പെരുകുന്ന തൊഴിലില്ലായ്മ നേരിടാന്‍, വിദേശ തൊഴിലാളികളുടെ വീസ നിയന്ത്രിക്കുവാൻ അമേരിക്കയ്ക്കു പുറമെ ഓസ്‌ട്രേലിയയും നീക്കം തുടങ്ങി. ഏറ്റവും കൂടുതല്‍ വിദേശികള്‍ എത്തിരുന്ന 457 കാറ്റഗറി വിസ സംവിധാനം ഓസ്‌ട്രേലിയ റദ്ദാക്കി. പകരം താല്‍ക്കാലിക വിസയായ ടി എസ് എസ് (Temporary skill shortage) എന്ന പുതിയ കാറ്റഗറി ആരംഭിച്ചു. ഇന്ത്യക്കാര്‍ ഏറ്റവും അധികം ആശ്രയിച്ചിരുന്ന രാജ്യങ്ങളില്‍ ഒന്നായിരുന്നു ഓസ്‌ട്രേലിയ. 457 കാറ്റഗറി വിസ അനുസരിച്ചു രാജ്യത്ത് എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു സ്ഥിരമായി താമസിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ നിര്‍ത്തലാക്കിരിക്കുന്നത്. രാജ്യത്തു വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായിമ്മ ചൂണ്ടിക്കാട്ടിയാണു ഭരണകൂടത്തിന്റെ ഈ നീക്കം. ഇന്ത്യക്കാരുള്‍പ്പെടെ 95,000ല്‍ പരം വിദേശ തൊഴിലാളികളെ ഈ നീക്കം ബാധിക്കും.

ഓസ്‌ട്രേലിയയില്‍ ആകെ നിലനില്‍ക്കുന്ന 457( കാറ്റഗറി വിസയുടെ 22 ശതമാനവും ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണ്. ഇതാണ് ഇനി ഇല്ലാതാകുന്നത്. ഇതു കൂടാതെ ഓസ്‌ട്രേലിയന്‍ സര്‍വകലാശലകളില്‍ നിന്നു ബിരുദം നേടിയ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം എല്ലാവര്‍ക്കും രാജ്യത്ത് ജോലി ചെയ്യാന്‍ രണ്ടു വര്‍ഷം മുന്‍ പരിചയം വേണം എന്ന നിബന്ധനയും ഉണ്ട്. ഇതു കൂടാതെ വിദേശികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ സ്‌കില്ലിങ് ഫണ്ടിലേയ്ക്കു നിശ്ചിത തുക നല്‍കേണ്ടി വരും. ഇത് ചിലവു വര്‍ദ്ധിപ്പിക്കും എന്നതിനാല്‍ ഭാവിയില്‍ ഓസ്‌ട്രേലിയന്‍ സ്ഥാപനങ്ങള്‍ വിദേശികളെ എടുക്കുന്നതില്‍ നിന്നു പിന്തിരിയും.

ഇതോടെ പരമാവധി ജോലികള്‍ക്ക് സ്വദേശികളെ തന്നെ തിരഞ്ഞെടുക്കുകയും ബാക്കിയുള്ള അവസരങ്ങളിലേക്കു മാത്രം വിദേശികളെയും നിയമിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. രണ്ടു വര്‍ഷവും നാലു വര്‍ഷവുമാണ് പുതിയ വിസയുടെ കലാവതി. അതുകൊണ്ടു തന്നെ രാജ്യത്തു സ്ഥിര താമസത്തിനുള്ള അനുമതി ഇവര്‍ക്കു ലഭിക്കില്ല. 2016 സെപ്റ്റംബര്‍ 30 വരെയുള്ള കണക്ക് അനുസരിച്ച്, 457 വീസ നേടിയ 95,757 തൊഴിലാളികള്‍ ഓസ്‌ട്രേലിയയില്‍ ഉണ്ട്. 457 വീസ പദ്ധതി ഉപയോഗപ്പെടുത്തിയിട്ടുള്ളവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. പിന്നാലെ യുകെ, ചൈന എന്നിവിടങ്ങളില്‍നിന്നുള്ളവരുമുണ്ട്.