വീട്ടിൽനിന്നു പൊടുന്നനെ കാണാതായ ഗർഭിണിയായ പ്രവാസി യുവതിയുടെ മൃതദേഹം കനാലിൽനിന്നു കണ്ടെത്തി. പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിലെ ഭക്ര കനാലിൽനിന്നാണു മൃതദേഹം കണ്ടെത്തിയത്. ഓസ്ട്രേലിയയിൽ താമസിച്ചിരുന്ന അവർ ഈ മാസം പകുതിയോടെയാണ് പഞ്ചാബിലെ വീട്ടിലെത്തിയത്. ഭർത്താവും കാമുകിയും ചേർന്നാണു കൊലപാതകത്തിനു പദ്ധതിയിട്ടതെന്നു പൊലീസ് പറഞ്ഞു.

രൺവീത് കൗറിന്റെ ഭർത്താവ് ജസ്പ്രീതിന് ഓസ്ട്രേലിയയിൽ മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇതേത്തുടർന്നു ജസ്പ്രീത്, കാമുകി കിരൺജീതുമായി ചേർന്നു കൊലയ്ക്കുള്ള പദ്ധതി തയാറാക്കി അവരെയും പഞ്ചാബിലേക്ക് അയച്ചു. കിരൺജിത്തും വിവാഹിതയാണ്.

മാർച്ച് 14നാണു മാതാപിതാക്കളെ കാണാൻ രൺവീത് ഫിറോസ്പുരിലുള്ള സ്വന്തം വീട്ടിലെത്തിയത്. ഭാര്യയും ഭർത്താവും പരസ്പരം ഫോൺ വിളിക്കുക പതിവായിരുന്നു. ഇത്തരത്തിൽ വിഡിയോ കോൾ വിളിക്കുന്നതിനിടയ്ക്കു രൺവീത് പുറത്തേക്കു പോയെന്നും തുടർന്നാണു കാണാതായതെന്നും രൺവീത്തിന്റെ സഹോദരൻ പറഞ്ഞു. പുറത്തുപോയപ്പോൾ രൺവീത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്നാണ് അനുമാനം.

കൊലയ്ക്കായി ജസ്പ്രീത് തന്നെയാണു കാമുകി കിരൺജിത്തിനെ പഞ്ചാബിലെ ഭാര്യയുടെ വീട്ടിലേക്ക് അയച്ചത്. കിരൺജിത്, സഹോദരിയുടെയും ബന്ധുവിന്റെയും സഹായത്തോടെ രൺവീത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ജസ്പ്രീത്, കിരൺജിത്, സഹോദരി തിരഞ്ചീത് കൗർ, ബന്ധു സന്ദീപ് സിങ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊലയ്ക്കുശേഷം നാടുവിട്ട കിരൺജിത്തിനെയും ഓസ്ട്രേലിയയിൽ കഴിയുന്ന ജസ്പ്രീതിനെയും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മറ്റു രണ്ടുപേരെയും അറസ്റ്റു ചെയ്തു.