ലണ്ടന്‍: യുകെയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ലഭിക്കുന്നത് സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ ശമ്പളമെന്ന് റിപ്പോര്‍ട്ട്. ജിഎംബി യൂണിയന്‍ ശേഖരിച്ച ട്രഷറി രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. ഏഴ് വര്‍ഷമായി തുടരുന്ന പൊതുധനവിനിയോഗത്തിലെ നിയന്ത്രണം ഈ സ്ഥിതിവിശേഷദത്തിലേക്കാണ് ജീവനക്കാരെ എത്തിച്ചിരിക്കുന്നത്. അടുത്ത മാസത്തെ ബജറ്റില്‍ ശമ്പള നിയന്ത്രണം എടുത്തുകളയാന്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിനു മേല്‍ സമ്മര്‍ദ്ദങ്ങള്‍ ഏറുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് 0.6 ശതമാനം കുറഞ്ഞ ശമ്പളമാണ് അതേ ജോലി സ്വകാര്യമേഖലയില്‍ ചെയ്യുന്നവരെ അപേക്ഷിച്ച് ലഭിച്ചത്. മണിക്കൂറില്‍ ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കണക്കനുസരിച്ചാണ് ഇത്. പോലീസ്, ജയില്‍ ജീവനക്കാര്‍ എന്നിവരുടെ ശമ്പള നിയന്ത്രണം 1 ശതമാനം എടുത്തുകളയുമെന്ന് കഴിഞ്ഞ മാസം ഹാമണ്ട് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള സമ്മര്‍ദ്ദം ഹാമണ്ടിനു മേല്‍ ഉണ്ടാകുന്നുണ്ടെന്നും സൂചനയുണ്ട്.

കഴിഞ്ഞ ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമേഖലാ ജീവനക്കാര്‍ ഈ ഓട്ടമില്‍ പ്രതി ഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.