”സാർ ദൈവത്തെ ഓർത്തു പ്ളീസ് ഹെല്പ് മി, ഒണ്‍ലി  മീഡിയ ക്യാൻ ഹെല്പ് മി…” വിധി കട്ടിലില്‍ തളച്ച ഒരു യുവാവ് ഇടത് കൈ കൊണ്ട് എഴുതിയ വാട്സ് ആപ് മെസേജ് ആണിത്. കൊല്ലം പൂയപ്പള്ളി ചെങ്കുളം സ്വദേശി അതുൽ മോഹനാണ് ഇനി സുമനസുകളുടെ കരുതല്‍ മാത്രം ജീവിതത്തിലേക്ക് മടങ്ങാനുള്ള അത്താണിയായി കണ്ട് പ്രതീക്ഷയോടെ കഴിയുന്നത്. മാധ്യമപ്രവര്‍ത്തകനായ റിനൽ ജോസഫ് മുളവീടനാണ് അതുലിന്റെ സന്ദേശം ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ബൈക്ക് അപകടത്തിൽ സംസാര ശേഷിയും ചലന ശേഷിയും ഭാഗികമായി നഷ്ടപെട്ട അതുലിനും കുടുംബത്തിനുമാണ് മനസില്‍ ഇപ്പോഴും കരുണയുടെ തീരം വറ്റിയിട്ടില്ലാത്ത സുമനസുകളുടെ സഹായം വേണ്ടത്.  

2014 ഓഗസ്റ്റ് 21 നാണു അതുലിന്റെ ലോകത്തെ ഒരു കട്ടിലിന്റെ നാലു കാലുകള്‍ക്കിടയില്‍ തളച്ചിട്ട അപകടം ഉണ്ടായത്.  എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി കൊല്ലത്തെ ഒരു ബൈക്ക് ഷോറൂമിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്ത സമയത്തായിരുന്നു അതുലിന് ബൈക്ക് അപകടംഉണ്ടാകുന്നത്. പുതിയ ബൈക്ക് രജിസ്ട്രേഷന് കൊണ്ട് പോകാൻ അതുലിനെ കമ്പനി ഏൽപ്പിച്ചു. സഹപ്രവർത്തകനായ ഷബിനും  കൂടെ ഉണ്ടായിരുന്നു. പാതിവഴിയിൽ ബൈക്ക് ഷബിൻ വാങ്ങി ഓടിച്ചു.

അമിത വേഗത്തിൽ ഓടിച്ച ബൈക്ക് ക്രിസ്തുരാജ് സകൂളിനു മുന്നിൽ നിയന്ത്രണം വിട്ടു റോഡരികിൽ നിന്ന സ്റ്റെഫിൻ എന്ന കുട്ടിയെ ഇടിച്ചു വീഴ്ത്തി. 3 പേർക്കും പരുക്കേറ്റു. അതുലിനാണ് ഗുരുതരമായി പരുക്കേറ്റത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലും ഐസിയുവിലുമായി 2 മാസം കിടന്നു.എന്നാൽ സംഭവത്തിൽ കേസെടുത്ത കൊല്ലം ഈസ്റ്റ് പോലീസ് അതുലിനെ വാഹനമോടിച്ചയാളും ഷബിനെ പിന്നിലിരുന്നു യാത്ര ചെയ്ത ആളുമാക്കി അശ്രദ്ധമായി വാഹനമോടിച്ച കുറ്റത്തിന് അതുലിനു പിഴ ചുമത്തി. നിസാര പരുക്കേറ്റ ഷബിൻ ഇപ്പോൾ വിദേശത്താണ്.

18920671_1447722868626495_6340329309442612005_n (1)അതുലിനു ശരീരത്തിന്റെ വലതു ഭാഗം പൂർണമായും തളരുകയും സംസാര ശേഷിയും ചലന ശേഷിയും നഷ്ടപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ഫിസിയോ സ്പീച് തെറാപ്പിയിലൂടെ ചലന സംസാര ശേഷി പാതി വീണ്ടുടുത്ത അതുൽ വണ്ടി ഓടിച്ചത് ഷബിനാണെന്നു പറഞ്ഞപ്പോഴാണ് പോലീസും ജോലി ചെയ്ത സ്ഥാപനവും നടത്തിയ കള്ളകളി മനസിലായത്. സംഭവത്തിൽ സ്റ്റെഫിൻ പോലീസിന് നൽകിയ മൊഴിയും ഇത് ശരി വയ്ക്കുന്നു. വസ്തുത കാട്ടി 2015 മാർച്ചിൽ പോലീസിൽ പരാതി നൽകിയിട്ടും നീതി കിട്ടിയില്ല. 2015 ജൂലൈയിൽ കേസിൽ മൊഴി നൽകാൻ അതുലിനെയും കൂട്ടി ബന്ധുക്കൾ ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തി. വ്യക്തമായി സംസാരിക്കാൻ കഴിയാതിരുന്നതിനാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ എസ്ഐ അതുലിനെ പരിഹസിക്കുകയും ഇറക്കി വിടുകയുമാണുണ്ടായത്. ഇത് വരെ 17 ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി ചെലവായത്. റിട്ടയേർഡ് അദ്ധ്യാപിക വി ലീലയും വിമുക്ത ഭടനായ മോഹൻ ദാസുമാണ് അതുലിന്റെ മാതാപിതാക്കൾ.
ഒരു സഹായം അത് എത്ര ചെറുതോ ആകട്ടെ. വാക്കുകള്‍ കൊണ്ട് പകരംവയ്ക്കാനാകാത്ത ഒരു വലിയ താങ്ങ്, അതാണ് ഇന്ന് ഈ കുടുംബത്തിന് വേണ്ടത്.