ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ഓസ്ട്രേലിയ :- ഓസ്ട്രേലിയയിൽ കാട്ടുതീ വൻതോതിൽ പടർന്നു കൊണ്ടിരിക്കുന്നു. ഇതിനെ തുടർന്ന് ന്യൂ സൗത്ത് വെയിൽസിൽ ഒരാഴ്ച നീണ്ട എമർജൻസി പ്രഖ്യാപിച്ചിരിക്കുകയാണ്. അപകടം നേരിട്ട പ്രദേശങ്ങളിലേക്കുള്ള ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ യാത്ര , ജനങ്ങളുടെ പ്രതിഷേധങ്ങളെ തുടർന്ന് ഇടയ്ക്കുവെച്ച് അവസാനിപ്പിച്ചിരിക്കുകയാണ്. അപകടങ്ങളെ നേരിടുവാൻ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് സഹായങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല എന്നതാണ് ജനങ്ങൾ ആരോപിക്കുന്നത്. നൂറുകണക്കിന് ജനങ്ങൾ അപകടസ്ഥലത്ത് നിന്നും മാറി താമസിച്ചു കൊണ്ടിരിക്കുകയാണ്.

സമീപപ്രദേശമായ വിക്ടോറിയയിൽ കുടുങ്ങിക്കിടക്കുന്ന ഏകദേശം നാലായിരത്തോളം ആളുകളെ രക്ഷിക്കുവാൻ സൈന്യം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കപ്പലുകളും മറ്റും സജ്ജമാണ്. സെപ്റ്റംബർ മാസം മുതൽ തന്നെ കാട്ടുതീ മൂലം ന്യൂ സൗത്ത് വെയിൽസിലും, വിക്ടോറിയയിലും ഏകദേശം 18 പേർ മരണപ്പെട്ടിട്ടുണ്ട്. അപകടം നേരിടാൻ വേണ്ട എല്ലാ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

 

ഉയർന്ന താപനിലയും, അതിശക്തമായ കാറ്റും ഈ ആഴ്ചയുടെ അവസാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇത് കാട്ടുതീ വർദ്ധിക്കുന്നതിന് ഇടയാകും. ഇതിനെ തുടർന്ന് പല റോഡുകളും ഇപ്പോൾ തന്നെ അടച്ചിട്ടിരിക്കുകയാണ്. രണ്ടു സംസ്ഥാനങ്ങളിലെയും ചില പ്രദേശങ്ങളിൽ സൈന്യത്തിന് ഇതുവരെയും എത്തിപ്പെടാൻ സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. കാട്ടുതീ മൂലം ഉള്ള പുക ശ്വസിച്ച് ഒരു സ്ത്രീ മരണമടഞ്ഞിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന ഒരു പ്രത്യേക കാലാവസ്ഥ സിസ്റ്റത്തിന്റെ ഭാഗമായാണ് ഓസ്ട്രേലിയയിൽ ഇത്രയധികം താപനില ഉയരുന്നത് എന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.

ഇതോടൊപ്പംതന്നെ ഓസ്ട്രേലിയയിൽ അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നതിനിടെ മരണമടഞ്ഞ ജഫ്രി കിറ്റോൺ എന്ന അഗ്നിശമനസേന പ്രവർത്തകന്റെ മകനു വിശിഷ്ടസേവാ മെഡൽ നൽകി ആദരിച്ചു. അദ്ദേഹത്തിന് ധൈര്യപൂർവ്വം ആയ പ്രവർത്തനങ്ങൾക്കാണ് ഈ ആദരവ് നൽകി തന്നെ പ്രധാനമന്ത്രി അറിയിച്ചു.