മധ്യകേരളത്തിലെ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘത്തില്‍ ഏഴുപേര്‍. ഇവര്‍ കവര്‍ച്ചയ്ക്കു ശേഷം ട്രെയിനില്‍ കേരളം വിട്ടു. ഏഴംഗ കവര്‍ച്ചാ സംഘം രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രമുഖ മാധ്യമം പുറത്തു വിട്ടു.

കവര്‍ച്ചാസംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. കവര്‍ച്ച നടത്തി ഏഴംഗ സംഘം ചാലക്കുടിയില്‍ നിന്ന് തിടുക്കത്തില്‍ മടങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. കോട്ടയത്തു നിന്ന് മോഷ്ടിച്ച വാഹനം ചാലക്കുടിയില്‍ ഉപേക്ഷിച്ച ശേഷം ഇവര്‍ തൊട്ടടുത്തുള്ള സ്കൂളില്‍ എത്തി വസ്ത്രം മാറി. അവിടെ നിന്ന് ചാലക്കുടി റയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. പാസഞ്ചര്‍ ട്രെയിനില്‍ തൃശൂരില്‍ എത്തി. പിന്നെ, ധന്‍ബാദ് എക്സ്പ്രസില്‍ കേരളം വിട്ടു. ഉത്തരേന്ത്യക്കാരായ സംഘം കേരളത്തില്‍ എത്തി എ.ടി.എം. കൊള്ളയടിച്ചു മടങ്ങിയെന്ന് ഇതോടെ വ്യക്തമായി.

ഇവരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. ഫോണ്‍ ഉപയോഗിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കാരണം, ഇത്തരം കവര്‍ച്ചയ്ക്കായി ഇവര്‍ ഇറങ്ങുന്പോള്‍ സാധാരണ ഫോണുകള്‍ ഉപയോഗിക്കാറില്ല. പൊലീസ് പിന്‍തുടരുമെന്ന കാരണത്താലാണിത്. ഇവരുടെ ചിത്രങ്ങളും വിരലടയാളങ്ങളും നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലേക്ക് കൈമാറി. ഡല്‍ഹി , തമിഴ്നാട് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. പ്രാദേശികമായി ഇവര്‍ക്ക് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഗ്യാസ് കട്ടറും സിലിണ്ടറും കോട്ടയത്തു നിന്ന് വാങ്ങിയിരിക്കാമെന്ന നിഗമനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇനി, കവര്‍ച്ചാ സംഘത്തിലേക്ക് എത്താന്‍ ഇതരസംസ്ഥാനത്തെ അന്വേഷണ ഏജന്‍സികളുടെ സഹായം കൂടി കേരള പൊലീസിന് വേണ്ടി വരും. ഡി.ജി.പി. തലത്തില്‍ അത്തരത്തിലുള്ള ഏകോപനം വേണ്ടി വരും.