ് വിനീത് രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. എഷ്യാനെറ്റ് വെബ്ഡെസ്കിൽ മാന്യത എന്ന സാധനമുള്ള ആരുമില്ലേ എന്നാണ് വിനീത് ചോദിച്ചത്. മുഴുവൻ പോസ്റ്റ് ഇങ്ങനെ

‘എന്നാലും എന്റെ ഏഷ്യാനെറ്റെ,സത്യായിട്ടും ഞാൻ ഒന്ന് പേടിച്ചു , ആ ഹെഡ്‌ലൈൻ ഇൽ ഇത്തിരി മാന്യത കാണിക്കായിരുന്നു!! നിങ്ങളുടെ വെബ്ഡെസ്കിൽ ആ സാധനം ഉള്ള ആരും ഇല്ലേ??’

എഴുതിയ വാർത്തയിൽ പോലും ഈ തലക്കെട്ടിനോട് ചേർത്തുവെക്കാവുന്ന വസ്തുതകളില്ല. എന്നിട്ടും തെറ്റിദ്ധരിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവരുടെ നെഞ്ചത്താണ് വിനീത് ഗോളടിച്ചുകയറ്റിയിരിക്കുന്നത്. വിനീതിന് വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. തലേന്ന് പിണറായിയെ പറഞ്ഞപ്പോൾ അതിനെ കാര്യമായി ആരും നേരിട്ടില്ല, പക്ഷേ സികെ വിനീതിൽ നിന്ന് കാര്യമായി വയറുനിറയെ കിട്ടിയിരിക്കുകയാണ് ഏഷ്യാനെറ്റിന്