ശാസ്ത്രലോകത്ത് ഇതുവരെ റെക്കോര്‍ഡ് ചെയ്യപ്പെട്ടതില്‍വെച്ച് ഏറ്റവുംവലിയ കോസ്മിക് സ്ഫോടനം കണ്ടെത്തിയതായി ഗവേഷകര്‍. ഭൂമിയിൽ നിന്ന് 390 മീറ്റർ പ്രകാശവർഷം അകലെയുള്ള ഒഫിയൂച്ചസ് ഗാലക്സി ക്ലസ്റ്ററിലെ അതിശക്തമായ തമോഗര്‍ത്തത്തിലാണ് സ്ഫോടനം ഉണ്ടായതെന്ന് കരുതപ്പെടുന്നു. 14 ബില്യൺ (1400കോടി) വർഷങ്ങൾക്കുമുമ്പ് നടന്ന മഹാവിസ്ഫോടനത്തിനുശേഷം പ്രപഞ്ചം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ സ്ഫോടനമാണ് അതെന്ന് ഗവേഷകര്‍ പറയുന്നു. അന്താരാഷ്ട്ര തലത്തിലുള്ള വിവിധ ജ്യോതിശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും കൂട്ടായ്മയാണ് ബഹിരാകാശ-അധിഷ്ഠിത ദൂരദർശിനികളിൽ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് സ്ഫോടനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

390 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ഒഫിയൂച്ചസ് ഗാലക്സി ക്ലസ്റ്ററിൽ ഉണ്ടായ ഈ അഭൂതപൂർവമായ സ്ഫോടനത്തിന് നേരത്തെ റെക്കോര്‍ഡ് ചെയ്യപ്പെട്ട സ്ഫോടനത്തെക്കാള്‍ അഞ്ചിരട്ടി ഊര്‍ജ്ജമെങ്കിലും ആവശ്യമാണ്‌. ആയിരക്കണക്കിന് താരാപഥങ്ങൾ, വാതക പ്രവാഹങ്ങൾ, ഇരുണ്ട ദ്രവ്യത്തിന്റെ കൂട്ടങ്ങൾ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഗാലക്സി ക്ലസ്റ്ററിന്റെ ഹൃദയഭാഗത്താണ് ഭീമന്‍ തമോഗര്‍ത്തമുള്ളത്. അത് ബഹിരാകാശത്തേക്ക് ടൺ കണക്കിന് ദ്രവ്യവും ഊർജ്ജവും പുറന്തള്ളിയതായി ഗവേഷകർ വിശ്വസിക്കുന്നു. അത് ബഹിരാകാശത്തും ഭൂമിയിലുമുള്ള നിരീക്ഷണ കേന്ദ്രങ്ങള്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

‘താരാപഥങ്ങളുടെ കേന്ദ്രങ്ങളിൽ മഹാ സ്ഫോടനങ്ങള്‍ ഇതിനു മുന്‍പും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് ശരിക്കും അതിലുമെത്രയോ മടങ്ങ്‌ വലുതാണ്‌’ എന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഇന്റർനാഷണൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോണമി ഗവേഷണ വിഭാഗത്തിലെ ജ്യോതിശാസ്ത്രജ്ഞയായ മെലാനി ജോൺസ്റ്റൺ-ഹോളിറ്റ് പറഞ്ഞു. ആസ്ട്രോഫിസിക്കൽ ജേണലിൽ വിശദമായ പഠനം പ്രസിദ്ധീകാരിച്ചിട്ടുണ്ട്. നാസയുടെ ചന്ദ്ര എക്സ്-റേ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ എക്സ്എംഎം-ന്യൂട്ടൺ ഒബ്സർവേറ്ററിയില്‍ നിന്നുമുള്ള ക്സ്-റേ ഡാറ്റയും, പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ മർച്ചിസൺ വൈഡ്ഫീൽഡ് അറേയിൽ നിന്നും ഇന്ത്യയിലെ ജയന്റ് മെട്രോവേവ് റേഡിയോ ദൂരദർശിനിയിൽ നിന്നുമുള്ള റേഡിയോ ഡാറ്റയും തമ്മില്‍ ചേര്‍ത്തുവച്ചു കൊണ്ടുള്ള പഠനമാണ് സ്ഫോടനത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവന്നത്.