മെല്‍ബണ്‍: സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം നല്‍കാന്‍ സമ്മതമറിയിച്ച് ഓസ്‌ട്രേലിയന്‍ ജനത. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ ദേശീയ സര്‍വേയിലാണ് ജനഹിതം വ്യക്തമായത്. സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കുന്നതിനെ 61.6 ശതമാനം പേര്‍ അനുകൂലിച്ചപ്പോള്‍ 38.4 ശതമാനം പേര്‍ എതിരഭിപ്രായം പറഞ്ഞു. ഇതോടെ നിയമപരിഷ്‌കരണത്തിനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയായാല്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം നല്‍കുന്ന 26-ാമത് രാജ്യമായി ഓസ്‌ട്രേലിയ മാറും.

വ്യക്തവും ഉറപ്പുള്ളതുമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ ഹിതപരിശോധനാ ഫലത്തോട് പ്രതികരിച്ചു. ക്രിസ്തുമസിനു മുമ്പായി നിയമനിര്‍മാണം നടത്താനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഇനി ഇത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം പാര്‍ലമെന്റിനാണെന്നും ഈ വര്‍ഷം അവസാനത്തോടെ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

7,817,247 വോട്ടുകളാണ് സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ചുകൊണ്ട് ലഭിച്ചത്. 4,873,987 പേര്‍ ഇതിനെ എതിര്‍ത്തു. രാജ്യത്തെ ആറ് സ്‌റ്റേറ്റുകളിലും അനുകൂല ഫലമാണ് ലഭിച്ചത്. ന്യൂ സൗത്ത് വെയില്‍സില്‍ 57.8 ശതമാനം പേര്‍ ഇതിനെ അനുകൂലിച്ചപ്പോള്‍ തലസ്ഥാനത്ത് 74 ശതമാനം പേരും സമ്മതം അറിയിച്ചു. 1997 വരെ സ്വവര്‍ഗ്ഗ ലൈംഗികത ചില സംസ്ഥാനങ്ങളില്‍ നിയമവിരുദ്ധമായിരുന്നു. പുതിയ തീരുമാനത്തെ സ്വവര്‍ഗ്ഗ പ്രേമികള്‍ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്.