ടോം ജോസ് തടിയംപാട്

കഴിഞ്ഞ ജൂണ്‍ 30ന് ഓക്‌സ്‌ഫോര്‍ഡില്‍ വെച്ച് UUKMAയുടെ നേതൃത്വത്തില്‍ നടന്ന ഓള്‍ യുകെ വള്ളംകളി മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ജവഹര്‍ തായങ്കരി വള്ളത്തെയും അതില്‍ തുഴഞ്ഞ ലിവര്‍പൂള്‍ ചെമ്പടയെയും ലിവര്‍പൂളിലെ സീറോ മലബാര്‍ സഭ അംഗങ്ങളുടെ നേതൃത്വത്തില്‍ സമാധാനത്തിന്റെ രഞ്ജിയുടെ പള്ളിയങ്കണത്തില്‍ സ്വികരിച്ച് ആദരിച്ചു.

കഴിഞ്ഞ ഞായറാഴ്ച നടന്ന കുര്‍ബാനക്ക് ശേഷം പുതിയതായി വെഞ്ചിരിപ്പ് നടത്തിയ പള്ളിയുടെ ഹാളില്‍ നടന്ന ആദ്യ പരിപാടിയായിരുന്നു ജലരാജക്കാന്‍മാരെ ആദരിക്കല്‍.
ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും യുക്മ നേതാവ് ടിറ്റോ തോമസ് കൊണ്ടുവന്ന സ്വര്‍ണ്ണ ചുണ്ടന്‍ വള്ളം ഹരികുമാര്‍ ഗോപാലന്‍ സ്വികരിച്ചു വേദിയിലേക്ക് കൊണ്ടുവന്നപ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ് അതേറ്റ് വാങ്ങിയത്.

പിന്നീട് വള്ളത്തിന്റെ കൃാപ്റ്റന്‍ വള്ളന്‍കളിയുടെ ഈറ്റില്ലമായ കുട്ടനാട്ടുകാരന്‍ തോമസ്‌കുട്ടി ഫ്രാന്‍സിസിനെ വേദിയിലേക്ക് വിളിച്ചു പള്ളി വികാരി ഫാദര്‍ ജിനോ അരികാട്ട് ആദരിച്ചു ഉപഹാരവും നല്‍കി. ഈ മഹത്തായ അംഗീകാരം ലിവര്‍പൂളിനു നേടിത്തന്ന ലിവര്‍പൂള്‍ ചെമ്പടയെയും അച്ഛന്‍ വാനോളം പ്രശംസിച്ചു. യുക്മ നോര്‍ത്ത് വെസ്റ്റ് പ്രസിഡന്റ് ഷീജോ വര്‍ഗിസ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.

യുകെയിലെ വിവിധ മേഖലകളില്‍ നിന്നായി 32 വള്ളങ്ങളാണ് ഈ ഓളപ്പരപ്പിലെ ഒളിമ്പിക്‌സില്‍ പങ്കെടുത്തത്. എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ലിവര്‍പൂള്‍ ടീം വിജയം വരിച്ചത്.
ഇരുപത് പേരടങ്ങുന്ന ടീം തോമസ്‌കുട്ടി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ മാസങ്ങളായി നടത്തിയ കഠിനമായ പരിശീലനത്തിലൂടെയാണ് ഒന്നാം സ്ഥാനം നേടിയത്. പങ്കെടുത്തവര്‍ കൂടുതലും കുട്ടനാട് സ്വദേശികളല്ല എന്നിട്ടും ചിട്ടയായ പരിശിലനം ഇവരെ മികച്ച തോഴക്കാരാക്കി മാറ്റി. ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബിന്റെ ചുവപ്പ് കളര്‍ പ്രതിനിധികരിച്ചാണ് ലിവര്‍പൂള്‍ ചെമ്പടയെന്ന് ടീമിനു പേരിടാന്‍ കാരണം.

കുട്ടനാട് സ്വദേശിയായ തോമസ്‌കുട്ടി 1990ല്‍ പുന്നമടക്കായലില്‍ നടന്ന വള്ളം കളിയില്‍ ജവഹര്‍ തായങ്കരി എന്ന വള്ളത്തിന്റെ കൃാപ്റ്റനായി മത്സരത്തില്‍ പങ്കെടുത്തെങ്കിലും വിജയം കൈവരിക്കാനായില്ല എന്നാല്‍ ഇപ്പോള്‍ നേടിയ വിജയം ആ ദുഃഖങ്ങള്‍ എല്ലാം നീക്കിയെന്ന് തോമസ്‌കുട്ടി പറഞ്ഞു. ജവഹര്‍ തായങ്കരി എന്ന് വള്ളത്തിന്റെ പേരിടാന്‍ കാരണം അത്തരം ഓര്‍മ്മയുടെ ഭാഗമാണെന്നു തോമസ്‌കുട്ടി കൂട്ടിച്ചേര്‍ത്തു.


ജാതിക്കും മതത്തിനും അതീതമായി എല്ലാ വിഭാഗങ്ങളെയും കൂട്ടിയിണക്കി നടത്തിയ ഈ കായിക മാമാങ്കം നമ്മുടെ സമൂഹത്തിനു പുതിയ ദിശാബോധമാണ് പകര്‍ന്നു നല്‍കുന്നത്.
കഴിഞ്ഞ 18 വര്‍ഷത്തെ മലയാളി കുടിയേറ്റ ചരിത്രത്തിലെ നാഴികക്കല്ലായി ഈ വിജയം മാറി എന്നതില്‍ സംശമില്ല. ഈ വിജയത്തിന്റെ ശില്‍പ്പികള്‍ ഹരികുമാര്‍ ഗോപലന്‍, സിബി ജോര്‍ജ്, ജോസ് കണ്ണംകര, ജോഷി ജോസഫ്, സാബു ജോണ്‍, തോമസ്‌കുട്ടി ജോര്‍ജ്, അനില്‍ ജോസഫ്, ജോസ് ഇമ്മാനുവേല്‍, തോമസ് ഫിലിപ്പ്. റോയ് മാത്യു, റോബിന്‍ ആന്റണി, ജിസ്‌മോന്‍ മാത്യു, ജോജോ തിരുനിലം, ജിനുമോന്‍ ജോസ്, സിന്‍ഷോ മാത്യു, ടോമി നന്ജിവീട്ടില്‍, ദിനീഷ് ഡാമിയന്‍, പോള്‍ മംഗലശ്ശേരി, മോന്‍ വള്ളപ്പുരക്കല്‍ എന്നിവരാണ്.