അദ്ധ്യായം – 15
വസൂരിയും രാത്രിയിലെ കളളനും

നേഴ്‌സിംഗ് പഠനത്തിന് പോകാന്‍ ഓമന തയ്യാറായി. ഒരു പകല്‍ ഞാനവളെ കാണാന്‍ തങ്കമ്മയുടെ വീട്ടിലേക്ക് തിരിച്ചു. മുറിക്കുളളിലെ മണിനാദം കേട്ട് ഓമന കതക് തുറന്നു. മുന്നില്‍ എന്നെ കണ്ട് കണ്ണുകള്‍ അത്ഭുതത്താല്‍ പ്രകാശിച്ചു. കവിള്‍ത്തടങ്ങള്‍ തുടുത്തു. ഒരിക്കലും പ്രതീക്ഷിച്ചതല്ല അവിടേക്ക് വരുമെന്ന്. അവിടേക്ക് ചിന്നമ്മ കടന്നുവന്നു. ഓമന പരിഭ്രമമടക്കി ചിന്നമ്മയ്ക്ക് എന്നെ പരിചയപ്പെടുത്തി. ചിന്നമ്മ പുഞ്ചിരിച്ചു കൊണ്ട് സ്‌നേഹവായ്‌പോടെ എന്നെ അകത്തേക്ക് ക്ഷണിച്ചിരുത്തി. ഇവിടേക്ക് വരാന്‍ ഇത്ര ധൈര്യമോ അതായിരുന്നു ഓമനയുടെ മനസ്സില്‍. ഭാഗ്യത്തിന് അമ്മാമ്മ ജോലിയിലും കുട്ടികള്‍ സ്‌കൂളിലും പോയിരിക്കുന്നു. ഇവിടെ വന്നത് ഒരവിവേകമാണെന്ന് തോന്നുന്നില്ല. ഞാന്‍ അടുത്തയാഴ്ച്ച അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുകയല്ലേ. കാണാതിരിക്കാന്‍ കഴിയില്ല. എനിക്കും കാണണമെന്നുണ്ടായിരുന്നു. ഹൃദയത്തില്‍ കുടികൊണ്ടിരുന്ന ആഗ്രഹം സഫലമായതില്‍ മനസ്സാകെ തിളങ്ങി. ചിന്നമ്മ ചോദിച്ചു, സോമന് ചായ വേണോ അതോ കാപ്പിയോ. ചായ മതിയെന്ന് ഞാന്‍ മറുപടി കൊടുത്തു. ഞാന്‍ ചോദിച്ചു നിന്റെ ഈ അമ്മാമ്മയ്ക്ക് എന്നോട് വെറുപ്പൊന്നുമില്ലേ. ഈ കാര്യത്തില്‍ ചിന്നമ്മ എന്റെ ഒപ്പമാണ്. എന്താ ഇന്നു ജോലിക്കു പോയില്ലേ . എന്റെ വരവിന്റെ ഉദ്ദേശശുദ്ധി ഞാന്‍ വെളിപ്പെടുത്തി. ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന പ്രണയിനിയെ കണ്ട് യാത്രാ മംഗളങ്ങള്‍ നേരാനാണ് വന്നത്. ഒരു ദിവസത്തെ അവധിയെടുത്തു. ഓമനയുടെ കണ്ണുകളില്‍ നിറഞ്ഞത് ആനന്ദാശ്രുക്കളായിരുന്നു. മനസ്സില്‍ കരുതിയത് ജ്യേഷ്ഠത്തി കാണെണ്ടെന്നായിരുന്നു. അതിനു ഞാന്‍ കണ്ടു പിടിച്ച കുറുക്കുവഴി ഓമന പോകുന്നതിന് മുമ്പ് ഒരു ക്ഷമാപണം നടത്താനാണ് വന്നത്. ചിന്നമ്മ ചായയും ബിസ്‌കറ്റും കൊണ്ടു വന്നിട്ട് അകത്തേക്ക് പോയി. ഓമനയുടെ സ്‌നേഹം തുളുമ്പുന്ന വാക്കുകള്‍ ഞാന്‍ കേട്ടിരുന്നു. അതില്‍ നിറഞ്ഞു നിന്നിരുന്നത് കാമുകിയുടെ വാക്കുകളേക്കാള്‍ ഒരമ്മയുടെ ശാസനയായിരുന്നു.

നമുക്ക് ചില ലക്ഷ്യങ്ങളുണ്ട് ആ ലക്ഷ്യത്തിലെത്താന്‍ സ്വപ്‌നങ്ങള്‍ മാത്രം പോര. കഠിനാധ്വാനവും ആവശ്യമാണ്. മറ്റുളളവര്‍ക്കാവശ്യം സ്‌നേഹമാണ്, കളളവും ചതിയും ഭീഷണിയുമല്ല. തീര്‍ച്ചയായും നമ്മള്‍ പൊരുതേണ്ടത് തിന്മകളോട് തന്നെയാണ്. ദൈവം അതിനു തന്നിരിക്കുന്ന ഏറ്റവും വലിയ ആയുധമല്ലേ അക്ഷരങ്ങള്‍. ഓമനയെ കണ്ടത് വലിയൊരു സൗഭാഗ്യമായി തോന്നി. പ്രണയത്തെ അവിവേകമായി അവള്‍ കാണുന്നില്ല. അതിനെ വിവേകപൂര്‍വ്വം മനസ്സിലാക്കുകയാണ് വേണ്ടത്. അവസാനമായി അവള്‍ വീണ്ടും ഓര്‍മിപ്പിച്ചു, മോഹം തന്നിട്ട് നിരാശപ്പെടുത്തരുത്. അതു മരണത്തിലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പു കൊടുത്തു. ഞങ്ങളുടെ കണ്ണുകള്‍ പൂര്‍വ്വാധികം സന്തോഷത്തോടെ വിടര്‍ന്നു. യാത്ര പറയിന്നതിന് മുമ്പ് ഞാനവളെ ഗാഢമായി പുണര്‍ന്ന് ചുംബിച്ചു. അതവളില്‍ രോമാഞ്ചമുണ്ടാക്കി. അതവള്‍ പ്രതീക്ഷിച്ചിരുന്നതല്ല. സ്‌നേഹം ഹൃദയത്തിലെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. ഹൃദയ വ്യഥയോടെ ഞാന്‍ യാത്ര പറഞ്ഞു.

അവടെ നിന്നു വീണ്ടും കിഴക്കോട്ടു നടന്നു. മനസ്സു നിറയെ ഹൃദയത്ത സ്പര്‍ശിച്ച അനുഭവങ്ങളായിരുന്നു. ആകാശത്ത് സൂര്യന്‍ മഞ്ഞിനെയകറ്റി തെളിഞ്ഞുനിന്നു. ഞാന്‍ നടന്നു നടന്ന് എത്തിയത് വലിയൊരു മൈതാനത്തായിരുന്നു. അതിനടുത്തായി എന്തോ വലിയ സ്ഥാപനങ്ങള്‍ ഉളളതായി കണ്ടു. ഏതാനും കുട്ടികള്‍ ഒരിടത്ത് ക്രിക്കറ്റ് കളിക്കുന്നു. ഞാന്‍ പുല്‍ത്തകിടിയില്‍ ഇരുന്നു. കണ്ണുകളില്‍ ആനന്ദവും ഹൃദയത്തില്‍ ഞങ്ങളുടെ ഗാഢമായ ആലിംഗനവും ചുംബനവും തലോടി നിന്നു. എനിക്കടുത്തായി ഏതാനം പ്രാവുകള്‍ കഴുത്തും തലയും ചുണ്ടുകളും കുലുക്കി എന്തോ കൊത്തിതിന്നുന്നു. അതില്‍ രണ്ടു പ്രാവുകള്‍ ഒന്നിനു പിറകെ ഒന്നായി മത്സരിച്ച് നടക്കുന്നു. ഞാനതിനെ ഉറ്റു നോക്കി. മറ്റുളളവരില്‍ നിന്ന് ഇവര്‍ മാത്രം എന്താണ് മാറി നടക്കുന്നത്. ശരീരപ്രകൃതിയില്‍ പെണ്‍പ്രാവിനേക്കാള്‍ വലിപ്പം ആണ്‍പ്രാവിനാണ്. അത് പിറകെ നടന്ന് പെണ്‍പ്രാവിന്റെ പുറത്ത് കൊത്തുന്നുണ്ട്. അര മണിക്കൂറോളം മത്സരിച്ച് നടക്കുമ്പോള്‍ ചുണ്ടുകള്‍ തമ്മില്‍ ഉരസുന്നത് കണ്ടപ്പോഴാണ് മനസ്സിലായത് നാടന്‍ പെണ്ണിനെപ്പോലെ പെണ്‍പ്രാവ് നാണിച്ചു നടക്കുകയായിരുന്നു എന്നു അവര്‍ നടക്കുമ്പോഴൊക്കെ എന്തോ പ്രണയരഹസ്യങ്ങള്‍ മന്ത്രിക്കുകയായിരുന്നു.രക്ത നിറമുളള അവരുടെ കുഞ്ഞു കാലുകള്‍കൊണ്ട് ഇത്രമാത്രം എങ്ങനെ നടക്കാന്‍ കഴിയുന്നുവെന്ന് ഞാന്‍ ചിന്തിച്ചുപോയി. പ്രാവുകള്‍ പോലും വെറുതേ അലഞ്ഞു നടക്കുന്നില്ല. മനഷ്യരെ പോലെ പ്രണയവും അവരിലുണ്ട് .അതിനായി എത്ര ദൂരം നടക്കാനും അവര്‍ ഒരുക്കമാണ്. മനഷ്യന്റെ പ്രണയദൂരം എത്രയാണ്. ആ പ്രാവുകള്‍ ആകാശത്തേക്ക് പറന്നുയര്‍ന്നത് ഞാന്‍ നോക്കിയിരുന്നു. എന്നിലെ ഉദാസീനതകള്‍ മാറി കൂടുതല്‍ ആത്മവിശ്വാസം വളര്‍ന്നു. ഞാന്‍ അപ്പുവിനേയും സെയിനുവിനേയും കാണാന്‍ ഹോട്ടലിലേക്ക് നടന്നു. ഗുണ്ടകളുമായുളള ഏറ്റുമുട്ടലിനു ശേഷം ഒരു മാസം കഴിഞ്ഞിട്ടും അവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് അപ്പു പറഞ്ഞത്. സമയമുളളപ്പോള്‍ ഹോട്ടലിലും വരണമെന്ന് അപ്പു ഉപദേശിച്ചു. ചായ കുടിച്ചിട്ട് ഞാന്‍ ഹാട്ടിയായിലേക്ക് യാത്ര തിരിച്ചു.

ഓമനയുടെ കത്തുകള്‍ എല്ലാ ആഴ്ചയും ഹട്ടിയായിലെ ജനറല്‍ ഫേബ്രിക്കോ എന്ന കമ്പനിയിലേക്കു വന്നു തുടങ്ങി.അതിനെല്ലാം മറുപടി അയച്ചു. ഞങ്ങളുടെ പ്രണയം മറ്റാരുമറിയാതെ അനുദിനം വളര്‍ന്നുകൊണ്ടിരുന്നു. ഓരോ കത്തുകളും എനിക്ക് ആശ്വാസം മാത്രമല്ല സ്‌നേഹവും കരുണയും നല്കുന്നതായിരുന്നു. എന്നെപ്പോലെ ധാരാളം കുറവുകള്‍ ചൂണ്ടിക്കാണിക്കാനുളള ഒരാളെ സാധാരണ ഒരു പെണ്ണും ഇഷ്ടപ്പെടില്ല. എനിക്കും അത് സങ്കല്‍പിക്കാന്‍ കഴിയുന്നതായിരുന്നില്ല. എന്താണ് എന്നിലെ നന്മകള്‍, പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടാന്‍ എന്നിലുളള ആകര്‍ഷകത്വം എത്ര പരിശോധിച്ചിട്ടും എനിക്ക് മനസ്സിലായില്ല. നാട്ടില്‍ ഒരു വഴക്കാളിയെന്ന് സ്‌കൂള്‍- കോളജ് സുന്ദരികളായ കുഞ്ഞുമോള്‍, അമ്മിണി, രാധ, സൂസ്സന്‍, മേഴ്‌സി, മോളി അങ്ങനെ പലരും എന്റെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്. മറ്റുളളവരുമായി ഇണങ്ങുന്ന സ്വഭാവം അന്നുമില്ലായിരുന്നിട്ടും എന്നോട് ഇണങ്ങാന്‍ പെണ്‍കുട്ടികള്‍ കടന്നു വന്നത് ഇന്നും ഒരു ചോദ്യചിഹ്നമാണ്. അവരൊക്കെ ഗ്രാമീണ സൗന്ദര്യമുളളവരായിരുന്നു. അവരില്‍നിന്ന് വ്യത്യസ്തമായി ഓമനയില്‍ കണ്ട ഒരു പ്രത്യേകത വിവേകവും സഹാനുഭൂതിയും അടയുറച്ച തീരുമാനങ്ങളുമാണ്. സ്വന്തം ജ്യേഷ്ഠത്തി എടുത്ത തീരുമാനത്തിന് കടകവിരുദ്ധമായിട്ടാണ് അവളുടെ തീരുമാനം വന്നത്. സാധാരണ സ്ത്രീകള്‍ക്ക് ഇല്ലാത്ത വ്യക്തിത്വമാണ് ഞാനവിടെ കണ്ടത്. അവിടെ സ്‌നേഹത്തിന്റെ സംഗീതമാണുയര്‍ന്നത്. കഴിഞ്ഞ കത്തിലൂടെ എഴുതിയത് ജീവിതം പടുത്തുയര്‍ത്താനുളളതാണ് പൊളിച്ചു മാറ്റാനുളളതല്ല. കൊടുങ്കാറ്റിനെ തകര്‍ക്കാന്‍ കഴിയാത്തതു പോലെ യഥാര്‍ത്ഥ സ്‌നേഹത്തെ ഒരു ശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് എന്നെ പഠിപ്പിച്ചത് ഓമനയാണ്.

രാജുവിനൊപ്പം ഉണ്ടും ഉറങ്ങിയും മുന്നോട്ടു പോകുമ്പോഴാണ് എനിക്ക് ശരീര വേദനയും മാറാത്ത പനിയുമുണ്ടായത്. ഏതാനം ദിവസങ്ങള്‍ ജോലിക്കു പോകാതെ മുറിയില്‍ തന്നെ കഴിച്ചുകൂട്ടി. ശരീരത്ത് അങ്ങിങ്ങായി വസൂരി പോലെ മുഴച്ചു നിന്നു. അതെന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. ശരീരത്തിന് സുഖമില്ലാതിരുന്നിട്ടും ഓമനയ്ക്ക് കത്ത് അയച്ചു. ഇനിയും ഈ അഡ്രസ്സില്‍ കത്തയയ്ക്കരുത്. വസൂരിയെന്നാണ് ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. രാജു ജ്യേഷ്ഠനുമായി ഫോണില്‍ സംസാരിച്ചു. അന്ന് ഓഫിസ്സുകളില്‍ മാത്രമാണ് ഫോണുളളത്. ഇന്നുതന്നെ ദുര്‍വ്വയിലേക്ക് പോകും. ജ്യേഷ്ഠന്റെ നിര്‍ദ്ദേശപ്രകാരം രാജുവിന്റെ അമ്മാവനും ജ്യേഷ്ഠത്തിയുടെ മൂത്ത സഹോദരനുമായ ജോയിയുടെ ക്വാര്‍ട്ടറിലേക്ക് രാത്രിയില്‍ മോട്ടോര്‍ സൈക്കിളില്‍ എന്നെ കൊണ്ടുപോയി. ദുര്‍വ്വയില്‍ ചെല്ലുമ്പോള്‍ ജ്യേഷ്ഠനും അവിടെയുണ്ടായിരുന്നു. ജോയിയുടെ ഭാര്യ ചിന്നമ്മ എന്നെ സ്‌നേഹത്തോടെയാണ് സ്വീകരിച്ചത്. അവര്‍ക്കു മൂന്നു കുട്ടികളാണ്. ജോയിക്ക് ദുബായിയിലാണ് ജോലി. എച്ച്. ഈ. സി യില്‍ ക്രയിന്‍ ഓപ്പറേറ്ററാണ്. എതാനം മാസത്തെ അവധി എടുത്താണ് അങ്ങോട്ട് പോയത്.
രാജു എന്നെ വിട്ടിട്ട് മടങ്ങി ഒപ്പം ജ്യേഷ്ഠനും. എന്തുകൊണ്ടാണ് ജ്യേഷ്ഠന്റെ ക്വാര്‍ട്ടറില്‍ എനിക്ക് അഭയം തരാതിരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ചിലപ്പോള്‍ എനിക്ക് വച്ചു വിളമ്പാനും അവിടെ കിടത്താനും ജ്യേഷ്ഠത്തിക്ക് താല്പര്യം കാണില്ലായിരിക്കും. അതല്ലെങ്കില്‍ വസ്സൂരിയെ ഭയക്കുന്നുണ്ടകും. എന്നിലെ സന്തോഷമെല്ലാം ചോര്‍ന്നു കൊണ്ടിരുന്നു. സെയിന്‍ നാട്ടിലേക്ക് മടങ്ങിയതായി അപ്പോഴാണ് ഞാനറിഞ്ഞത്. അവനെ നാട്ടില്‍ സര്‍ക്കാര്‍ ജോലിക്കു ക്ഷണിച്ചെന്നും ഉടനടി ചെല്ലണമെന്നും ടെലിഗ്രാം വന്നതായി ജ്യേഷ്ഠന്‍ പറഞ്ഞറിഞ്ഞു. ചിന്നമ്മയുടെ കുട്ടികള്‍ ഞാന്‍ കിടന്നിരുന്ന കട്ടലില്‍ നിന്ന് മാറിയാണ് നടന്നത്. ചിന്നമ്മക്ക് വസൂരി വന്നിട്ടുണ്ടെങ്കിലും കുട്ടികള്‍ക്ക് പകരാതിരിക്കാനാണ് അല്പം അകല്‍ച്ച അവര്‍ പാലിച്ചത്. എന്തായാലും ലഭിച്ച സൗകര്യങ്ങള്‍ നന്നായി.

ദിവസങ്ങള്‍ കഴിയുന്തോറും ശരീരത്ത് ചെറുതും വലുതുമായ പോളങ്ങള്‍ മുളച്ചു പൊന്തി. കൊതുകു കയറാതിരിക്കാന്‍ കൊതുകു വലയുണ്ടായിരുന്നു. കട്ടിലിനു മുന്നിലെ മേശപ്പുറത്ത് എനിക്ക് കഞ്ഞിയും പഴവര്‍ഗ്ഗങ്ങളും ചിന്നമ്മ യാതൊരു മടിയുമില്ലാതെ തന്നുകൊണ്ടിരുന്നു. രോഗ കിടക്കയിലും ചിന്നമ്മാമ്മ എനിക്ക് ആശ്വാസമായിരുന്നു. ജ്യേഷ്ഠന്‍ ഇടക്കിടെ വന്നു പോയെങ്കിലും ജ്യേഷ്ഠത്തി ഒരിക്കല്‍ പോലും അവിടേക്ക് വന്നില്ല. എന്റെ ഒരോ ദിനങ്ങളും വിളറിയും വെളുത്തും മുന്നോട്ടു പോയി. ഇങ്ങനെയുളള അസുഖങ്ങള്‍ ഒരു തടവറ ജീവിതം പോലെയാണ് എനിക്കനുഭവപ്പെട്ടത്. ശരീരം മെലിഞ്ഞു കൊണ്ടിരുന്നു. രോഗങ്ങള്‍ വന്നാല്‍ വിഷമിച്ചിട്ട് ഫലമില്ല ചികിത്സിക്കുകയാണ് വേണ്ടതെന്ന് അന്നു ഞാന്‍ മനസ്സിലാക്കി.
ഒരു ദിനം കണ്ണുകളടച്ച് വിഷമത്തോടെ കിടക്കുമ്പോഴാണ്. എന്റെ കാതില്‍ ഒരു സ്വപ്‌നം പോലെ ആ വാക്കുകള്‍ പതിഞ്ഞത്. ഹലോ ഉറക്കമാണോ. ഓമന പുഞ്ചിരിച്ചു കൊണ്ട് ചിന്നമ്മാമ്മക്ക് ഒപ്പം മുറിക്കുള്ളില്‍ നില്‍ക്കുന്നു. ഞാന്‍ കണ്ണുകള്‍ തുറന്നു പതുക്കെ മുകളിലേക്ക് ഉയര്‍ന്ന് കൊതുകുവലക്കുള്ളിലൂടെ മന്ദഹാസം ചൊരിഞ്ഞു നില്‍ക്കുന്ന ഓമനയെ കണ്ടു. മനസ്സിലെ അനുരാഗം വര്‍ദ്ധിച്ചു. എന്റെ വികൃതരൂപം കാണാന്‍ എന്തിന് വന്നു എന്നും ചിന്തിച്ചു. അവളുടെ അരുണിമ കലര്‍ന്ന കണ്ണുകളിലേക്ക് വിശ്വസിക്കാനാവാതെ നോക്കിയിരുന്നു. ചിന്നമ്മാമ്മ അകത്തേക്കു പോയി. വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു, ഇങ്ങോട്ടു വരേണ്ടതില്ലായിരുന്നു. ഇതു പകര്‍ച്ചവ്യാധി എന്നറിയില്ലേ?. അതൊന്നും കാര്യമാക്കാതെയവള്‍ പറഞ്ഞു. എനിക്കും വരുന്നെങ്കില്‍ വരട്ടെ. അവള്‍ കൊതുകുവല ഉയര്‍ത്തി എന്നെ കണ്ടു. എന്നെ അത് ആശ്ചര്യപ്പെടുത്തി. മുഖത്തെല്ലാം കറുത്ത പോളങ്ങള്‍ പൊങ്ങിയിരുന്നു.

കയ്യിലിരുന്ന കെ.ഇ. മത്തായി (പാറപ്പുറത്തിന്റെ) പണിതീരാത്ത വീട് എന്ന നോവല്‍ എന്നെ ഏല്‍പിച്ചിട്ട് കസേരയിലിരുന്നു. മനുഷ്യന്റെ തൊലിയുടെ നിറവും അതിനു മുകളിലുളള പ്രണയത്തേക്കാള്‍ മനഷ്യാത്മാവിലേക്കാണ് അവള്‍ യാതൊരു വൈമനസ്യവും കാട്ടാതെ കടന്നു വന്നത്. ഒരു സുഖസ്മൃതിയിലെന്നപോലെ ഞാനിരുന്നു. സാഹിത്യകൃതികള്‍ ധാരാളമായി വായിക്കാനിഷ്ടപ്പെടുന്ന ആളാണെന്ന് എനിക്കറിയാമായിരുന്നു. മറ്റുളള പെണ്‍കുട്ടികളില്‍ നിന്ന് അവളെ വ്യത്യസ്ഥയാക്കുന്നതും ആ അറിവാണ്. അങ്ങനെയുളളവര്‍ വിശുദ്ധിയുളള ആത്മാവിനെ തിരിച്ചറിയുന്നവരാണ്. ഈശ്വരഹിതമറിഞ്ഞു ജീവിക്കുന്നവര്‍. ഇടയ്ക്ക് ഞാന്‍ ചോദിച്ചു ഇവിടെയുണ്ടെന്ന് ആരു പറഞ്ഞു. ചിന്നമ്മാമ്മയെ ഇതിനു മുമ്പ് അറിയുമോ. അവളുടെ മറുപടി, ഇവിടെയെന്നറിഞ്ഞത് ഇവിടെ ജോലി ചെയ്യുന്ന കുരുവിളയുടെ അനുജത്തി ലീലാമ്മയില്‍ നിന്നാണ്. പുസ്തകങ്ങളുടെ താളുകള്‍ മറിക്കുന്നതു പോലെ ദുര്‍വ്വയിലെ വിശേഷങ്ങള്‍ ഞങ്ങള്‍ പങ്കുവച്ചു. അതിന്റെ പ്രധാന കാരണം തന്റെ പ്രിയതമന്‍ ആരെയെങ്കിലും ഉപദ്രവിക്കുന്നുണ്ടോ, തന്റെ വാക്കുകള്‍ മുഖവിലക്ക് എടുക്കുന്നുണ്ടോ ഇതൊക്കെ അറിയാനാണ്. ചിന്നമ്മാമ്മയും തങ്കമ്മാമ്മയും നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ പത്തനാപുരത്തുകാരാകുമ്പോള്‍ ഒരല്പം സ്‌നേഹം കൂടില്ലേ. ഞാന്‍ സംശയത്തോടെ ചോദിച്ചു, എന്നെ കാണാനാണ് രണ്ടു മണിക്കൂര്‍ യാത്ര ചെയ്ത് ഇവിടെ എത്തിയതെന്നറിഞ്ഞാല്‍ അതു പ്രശ്‌നമാകില്ലേ?. എന്റെ മാഷേ ബുദ്ധിയുളള ഒരു പെണ്ണിന് ലോകത്ത് ആരേയും കബളിപ്പിക്കാം, തെറ്റിധരിപ്പിക്കാം. ഇന്ന് ശനി. ഞാന്‍ രാവിലെ ആറു മണിക്കു തന്നെ അവിടുത്തെ മേട്രന്റെ അനുമതി വാങ്ങി സൈക്കിള്‍ റിക്ഷയില്‍ കയറി ബസ്സ് സ്റ്റാന്‍ഡില്‍ വന്നു. അസുഖമായി കഴിയുന്ന എന്റെ ജ്യേഷ്ഠത്തിയെ കാണാന്‍ ഹസാരിബാഗില്‍ നിന്ന് റാഞ്ചിയിലേക്ക് ബസ്സ് കയറുന്നു. വീട്ടിലെത്തുമ്പോള്‍ ജ്യേഷ്ഠത്തിയോ ജ്യേഷ്ഠനോ വീട്ടിലില്ല. അവര്‍ ജോലി സ്ഥലത്താണ്. അവിടുത്തെ അമ്മാമ്മയോട് ഒരു കൂട്ടുകാരിയെ കാണാനുണ്ടെന്ന് കളളം പറഞ്ഞു പുറത്തു ചാടി.

ഇവിടുത്തെ അമ്മാമ്മ ഞാനിവിടെ വന്നുവെന്ന് പറഞ്ഞാല്‍ തന്നെ ഞാനിവിടെ കാണത്തില്ല. കാരണം നാളെ ഉച്ചയ്ക്ക് ഞാനെന്റെ പാട്ടിന് പോകില്ലേ. അസുഖമായി കിടക്കുന്നത് ജ്യേഷ്ഠത്തിയല്ലെന്ന് നമുക്കല്ലേ അറയൂ. എന്റെ ഈ കൊച്ചു കളളം കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും നഷ്ടമുണ്ടോ. ഒരു രാത്രി കൊണ്ട് എന്റെ ജ്യേഷ്ഠത്തി ഒന്നുമറിയില്ല. ഇനിയും ഇവിടുത്തെ അമ്മാമ്മ ഇവര്‍ക്ക് എന്താണ് ഇത്രമാത്രം സംസാരിക്കാനുളളത് എന്ന് ചോദിച്ചാലും എനിക്ക് ഉത്തരമുണ്ട്. ചിന്നമ്മാമ്മയെ കാണാന്‍ വന്നപ്പോഴാണറിയുന്നത് എന്റെ കൂടെ പഠിച്ചയാള്‍ അസുഖമായി കിടക്കുന്നത്. എനിക്ക് ഉളളാലെ ചിരിവന്നു. എത്ര ഭംഗിയായിട്ടാണ് ഓരോ ഭാഗങ്ങളും അവതരിപ്പിക്കുന്നത്. ഇവളെ പോലെയായിരിക്കുമോ എല്ലാ പെണ്ണുങ്ങളും. ആപത്തില്‍ കിടക്കുന്നവരല്ലേ രക്ഷപ്പെടാനുളള തന്ത്രങ്ങള്‍ മെനയുന്നത്. ഞങ്ങള്‍ക്കു ചുറ്റും ആപത്തു മാത്രമല്ല, അന്ധകാരവും നിറഞ്ഞു നില്‍ക്കുകയാണ്. മടങ്ങിപോകുന്നതിനു മുമ്പായി പറഞ്ഞു, ഇതൊന്നും കണ്ട് വിഷമിക്കരുത്, ദിവസങ്ങള്‍ കഴിയുമ്പോള്‍ മുറിവുകളുണ്ടാകും, മുറിവുണങ്ങാന്‍ അതൊക്കെ തുടച്ച് പൗഡറിടണം. ഈ അസുഖത്തിന് പ്രധാനമായി വേണ്ടത് വിശ്രമമാണ്. അതൊക്കെ കഴിഞ്ഞു മതി ജോലി. ആദ്യം സ്വന്തം ശരീരവും മനസ്സുമാണ് സൂക്ഷിക്കേണ്ടത്. പരിപൂര്‍ണ സൗഖ്യം വന്നതിനു ശേഷം കത്തെഴുതിയാല്‍ മതി. അവള്‍ യാത്ര പറഞ്ഞു. ഈ ലോകത്ത് അവളേക്കാള്‍ പ്രിയപ്പെട്ടതായി മറ്റൊന്നുമില്ലെന്നു തോന്നി.

ഒരു മാസത്തിലധികം ഞാന്‍ രോഗ ശയ്യയില്‍ കഴിഞ്ഞു. ശരീര ക്ഷീണം നന്നായിട്ടുണ്ട്. ഓമനയ്ക്ക് കത്തയച്ചു. മറുപടി ലഭിക്കാന്‍ എനിക്കൊരു അഡ്രസ്സ് ഇല്ലായിരുന്നു. വീണ്ടും വിശ്രമം വേണമെന്ന് പലരും ഉപദേശിച്ചു. ഹട്ടിയായിലെ ജോലി ഉപേക്ഷിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് ജ്യേഷ്ഠന്റെ കൂട്ടുകാരന്‍ കാപ്പില്‍- ഓച്ചിറ തോമസ് നാട്ടില്‍ പോകുന്നത്. എന്നോട് അവിടെ കാവലായി കിടക്കണമെന്ന് ജ്യേഷ്ഠന്‍ ആവശ്യപ്പെട്ടു. മനസ്സിനും ശരീരത്തിനും ക്ഷീണവും തളര്‍ച്ചയുമുണ്ടെങ്കിലും ഞാനത് നിരസ്സിച്ചില്ല. ഒരു നിബന്ധന മാത്രം ഒരു മാസം കഴിയാനുളള ചെലവിനുളള കാശ് തരണം. അസുഖമായി കിടന്നപ്പോള്‍ പരിചരിച്ചതാണ്. ഒരാവശ്യം പറയുമ്പോള്‍ അതിനെ തളളിക്കളയാന്‍ പറ്റില്ല. ഇനിയും ഇവരേയോ ജ്യേഷ്ഠനേയോ ബുദ്ധിമുട്ടിക്കേണ്ടതില്ല. അതായിരുന്നു എന്റെ മനസ്സില്‍ തുടിച്ചു നിന്നിരുന്നത്. ഞാനങ്ങനെ എന്റെ ബാഗുമായി താമസം മാറ്റി.

ഓമനയ്ക്ക് ആ ക്വാര്‍ട്ടറിന്റെ അഡ്രസ്സ് അയച്ചു കൊടുത്തു. അവള്‍ മറുപടി തന്നു. അവിടെയിരുന്ന് ഞാന്‍ നാടകമെഴുത്തു തുടര്‍ന്നു. ഞാന്‍ താമസ്സിച്ച വീടിനടുത്തുളള ആരേയും എനിക്കറിയില്ലായിരുന്നു. രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ അതിനുളളില്‍ എല്ലാവരും ഉറങ്ങുന്ന സമയം ഒരു മോഷണ ശ്രമം നടന്നു. ആരോ കതകു തുറന്ന് അകത്തു കയറിയതാണു, അകത്തുളള മുറിയിലെ എന്തോ താഴെ വീണ ശബ്ദം കേട്ട് ഞാന്‍ കണ്ണു തുറന്നു. അകത്ത് എന്താണ് നടക്കുന്നതെന്നറയാതെ ആശങ്കയോടെ കട്ടിലില്‍ നിന്ന് എഴുന്നേറ്റ് ഇരുളിലമര്‍ന്ന മുറിയിലേക്ക് നോക്കി. ഉളളില്‍ ഭയവും , പിടി മുറുക്കി ഒരു ധൈര്യത്തിനായി തലയണക്കടിയില്‍ സൂക്ഷിച്ചിരിക്കുന്ന കത്തിയുമായി ഞാന്‍ എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ ഏതാനം ചുവടി മുന്നോട്ടു വച്ചു. അകത്തേ മുറിയില്‍ മിന്നാമിനുങ്ങു പോലെ ടോര്‍ച്ചിന്റെ വെട്ടം തെളിയുന്നുണ്ട്. കളളനെന്നു ബോധ്യപ്പെട്ടു.

കാപ്പില്‍ തോമസ് പൂട്ടിപ്പോയ മുറി കളളത്താക്കോല്‍ ഉപയോഗിച്ച് തുറക്കാനുളള തീവ്രശ്രമത്തിലാണ്. ഞാന്‍ ശബ്ദമുണ്ടാക്കാതെ ചെന്ന് അയാളുടെ കഴുത്തില്‍ പിടി മുറുക്കി. ഞങ്ങള്‍ തറയില്‍ വീണു. എന്നേക്കാളും കരുത്തുളളവനെന്ന് മനസ്സിലായി. എന്നില്‍ നിന്ന് കുതറി മാറി പുറത്തേക്ക് ഓടിയ സമയം പിറകില്‍ നിന്നുളള ചവിട്ട് അയാളെ നിലം പരിശാക്കി. കൈയ്യിലിരുന്ന സഞ്ചി തെറിച്ചു പോയി. പെട്ടെന്നയാള്‍ സഞ്ചി സ്വന്തമാക്കി അതില്‍ നിന്ന് കത്തിയെടുത്ത് ഹിന്ദിയില്‍ ആക്രോശിച്ചുകൊണ്ട് കത്തി എനിക്കു നേരെ ചൂണ്ടിയിട്ടു പറഞ്ഞു, തും മേര രാസ്താരേ നികല്‍ നഹി തോ കതം കരേഗ. (നീ എന്റെ വഴിയില്‍ നിന്ന് മാറുക ഇല്ലെങ്കില്‍ കൊന്നുകളയും). ഷേവു ചെയ്യാത്ത മുഖത്തെ കണ്ണുകളില്‍ എന്നെ കൊല്ലാനുളള ഭാവമാണ്. എന്റെ സിരകളിലും രക്തം തിളച്ചു മറിഞ്ഞു. ഒരു രക്തദാഹിയെപ്പോലെ അയാള്‍ എന്നെ നോക്കി പേടിപ്പിച്ചു. കത്തി കൊണ്ട് കുത്താനും മടിയില്ലാത്തവനാണ്. അവനെ വെറുതേ വിടുക എന്ന് മനസ്സു പറഞ്ഞു. അവന്റെ മുഖമടച്ചുളള ഒരടി കിട്ടിയതിന്റെ വേദന ഇപ്പോഴും മുഖത്തുണ്ട്. അയാളുടെ മുഖത്തും ചോരപ്പാടുകളുണ്ട്. കരുത്തില്ലാത്തവനാണ് കത്തിയെടുക്കുന്നതും കുത്തുന്നതും. ആ കത്തി കാട്ടി അയാള്‍ പിറകോട്ട് ഏതാനം ചുവടുകള്‍ നടക്കുന്നതിനിടയില്‍ കസേരയില്‍ തട്ടിയപ്പോള്‍ തല കുനിച്ചതും എന്റെ ചവിട്ടും ഒപ്പമായിരുന്നു. കത്തി തെറിച്ചതു പോലെ അയാളും വാതിലിനടുത്തേക്ക് തെറിച്ചു പോയി. അയാള്‍ ഭയത്തോടെ കത്തി കളഞ്ഞു പുറത്തേക്ക് വിരണ്ടോടി. ഞാന്‍ പുറത്തേക്കിറങ്ങി നോക്കി. അയാള്‍ മഞ്ഞിലൂടെ തണുപ്പിലും ഓടിക്കൊണ്ടിരുന്നു. ഞാന്‍ കതകടച്ചു കുറ്റിയിട്ടു.