ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ യാത്രക്കാരന്‍ കുത്തേറ്റു മരിച്ചു. സ്‌കൂള്‍ യൂണിഫോം ധരിച്ചെത്തിയ ആറംഗ കൗമാരക്കാരാണ് ആക്രമണം നടത്തിയത്. ദക്ഷിണ ഡല്‍ഹിയിലെ മഥുര റോഡില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ആക്രമണം നടന്നത്. മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് കുട്ടിപ്പട യാത്രക്കാരനെ ആക്രമിച്ചതെന്ന് കരുതുന്നു.

ഇരുപത് വയസ്സിനു മേല്‍ പ്രായമുള്ളയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഡിസിപി റൊമില്‍ ബാനിയ പറഞ്ഞു. ഇയാളില്‍ നിന്ന് ഒരു തിരിച്ചറിയല്‍ രേഖയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ആക്രമണം നടക്കുമ്പോള്‍ ബസില്‍ 40 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് കണ്ടക്ടര്‍ പറയുന്നു. ബസ് ആശ്രമം സ്‌റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ യുവാവ് പോക്കറ്റില്‍ പരതുന്നുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ മോഷണം പോയതായും അറിയിച്ചു. ഇതിനിടെയുണ്ടായ ബഹളത്തിനിടെ ഒരു കുട്ടി യുവാവിന്റെ കഴുത്തില്‍ കുത്തി. മറ്റുള്ളവര്‍ അയാളെ പിടിച്ചുനിര്‍ത്തി. വെള്ള ഷര്‍ട്ടും നേവി ബ്ലൂ പാന്റ്‌സുമായിരുന്നു വിദ്യാര്‍ത്ഥികളുടെ വേഷം. സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവരെന്ന് സംശയിക്കാന്‍ കാരണം ഇതാണെന്നും കണ്ടക്ടര്‍ പറയുന്നു. 13നും 16നും മധ്യേ പ്രായമുള്ളവരാണ് വിദ്യാര്‍ത്ഥികള്‍.

കുത്തേറ്റ യുവാവ് ബസിനുള്ളില്‍ കുഴഞ്ഞുവീണു. ഈ സമയത്തിനുള്ളില്‍ കുട്ടികള്‍ ബസില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ട്രാഫിക് കുരുക്ക് ഉള്ളതിനാല്‍ ബസ് സാവധാനമാണ് പോയിരുന്നത്.
അതേസമയം, ഇവര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണോ എന്ന് പോലീസിന് സംശയമുണ്ട്. പോക്കറ്റടിക്കാര്‍ നിയോഗിച്ചിരിക്കുന്ന കുട്ടികളാണോ ഇവരെന്നും സംശയമുണ്ട്. കുട്ടികളുടെ വസ്ത്രം അന്വേഷണത്തിന് നിര്‍ണായകമാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു തുമ്പും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.