ലണ്ടന്‍: ഓസീ ഫ്‌ളൂ എന്ന് അറിയപ്പെടുന്ന എച്ച്3എന്‍2 പനി ബാധ മൂലം അയര്‍ലന്‍ഡില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം യുകെയില്‍ എത്തിയെന്നും ഇതിന്റെ ശക്തി വര്‍ദ്ധിച്ചു വരികയാണെന്നുമാണ് വിശദീകരിക്കപ്പെടുന്നത്. കൃത്യമായ മരണസംഖ്യ പുറത്തു വിട്ടിട്ടില്ലെങ്കിലും പത്തില്‍ താഴെ ആളുകള്‍ ഈ രോഗബാധ മൂലം മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികളെയാണ് ഈ പകര്‍ച്ചവ്യാധി എളുപ്പത്തില്‍ ബാധിക്കുന്നതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

5 വയസിനും 14 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് രോഗം ബാധിക്കാന്‍ ഏറ്റവും സാധ്യതയുള്ളവര്‍. കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് ഈ രോഗം അയര്‍ലന്‍ഡില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനു ശേഷം ഈ വിന്റര്‍ വരെ 73 പേരെ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച മാത്രം 19 പേര്‍ ആശുപത്രികളില്‍ എത്തിയതായാണ് കണക്ക്. മരണങ്ങള്‍ പത്തില്‍ താഴെ മാത്രമായതിനാലാണ് കൃത്യമായ കണക്കുകള്‍ നല്‍കാനാകാത്തതെന്ന് അയര്‍ലന്‍ഡിലെ ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവ് ആയ കെവിന്‍ കെല്ലെഹര്‍ പറഞ്ഞു.

ഫ്‌ളൂ ബാധിച്ച് എല്ലാ വര്‍ഷവും ആളുകള്‍ മരിക്കാറുണ്ടെന്നും 18 മുതല്‍ 20 പേര്‍ വരെയാണ് ശരാശരി മരണ സംഖ്യയെന്നും അദ്ദേഹം പറഞ്ഞു. ഓസീ ഫ്‌ളൂ ബാധിച്ച് ശരാശരി 400 മുതല്‍ 600 മരണങ്ങള്‍ വരെയാണ് ലോകമൊട്ടാകെ ഓരോ വര്‍ഷവും ഉണ്ടാകുന്നത്. പനിയോട് അനുബന്ധിച്ചുണ്ടാകുന്ന ഹൃദയരോഗങ്ങള്‍ മൂലമാണ് മരണങ്ങളുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫ്‌ളുവന്‍സ-എയുടെ മറ്റൊരു വകഭേദമായ ഈ രോഗം ഓസ്‌ട്രേലിയയില്‍ 1,70,000 ആളുകള്‍ക്ക് ബാധിക്കുകയും 300ലേറെപ്പേര്‍ മരിക്കുകയും ചെയ്തതോടൊണ് ഓസീ ഫ്‌ളൂ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.